2015, ഡിസംബർ 16, ബുധനാഴ്‌ച

സീതത്തോട്‌


(ഇതൊരു ചരിത്ര രേഖയല്ല, ജനിച്ചുവളര്ന്ന മണ്ണിനെക്കുറിച്ചുള്ള രണ്ടുവാക്ക് അത്രമാത്രം)

പത്തനംതിട്ടയില്നിന്നും ഏകദേശം 36 കിലോമീറ്റര് മണ്ണാരക്കുളഞ്ഞിയും വടശേരിക്കരയും പിന്നിട്ട് പെരുനാട് വഴിയോ മണിയാര് വഴിയോ ചിറ്റാറു കടന്ന് മുന്പോട്ടുപോകുമ്പോള് സീതത്തോടിന്റെ പച്ചപ്പിലേക്ക് നമ്മള് പ്രവേശിക്കുകയായി.

ചിറ്റാറില് നിന്നും സീതത്തോട്ടിലേക്ക് കടക്കുവാന് കുറെ വര്ഷങ്ങള്ക്കുമുന്പ് ഒരു ചെറിയ ചപ്പാത്ത് മാത്രമാണുണ്ടായിരുന്നത്, വലിയ ഒരു മഴപെയ്താല് ആ കുഞ്ഞു ചപ്പാത്ത് നിറഞ്ഞുകവിഞ്ഞ് പുറംലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. ചപ്പാത്തിനു തൊട്ടടുത്തായി ഒരു കമ്പിപ്പാലമുണ്ടായിരുന്നു കാല്നട യാത്രക്കാര്ക്ക് ആ പുഴ മുറിച്ചുകടക്കുവാന് പണ്ടെങ്ങോ നിര്മ്മിച്ച ഒരു പാലം ഈ പറഞ്ഞതൊക്കെയും ഇന്നുവെറും ഓര്മ്മകളിലേക്ക് ഒതുങ്ങിക്കൂടി കാരണം, ഇവിടെ ഇപ്പോള് ചിറ്റാറിനെയും സീതത്തോടിനെയും ബന്ധിപ്പിക്കുന്ന ഒരു തരക്കേടില്ലാത്ത പാലമുണ്ട്.

വര്ഷങ്ങള്ക്കു മുന്പ് ഈ കാണുന്ന വഴികളൊക്കെ വെറും നടപ്പാതകള് മാത്രമായിരുന്നു, സീതത്തോട്ടിലെ ആദ്യകാല കര്ഷകര് തലച്ചുമടായി കൃഷിവിഭവങ്ങള് പെരുനാട്ടിലെക്കും മറ്റും വില്പ്പനക്കായി കൊണ്ടുപോയിരുന്ന കാനനപാതകള്.

ശുദ്ധവായുവിന്റെ തറവാടായ പത്തനംതിട്ടജില്ലയുടെ കിഴക്കുഭാഗത്ത് സീതത്തോടെന്ന ഈ കൊച്ചുഗ്രാമം ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, റോഡിന്റെ ഇരുവശത്തുനിന്നും അല്പം ചരിഞ്ഞു പരസ്പരം പുണര്ന്നുനില്ക്കുന്ന റബ്ബര് മരങ്ങള്ക്കിടയിലൂടെ ഈ നാടിന്റെ പച്ചപ്പിലേക്ക് കടന്നുചെല്ലുമ്പോള് ചരിത്രങ്ങളും ഐതീഹ്യങ്ങളും ഉറങ്ങുന്ന ഒരു പുണ്യ ഭൂമിയിലെക്കാണ് തങ്ങള് എത്തിപ്പെട്ടതെന്നു പല സഞ്ചാരികളും അറിയാതെപോകുന്നു എന്നത് ഒരു വലിയ യാഥാര്ത്ഥ്യംതന്നെയാണ്.

സീതാദേവിയുമായി സാമ്യമുള്ള ഈ നാടിന്റെ പേരുതന്നെ അതിന്റെ ചരിത്രത്തിന്റെയും ഐതീഹ്യത്തിന്റെയും ഭാഗമാണെന്നു എത്ര സഞ്ചാരികള് മനസ്സിലാക്കിയിട്ടുണ്ടാകാം? ലവ കുശന്മ്മാര് വിദ്യഅഭ്യസിചെന്നു കരുതപ്പെടുന്ന ഗുരുനാഥന്മണ്ണും, സീതാദേവിയുടെ ജീവിത ഘട്ടങ്ങളില് ഏറെ പ്രാധാന്യമര്ഹിക്കുന്ന സീതക്കുഴിയും, സീതമുടിപ്പാറയും ഒക്കെ ഈ നാടിന്റെ പരിശുദ്ധിയുടെ നിറങ്ങള് ചാലിച്ച മണ്തരികളാണ്, സീതാദേവിയെ തന്റെ മാറിലേക്ക് ഭൂമീദേവി ചേര്ത്തണച്ച സ്ഥലമാണ് സീതക്കുഴി എന്ന് കരുതിപ്പോരുന്നു, ഇന്നും സീതക്കുഴിയില് പ്രകൃതിതന്നെ ഒരു ക്ഷേത്രസമാനമായി നിര്മ്മിച്ച ആ പുണ്യസ്ഥലം സ്ഥിതിചെയ്യുന്നുണ്ട്. സീത താണുപോയ ആ സ്ഥലത്തുകൂടി ഒഴുകുന്ന തോടിനു “സീതത്തോട്” എന്ന് പേരായി.

ക്രൈസ്തവ വിശ്വാസങ്ങളില് യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമസ് അപ്പോസ്തോലന്റെ പാദസ്പര്ശമേറ്റ ഭൂമിയാണ് സീതത്തോട്ടിലെ നിലക്കല് എന്നും കരുതിപ്പോരുന്നു, തോമാശ്ലീഹാ സ്ഥാപിച്ചതെന്നു കരുതുന്ന നിലക്കല് പള്ളിയും ഈ നാടിന്റെ പ്രത്യേകതയാണ്. ലോക ചരിത്രത്തില്തന്നെ ആദ്യത്തെ എക്യുമിനിക്കല് ദൈവാലയമാണ് നിലക്കല് പള്ളിയെന്ന് അധികമാര്കും അറിയില്ല.

ശബരിമലയും വാവരുപള്ളിയുമൊക്കെ സീതത്തോട്ടില്നിന്നും ഏറെ ദൂരെയല്ലാതെ സ്ഥിതിചെയ്യുന്നു. അയ്യപ്പസ്വാമിയുടെ പുണ്യപൂങ്കാവനത്തിന്റെ ഏറിയ പങ്കും സീതത്തോട്ടിലാണ്.

പണ്ടെങ്ങോ ആരാധനാലയങ്ങളുടെ പേരില് മനുഷ്യര് ഈ നാട്ടില് കലഹിച്ചിരുന്നു പക്ഷെ, ഇന്ന് ഈ നാട് മറ്റൊന്നാണ് ഇവിടെ മതങ്ങളെക്കാള് മനുഷ്യനെ സ്നേഹിക്കുന്ന ഒരുസമൂഹം ജീവിക്കുന്നു, ഒരു ക്രൈസ്തവ കണ്വെന്ഷനില് പ്രസംഗിക്കുന്ന ഹൈന്ദവ നേതാവിനേയോ മുസ്ലിം സഹോദരനെയോ കണ്ടിട്ടുണ്ടെങ്കില് അത് ഈ നാട്ടില് മാത്രമാണു, ഇവിടെ ഉത്സവങ്ങള്ക്കോ പെരുനാളുകള്ക്കോ മതമില്ല മനുഷ്യര് മാത്രം.

പണ്ട് പന്തളം ഭരിച്ചിരുന്ന കോയിക്കല് രാജാക്കന്മ്മാര് ഭരണ സൌകര്യത്തിനായി നാട്ടുരാജ്യത്തെ രണ്ടായി തിരിച്ചിരുന്നു, പന്തളവും സമീപ പ്രദേശങ്ങളും ഉള്പ്പെടുന്ന വലിയകോയിക്കലും രാജ്യത്തിന്റെ കിഴക്കുഭാഗങ്ങള് ഉള്ക്കൊള്ളിച്ച് കൊച്ചുകോയിക്കലും, അതില് കൊച്ചുകോയിക്കലില് ഉള്പ്പെടുന്ന പ്രദേശമാണ് സീതത്തോട് ഉള്പ്പെടുന്ന ഈ ദേശം. 

കേരളത്തിന്റെ ജലവൈദ്യുത ഭൂപടത്തില് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് സീതത്തോട് ശബരിഗിരിയും കക്കാടും ഉള്പ്പെടുന്ന മൂന്നോളം ജലവൈദ്യുത പദ്ധതികളും അതിനോട് അനുബന്ധിച്ചുള്ള നിരവധി ഡാമുകളും തുരങ്കങ്ങളും കൂറ്റന് പൈപ്പുകളുമൊക്കെ ഈ മണ്ണിന്റെ സൌന്ദര്യം കുറേകൂടി വര്ധിപ്പിക്കുന്നു. 

ആങ്ങമൂഴിയില്നിന്ന് വഴി രണ്ടായി പിരിയുകയാണ് ഒന്നില് നിലയ്ക്കലും ശബരിമലയുമൊക്കെ ഉള്പ്പെടുന്ന പുണ്യഭൂമി മറ്റൊന്ന് മൂഴിയാറും കക്കിയും ആനത്തോടും കൊച്ചുപമ്പയും താണ്ടി സഞ്ചാരികളുടെ പറുദീസയായ ഗവി വഴി വണ്ടിപ്പെരിയാറിലേക്കും തെക്കടിയിലെക്കുമൊക്കെ നീണ്ടുപോകുന്ന മറ്റൊരു വശ്യമനോഹരമായ കാനന പാത. ഡാമുകള്ക്കു മുകളിലൂടെ മൂടല്മഞ്ഞിനെ കീറിമുറിച്ച് ഗവിയിലെക്കുള്ള ആ യാത്ര വാക്കുകള്ക്കൊണ്ട് വര്ണ്ണിക്കാവുന്നതിലും ഒരുപാട് ഒരുപാട് സുന്ദരമാണ്..

2015, നവംബർ 27, വെള്ളിയാഴ്‌ച

ഉപജീവനത്തിനുള്ള പോരാട്ടം

ചുവപ്പു കലര്ന്ന വര്ണ്ണങ്ങളില് ഇലകള് കൊഴിഞ്ഞു വീണു കിടക്കുന്ന ആ ഇടവഴിയിലൂടെ ദൂരെ, മരങ്ങള്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന അസ്തമയ സൂര്യന്റെ കിരണങ്ങളെ നോക്കി അലക്ഷ്യമായ മനസ്സുമായി നടന്നപ്പോള്, വിദൂരതയിലുള്ള നാടും അതിന്റെ കുളിര്ത്ത ഓര്മ്മകളും പതിയെ പതിയെ അയാളുടെ മനസ്സിനുള്ളില് ചേക്കേറിത്തുടങ്ങിയിരുന്നു.

തണുത്ത കാറ്റും, നുരഞ്ഞുപതഞ്ഞൊഴുകുന്ന പുഴകളും, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുനിറഞ്ഞ പാടവും, നീട്ടിയ ചൂളംവിളിയും കാതടപ്പിക്കുന്ന മിടിപ്പുമായി നീണ്ടുനിവര്ന്നു പായുന്ന തീവണ്ടിയും അങ്ങനെ അങ്ങനെ കണ്ണില് പതിഞ്ഞ ദൃശ്യങ്ങളുടെ ഒരു വലിയ കലവറ ആ മനസ്സിനുള്ളില് പതഞ്ഞുപൊങ്ങി.

നീട്ടിയുള്ള ഒരു മണിനാദം മനസ്സില്നിന്നും കാതുകളിലേക്ക് മുഴങ്ങിയപ്പോള് അയാള് തന്റെ പള്ളിക്കൂടത്തിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു, പഴയ ഒരുപാട് മുഖങ്ങള് കണ്മുന്പിലൂടെ  എതിരെയും വശങ്ങളിലും ഒക്കെയായി നടന്നു നീങ്ങുന്നു. പെട്ടന്ന് മനസ്സ് ഒന്നറച്ചു, നീട്ടിയ ചൂരല് വടിയുമായി എതിരെ നടന്നുവരുന്ന രാഘവന് മാഷ്. ഒരു നിമിഷം ചിന്തിച്ച ശേഷം മുഖത്തുവിരിഞ്ഞ ഒരു ചെറു പുഞ്ചിരിയോടെ മനസ്സിലെ ആ ഭയവും തട്ടിയുണര്ത്തി അയാള് ഓര്മ്മകളുടെ ലോകത്ത് പള്ളിക്കൂടത്തിന്റെ വരാന്തയില്നിന്നും തന്റെ ഗ്രാമത്തിന്റെ നടുമുറ്റത്തേക്ക് ഇറങ്ങിനിന്നു പിന്നെ ചുറ്റും ഒന്നു നോക്കി.

നീണ്ട പാലം, ഇളകി കുഴിഞ്ഞ റോഡ്, തുള്ളിയാടി ഓടുന്ന ഓട്ടോറിക്ഷകള്, ദൂരെ ആല്മരത്തിന്റെ തണലില് കൂട്ടംകൂടി ലോകപ്രശ്നങ്ങളില് ആധികാരിക ചര്ച്ചകള് നടത്തുന്നു ഒരു കൂട്ടം ആളുകള്, പുറത്തേക്കു കൂര്പ്പിച്ച കോളാമ്പിയില് ഉള്ളിലെ സിനിമയുടെ കഥ നാട്ടാരെ കേള്പ്പിക്കുന്ന ഓലകെട്ടിമറച്ച ഒരു സിനിമാകൊട്ടക, ഉന്തുവണ്ടിയില് കപ്പലണ്ടിവറത്തു വില്ക്കുന്ന ഒരു പ്രായമായ മനുഷ്യന്, അങ്ങനെ ഓര്മ്മകളുടെ ഒരു വലിയ വസന്തം മനസ്സില് കൊടിയേറി.

ഉത്സവവും പള്ളിപ്പെരുനാളും ഒരുമനസ്സോടെ ആഘോഷിക്കുന്ന ഒരു സമൂഹം,, നിറവും പ്രകാശവും നിറഞ്ഞ ഘോഷയാത്രകള്, ഓം കാരവും, ബാങ്കുവിളിയും, പ്രാര്ഥനാ ഗാനങ്ങളും മുഴങ്ങി കേള്ക്കാവുന്ന കൊച്ചുഗ്രാമം... മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തുനിന്നും വൈദ്യുദി വിളക്കുകളിലെക്കുള്ള യാത്രക്കിടയില് എന്റെഗ്രാമം ഒരുപാട് മാറ്റങ്ങള്ക്കു വഴിതെളിച്ചു..

ഓര്മ്മകളുടെ ലോകത്ത് നീട്ടിച്ചവിട്ടി നടന്നപ്പോള് മരുഭൂമിയില് മനുഷ്യന് നിര്മ്മിച്ച തണല്മരങ്ങളും താണ്ടി മണല്പരപ്പിലൂടെ അയാള് തന്റെ പ്രവാസ ലോകത്തെ ഇടുങ്ങിയ ചുവരുകള്ക്കുള്ളില് എത്തിയിരുന്നു, ഇനി ഒന്നു കുളിക്കണം നീണ്ടുനിവര്ന്ന് ഒന്നുറങ്ങണം. ഓര്മ്മകള്ക്ക് വിശ്രമം കൊടുത്ത് നാളെ വീണ്ടും ചുട്ടുപൊള്ളുന്ന വെയിലില് ഉപജീവനത്തിനുള്ള പോരാട്ടം...

മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന ഒരുലോകം

മതസൌഹാർദത്തിനു ലോകത്തിനുതന്നെ മാതൃകയായ നാടാണ് നമ്മുടെ മലയാളക്കര. മതങ്ങൾ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുന്ന ഒരു ചങ്ങലയാക്കി തീർക്കുവാൻ നമ്മുടെ പൂർവീകർ ശ്രമിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ, മതങ്ങളുടെ പേരിൽ മനുഷ്യൻ പരസ്പരം മുഖം കറുപ്പിക്കാതിരിക്കുവാൻ, നമ്മുടെ മുൻതലമുറ മുൻകൂട്ടി നിശ്ചയിച്ച ചിലആചാരങ്ങളാവാം നാമിന്നു പിന്തുടരുന്ന പലതും.

നഗ്നപാദരായി അയ്യപ്പസ്വാമിയെ വണങ്ങുവാൻ മലച്ചവിട്ടുന്ന അയ്യപ്പന്മ്മാർ എരുമേലിയിൽ വാവരു പള്ളിയിൽ കയറുമ്പോൾ അവിടെ മതത്തിന്റെ മതിൽക്കെട്ടില്ല, മലച്ചവിട്ടിയ അയ്യപ്പൻമ്മാർ അർത്തുങ്കൽ പള്ളിയുടെ കുളത്തിൽ കുളിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ മുന്പിൽ മാലയൂരുമ്പോൾ അവിടെയും മതത്തിന്റെ മതിൽക്കെട്ടുകളില്ല.

പിന്നെ ആരാണ് നമുക്കിടയിൽ ഈ അതിർവരമ്പുകൾ വലിച്ചുകെട്ടുന്നത്? എന്റെയും നിങ്ങളുടെയും രക്തം ഒന്നുതന്നെയല്ലേ? ഞാനും നിങ്ങളും ശ്വസിക്കുന്നത് ഈശ്വരൻ വരദാനം തന്ന വായുവല്ലേ? ഈ ലോകത്തെ സൃഷ്ട്ടിച്ച ഈശ്വരൻ തന്നിൽ വിശ്വസിക്കാതവർക്ക് പോലും ഈ വായുവും ഭക്ഷണവും വിലക്കുകൽപ്പിചിട്ടില്ലല്ലോ? 

ഭിന്നതകളില്ലാതെ  മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന ഒരുലോകം ഇനി സാധ്യമോ?

ചൂരല്‍വടി

ചൂരല്‍ വടിയുടെ ചുംബനം ഏറ്റുവാങ്ങിയ കൈകള് തുടക്കിടയില് തിരുകി സാറിന്റെ മുഖത്തുനോക്കി "പിന്നെ കണ്ടോളാട്ടോ" എന്ന ഭാവത്തില് കണ്ണു നിറഞ്ഞിരുന്ന ആ സ്കൂള് കാലഘട്ടം.

ചന്തിക്ക് തല്ലും വാങ്ങിച്ചിട്ട് ബഞ്ചിലിരുന്നു നിരങ്ങിയും അനങ്ങിയും വേദനമാറ്റിയ ആ ബാല്യം ഓര്ക്കാത്തവരുണ്ടോ?

ആ തല്ലൊക്കെ നമുക്കിട്ടു വച്ചുവിളക്കിയത് നമ്മുടെ നന്മക്കുവേണ്ടിയാണെന്ന് വളര്ന്നുകഴിഞ്ഞപ്പോള് നമുക്ക് തോന്നിത്തുടങ്ങി, അധ്യാപകരോടുള്ള ഭയത്തോടു കൂടെയുള്ള ആ പഴയ ബഹുമാനം ആരാധനയായി മാറിയിരിക്കുന്നു.

ജീവിത വഴിയാത്രയില് ഓരോ ഘട്ടങ്ങളിലും വിളക്കായി ശോഭിച്ച അധ്യാപകരെ സ്നേഹത്തോടെ സ്മരിക്കുന്നു.

കുട്ടിപിശാച്

ഞാൻ മൂന്നാം ക്ലാസ്സിൽ പടിക്കുംമ്പോളാണെന്നു തോന്നുന്നു, 

ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് ഒരു ഓലി ഉണ്ട് ഉച്ചക്ക് കഞ്ഞിയും പയറും തട്ടിവിട്ട ശേഷം കുട്ടികളെല്ലാവരും ഈ ഓലിയിൽനിന്ന്  വെള്ളവും കുടിച്ച് പാത്രവും കഴുകി ക്ലാസ്സുകളിലേക്കും കളിസ്ഥലത്തേക്കുമൊക്കെ മടങ്ങും, ഒരുദിവസം ഓലിയിൽ വെള്ളം കോരാൻ നിൽക്കുമ്പോൾ ഒരു കൊച്ചുപയ്യൻ ( ഒരു കുട്ടിപിശാച് ) അവിടെ ഇടിയും തല്ലുമൊക്കെയായി മിണയ്ക്കുന്നു  വിട്ടുകൊടുക്കാൻ പറ്റുവോ? കുനിച്ചു നിർത്തി എന്റെ കുഞ്ഞു കൈമുട്ടുവച്ച് അവന്റെ ഇളം കൂമ്പിനു ചറപറ ഇടികൊടുത്തു. 

ഇടിയൊക്കെ കഴിഞ്ഞു മടങ്ങുമ്പോൾ ആരോ പറഞ്ഞു "ഡാ അവൻ നമ്മുടെ ക്ലാസ്സിലെ ഒരു പെങ്കൊച്ചിന്റെ ആങ്ങളയാ ഇടിക്കണ്ടായിരുന്നു" "വേണ്ടാരുന്നു അല്ലെ?", വൈകിട്ട്  വീട്ടിൽ ചെന്നപ്പോ ആ കുട്ടിപിശാച് എന്റെ അനിയന്റെ ക്ലാസ്സ്മേറ്റാണെന്ന സത്യവും ബോധ്യമായി. 

കാലം കടന്നുപോയി, പതിയെ പതിയെ അവൻ ഒരു സുഹൃത്തായി മാറി, ഇപ്പോൾ ഈ പ്രവാസലോകത്തും അവനെ  കൂട്ടായി കിട്ടി, പോകെ പോകെ ഇപ്പൊ എന്ത്  നെറികേടിനും ആ കുട്ടിപിശാച് എന്നോടൊപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക്  ആ തെണ്ടി പഴയ ഇടിയുടെ കഥ ആളുകള് കൂടുമ്പോ വിളിച്ചുപറയാറുണ്ട്.

നേരെ ചൊവ്വേ ഇടിക്കാൻ അന്നുപറ്റിയില്ല, ഇനി എന്റെ കൊച്ചിനെക്കൊണ്ട് അവന്റെ കൊച്ചിന്റെ കൂമ്പിനു 4 കുത്ത് കുത്തിച്ചാലെ എനിക്കൊരു സമാധാനമാകു...

2015, നവംബർ 17, ചൊവ്വാഴ്ച

വ്രദശുദ്ധിയുടെ നാളുകൾ

മണ്ഡലകാലം തുടങ്ങിയതുകൊണ്ടാകാം, ഇന്നലെ സ്വപ്നത്തിൽ നാട്ടിലെ ഓർമ്മകളുടെ ചെപ്പ് തുറന്നുവീണത്, നഗ്നപാദരായി ഇരുമുടിക്കെട്ടും ശിരസ്സിൽ വഹിച്ച് ഭക്തിയോടെ നടന്നു നീങ്ങുന്ന അയ്യപ്പന്മ്മാർ, പൂമാലയും ചന്ദനവുമൊക്കെ പൂശി ചീറിപ്പായുന്ന വാഹനങ്ങൾ, അധികം തിരക്കൊന്നുമില്ലാതെയിരുന്ന എന്റെ ഗ്രാമം തിരക്കേറിയ നഗരതെക്കാൾ ജനനിബിഡമായിരിക്കുന്നു. 

നീട്ടിയ ശംഖുവിളി എവിടെയോ മുഴങ്ങി കേൾക്കുന്നു, ശരണ മന്ത്രങ്ങൾ കേൾക്കുന്നില്ല, ഉച്ചത്തിൽ മുഴങ്ങുന്ന ആ വലിയ ശംഖിന് താളത്തിൽ ചുറ്റുപാടുമുള്ള മലകളിൽനിന്നൊക്കെ ചെറിയ ശംഖുമുഴക്കങ്ങളും കേൾക്കുന്നു, മനസ്സ് ഒരു നിമിഷം നിശ്ചലമായി ശംഖുമുഴങ്ങുമ്പോൾ കൂടെ ശരണം വിളി ഉണ്ടാകണമല്ലോ? ഇതെന്താ ഇങ്ങനെ? കിഴക്കേമലയിൽ നിന്നു കേൾക്കുന്ന ശംഖിന്റെ നാദം ഒരു താളമില്ലായിമ പോലെ. ഞാൻ ഞെട്ടിയുണർന്നു, ഓ സ്വപ്നമായിരുന്നോ? പ്രവാസ ലോകത്തെ കുടുസ്സുമുറിയിൽ തന്നെ, കൂടെ റൂമിലുള്ള കാക്കാ നീട്ടി കൂർക്കം വലിക്കുന്നു, കൂട്ടിന് മറ്റുള്ളവന്മ്മാരും ഏറ്റു വലിക്കുന്നു, ഒരുത്തന്റെ വലി അത്ര പോര നാളെ രാവിലെ അവനു പറഞ്ഞുകൊടുക്കാമെന്നു മനസ്സിൽ ഉറപ്പിച്ച് കിടന്നു. എപ്പോളോ ഉറങ്ങിപ്പോയി.

... ശരീരത്തെയും മനസ്സിനെയും ഈശ്വരാഭിമുഖമായി നിർത്തുന്ന വ്രദശുദ്ധിയുടെ നാളുകൾ എല്ലാവര്ക്കും ആശംസിക്കുന്നു...

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

ബലം ക്ഷയിച്ചവര്‍


തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ ശൂന്യതയായിരുന്നു, നീറുന്ന മനസ്സും നിറഞ്ഞ കണ്ണുകളുമായി ബലംക്ഷയിച്ച കാലുകള്‍ ഉറപ്പിച്ചു കുത്താന്‍ പാടുപെട്ട് ആ വൃദ്ധ വീണ്ടും തെരുവിന്‍റെ കോണിലെ ഒറ്റപ്പെട്ട കുടിലിലേക്ക് നടന്നുനീങ്ങി.

തെരുവു വിളക്കുകള്‍ക്ക് അന്ന് ശോഭ കുറഞ്ഞുവോ? നിലാവിനും കരിമേഘങ്ങളെ വിട്ടുവരാന്‍ മടിയായോ? ഈ രാത്രി വെളുത്താല്‍ ഇനിയുള്ള പകലുകള്‍ എങ്ങനെ? കീറിഞാന്ന കാതുകളും, ചൊക്കിച്ചുളുങ്ങിയ ത്വക്കും, കുഴിഞ്ഞ കണ്ണുകളുമൊക്കെ കൂടി അസ്ഥിക്കോലം മാത്രമായ ആ സ്ത്രീ, നിറഞ്ഞു തുളുമ്പിയ കണ്ണുനീര്‍ ഒപ്പിമാറ്റുവാന്‍ ഏറെ പാടുപെടുന്നുണ്ടായിരുന്നു.

ഭര്‍ത്താവിന്‍റെ ശരീരം പൊതുശ്മശാനത്തില്‍ അഗ്നിക്കര്‍പ്പിച്ചു മടങ്ങിയ അവര്‍ ചിന്തകളുടെ ലോകത്തുകൂടെ തെരുവിന്‍റെ വശം ചേര്‍ന്നു നടക്കുമ്പോള്‍, അച്ഛന്‍ മരിച്ചതറിയാതെ മക്കള്‍ ആര്‍ഭാടമായി ഭാര്യയും മക്കളും കൂട്ടുകാരുമൊക്കെയായി ഉല്ലാസജീവിതം നയിക്കുന്നുണ്ടായിരുന്നു.

മദ്യപിച്ചു ലെക്കുകെട്ട ഒരുവന്‍റെ വാഹനം തെരുവോരത്തെ അരണ്ട വെളിച്ചത്തില്‍ ആ വൃദ്ധ മാതാവിന്‍റെ ശരീരത്തെ ആത്മാവില്‍നിന്നും അടര്‍ത്തിമാറ്റുമ്പോളും, മക്കളുടെ തീന്മേശയില്‍ നുരയുന്ന മദ്യത്തിന്‍റെ അഹന്തയുടെ വിഷം നിറഞ്ഞ ഗ്ലാസ്സുകള്‍ ഒഴിഞ്ഞിട്ടില്ലായിരുന്നു.

ഭര്‍ത്താവിന്‍റെ ചിതയുടെ അരികിലായി തിരിച്ചറിയപ്പെടാത്ത ആ ശരീരത്തെ ആരൊക്കെയോ അഗ്നിക്ക് ദാനം നല്‍കി. അയാളില്ലാതെ ആ വൃദ്ധമാതാവിനു ജീവിക്കാനാവില്ലെന്ന് നിശ്ചയമുള്ള ഭര്‍ത്താവിന്‍റെ ആത്മാവ് ആ ശ്മശാന വാതില്‍ക്കല്‍ അവരുടെ വരവിനായി കാത്തിരുന്നിട്ടുണ്ടാവാം....

2015, ജൂൺ 27, ശനിയാഴ്‌ച

പാലായനം..



ഓട്ടോമൊബൈല്‍ തീയറിയും കക്ഷത്തില്‍ തിരുകി ഉത്തരേന്ത്യയില്‍ മൂന്നുവര്‍ഷം നിരങ്ങി അല്ലറ ചില്ലറ ലൊട്ടുലൊടുക്ക് പണിയും ഉടായിപ്പുമൊക്കെ വശമാക്കി 2007 ഡിസംബര്‍ മാസം പകുതിയോടുകൂടെ ഗള്‍ഫ്‌ എന്ന സ്വപ്നവുമായി കുറെ കൂട്ടുകാരോടൊപ്പം ബോംബെക്ക് വണ്ടി കയറി.

പ്രതീക്ഷകള്‍ ഒരു കുന്നുപോലെ മനസ്സിലും കണ്ണിന്‍മുമ്പിലുമായി തിളങ്ങി നിന്നു, കൂടെ പഠിച്ച കൂട്ടുകാര്‍ക്കൊപ്പം പ്രതീക്ഷകളുടെ ലോകത്തേക്കുള്ള യാത്ര, പേടി തോന്നിയില്ല എല്ലാവരും ഉണ്ടെല്ലോ എന്ന ഒരു വിശ്വാസം. ബോംബെയില്‍ വണ്ടിയിറങ്ങി ട്രാവല്‍ ഏജെന്‍റ്റിന്‍റെ അടുത്തേക് വച്ചുപിടിച്ചു, നാട്ടില്‍നിന്നു പറഞ്ഞുറപ്പിച്ച പ്രകാരം 40,000 രൂപ ബാഗിനുള്ളില്‍ കരുതിയിട്ടുണ്ട് അതൊരു നെഞ്ചിടിപ്പായിരുന്നു, ഏതെങ്കിലും ഒരുത്തന്‍ അടിച്ചോണ്ട് ഓടിയാല്‍ പ്രതീക്ഷകള്‍ ഓട്ടവീണ പാത്രത്തിലെ വെള്ളമാകുമല്ലോ എന്നുള്ള ചങ്കിടിപ്പ്.

നേരെ ഒരു ലോഡ്ജിന്‍റെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് എജെന്റ് നടന്നപ്പോള്‍ തിരിഞ്ഞൊന്നു നോക്കി മനസ്സില്‍ ചോദിച്ചു എത്രദിവസം ഇവിടെ കിടക്കേണ്ടി വരുമെടാ തെണ്ടിന്നു. അതൊരു ചോദ്യംതന്നെയായിരുന്നു, അവിടെ കിടക്കേണ്ടി വന്നു 15 ദിവസത്തോളം. ഒറ്റമുറിക്കുള്ളില്‍ നിരത്തിയിട്ട ശവങ്ങളെപ്പോലെ പത്തിരുപതെണ്ണം, ഒറ്റ കക്കൂസും, അതിനകത്തോട്ട് തിരിഞ്ഞു നോക്കാന്‍ മനശക്തിയില്ലായിരുന്നു.

ഓരോ ദിവസം കഴിയുമ്പോള്‍ ഓരോരുത്തരുടെതായി വിസ വന്നു ഒറ്റക്കും പെട്ടക്കും അക്കരയ്ക്കു പോക്കൊണ്ടിരുന്നു എന്‍റെ വിസ വരുന്നതും കാത്ത് പട്ടിണിയെ കൂട്ടിനു വിളിച്ച് അവിടെ കുത്തിയിരുന്നു. പണ്ട് ബൈബിളില്‍ ഒരു കഥ വായിച്ചിട്ടുണ്ട് യോര്‍ദ്ധാന്‍ നദി ദൈവദൂദന്‍ കലക്കുമ്പോള്‍ അതില്‍ ആദ്യമിറങ്ങുന്ന ആള്‍ക്ക് രോഗശാന്തി ലഭിക്കും പക്ഷെ എല്ലാവര്ക്കും ഒറ്റയടിക്ക് ചാടാന്‍ പറ്റില്ലല്ലോ? എന്‍റെ നമ്പര്‍ വരുന്നതും കാത്ത് അവിടെ കുത്തിയിരുന്നു.

പഠിച്ചത് ഓട്ടോമൊബൈല്‍ അക്കരെ ചെയ്യാന്‍ പോകുന്ന പണി കപ്പലിന്‍റെയാണ് എന്തുകുന്തം ചെയ്യുവോ എന്തോ? കയറിപ്പോയവനോക്കെ എവിടാണോ എന്തോ? ചിന്തകള്‍ കാടുകയറി, ഒരുരാത്രി സഹമുറിയന്‍റെ ബാഗും പാസ്സ്പ്പോര്‍ട്ടുമായി ഒരു പിത്രുശൂന്യന്‍ ഓടിയപ്പോ 40000 സൂക്ഷിച്ച ബാഗ്‌ തലയിണയായി വച്ചുറങ്ങിയ എന്‍റെ അടിവയറ്റില്‍ തീക്കുണ്ടം പുകഞ്ഞു. അതും കെട്ടിപ്പിടിച്ച് രണ്ടു ദിവസംകൂടെ നടന്നു. പിന്നെ എന്‍റെ നമ്പര്‍ വന്നു. 40000 അവന്‍റെ പെട്ടിയില്‍ നേര്ച്ചയിട്ടിട്ട് ബോംബെ വിമാനതാവലതിലെക്ക്

എമിരേറ്റ്സ് വിമാനത്തില്‍ ദുബായിലേക്കുള്ള യാത്ര, ഈശ്വരാ മറ്റൊരു രാജ്യം, കൂട്ടിനു ഒരുതെണ്ടിയുമില്ല, ഒരു വിധത്തില്‍ ദുബായി വിമാനതാവളത്തിനു പുറത്തെത്തി, വിസയും പൊക്കിപ്പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു, എന്‍റെ പേരെഴുതിയ ബോര്‍ഡും പിടിച്ച് ആരെങ്കിലും നില്‍പ്പുണ്ടോ? എവിടെ ഒരു തെണ്ടിയുമില്ല,വൈകുന്നേരം 5:30 മുതല്‍ 07:30 വരെ തേരാപ്പാരാനടന്നു കാലും നടുവും കഴച്ചു, പേടി മനസ്സില്‍ തളംകെട്ടി ആരോട് പറയാന്‍ ആരോട് ചോദിക്കാന്‍? എങ്ങോട്ടുപോകാന്‍?

ഒടുവില്‍ മനസ്സും ശരീരവും തളര്‍ന്ന് അവിടെ ഒരു കസേരയില്‍ ഇരുന്നു, ചുറ്റും നോക്കിയുള്ള ഇരുപ്പ്, അല്പം മാറി ഒരു പട്ടാണി ഉറങ്ങുന്നു, അവന്‍റെ മുമ്പിലൂടെ മൂന്നാല് റൌണ്ട് വച്ചു ഇനി അവനെങ്ങാനും എന്നെ കാത്ത് ഇരിക്കുവാനെങ്കിലോ? കണ്ണു തുറന്ന പട്ടാണി എന്‍റെ വിസ വാങ്ങിച്ച് തിരിച്ചും മറിച്ചും ഒന്നുനോക്കി എന്നിട്ട് രണ്ടു തെറിയും "എന്നെ നോക്കി അവന്‍ മണിക്കൂറുകളായി ഇരിക്കുകയാണത്രെ" അവന്‍റെ അപ്പന്‍ വീട്ടില്‍ തുമ്മി തുമ്മി മൂലം വേദനിച്ചുകാണും അത്രയ്ക്ക് മനസ്സില്‍ തിരിച്ച് തെറിവിളിച്ചു അല്ലാതെ നിവര്‍ത്തിയില്ലല്ലോ?

ഒരു ലോടാക്ക് നിസ്സാന്‍ സണ്ണി കാറില്‍ ദുബൈലൂടെ, പ്രകാശ മുഖരിതമായ ദുബൈക്ക് ഭംഗി ഏറെയാണെന്ന് മനസ്സ് പറഞ്ഞു, പോകെ പോകെ വെട്ടവുമില്ല വെളിച്ചവുമില്ല, ഈ തെണ്ടി കൊല്ലാന്‍ കൊണ്ടുപോകുവാണോ നേരത്തെ പോയവന്‍മ്മാരൊക്കെ എവിടാണോ കര്‍ത്താവേ, മണിക്കൂറുകള്‍ ഓടി ഫുജൈറയിലെ ഒരു പട്ടിക്കാട്ടില്‍ ലേബര്‍ ക്യാമ്പിനുള്ളിലെക്ക്. തുള്ളി വെള്ളം കുടിച്ചിട്ടില്ല, ആ തെണ്ടി ഒട്ടു ചോദിച്ചുമില്ല.

ക്യാമ്പില്‍ ഇറങ്ങി ചുറ്റുപാട് ഒന്നു നോക്കി, മൊത്തത്തില്‍ ഒരു ആട്ടിന്‍ കൂടിന്റെ ലുക്ക്‌, ആട്ടിന്‍ പുഴുക്കയുടെ മണവും, ഒരു ബംഗാളിയാണ് ക്യാമ്പ്ബോസ്സ്, ഒരു മെത്തയും തലയിണയുമൊക്കെ തന്നു ഒരു റൂമും കാട്ടിത്തന്നു, മൂട്ടയുടെ കോളനി രണ്ടുനില കട്ടിലുകളുടെ സംസ്ഥാന സമ്മേളനം ജെനറേറ്റര്‍ ഓണ്‍ ചെയ്തു വച്ചപോലെ കൂര്‍ക്കം വലിച്ചുറങ്ങുന്ന കുറെ ഭൈയ്യാന്മ്മാര്‍, ശബ്ദമുണ്ടാക്കാതെ പതിയെ മുകളിലത്തെതട്ടില്‍ അന്നുരാത്രി ഉറങ്ങാന്‍ കിടന്നു നാട്ടില്‍നിന്നു മാറിയ 30 ദിര്‍ഹംസുമായി.

ഉറങ്ങിയില്ല, ഉറങ്ങാന്‍ കഴിയില്ലല്ലോ? കൂടെയുണ്ടായിരുന്ന ഒരുത്തനെയും കണ്ടിട്ടുമില്ല, അതൊരു തുടക്കമായിരുന്നു, പാഠമായിരുന്നു. ജീവിതം എന്താണെന്ന് പഠിച്ച ദിനരാത്രങ്ങള്‍. 7 വര്ഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ ഒന്നും ബുദ്ധിമുട്ടായിരുന്നില്ല നന്മ്മയുടെ പടിവാതിലുകളിലെക്കുള്ള കുഴഞ്ഞ മണ്ണിലൂടെയുള്ള ഓട്ടം അത് അനിവാര്യമായിരുന്നു എന്ന് മനസ്സ് പറയുന്നു... 

2015, ഫെബ്രുവരി 4, ബുധനാഴ്‌ച

ഭാര്യ അറിയാതെ

മനോഹരമായി പ്രകാശ വര്‍ണ്ണങ്ങളാല്‍ അലങ്കരിക്കപ്പെട്ട ബുര്‍ജ്കലീഫയുടെ ഭംഗി ദൂരെ മിന്നി മിനുങ്ങുന്നു, ഒന്ന് ചുറ്റിനോക്കിയാല്‍ എന്ത് ഭംഗിയാണ് ദുബായ്, മനസ്സില്‍ എന്തൊക്കെയോ ഉറപ്പിച്ച് അയാള്‍ ഭാര്യയോടുപോലും പറയാതെ മുറിവിട്ടുപുറത്തേക്കിറങ്ങി വെറുതെ നടന്നു,

തെരുവോരങ്ങള്‍ക്ക് എന്നും കാണുന്നതിലും ഭംഗി അയാള്‍ക്ക്‌ തോന്നി, അരപ്പാവാടയും കുട്ടിനിക്കറുമൊക്കെയായി വിദേശ വനിതകള്‍ കോഫീ ഷോപ്പുകളിലും മാളുകളിലും ഒക്കെ ഒഴുകിനീങ്ങുന്നു, കുറുക്കനെപ്പോലെ അയാള്‍ വെറുതെ കറങ്ങിനടന്നു,

തേടി നടന്നപോലെ ധാ വരുന്നു ഒരു പെണ്‍കുട്ടി, നാടന്‍ സുന്ദരി, നാട്ടില്‍ ബസ്സ്റ്റോപ്പില്‍ എറിഞ്ഞു ശീലമുള്ള ഒരു നോട്ടം അയാള്‍ എറിഞ്ഞുനോക്കി, കിട്ടി....... തിരിച്ചൊരു കൊളുത്തിവലിക്കുന്ന ചിരികിട്ടി, മതി... മൈലെണ്ണ പുരട്ടി നാടന്‍ ചൂരലുകള്‍ വളച്ചിട്ടുള്ള അയാള്‍ക്ക്‌ അത് ധാരാളം, അവളുടെ പുറകെ അങ്ങുകൂടി.

നടത്തം അല്പം വേഗത്തിലാക്കി അയാള്‍ അവളുടെ ഒപ്പത്തിനു പിടിച്ചു, എവിടാ നാട്, എന്താ പേര് അങ്ങനെ സൊള്ളി സൊള്ളി ഒരു വിധം സൌഹൃത വലയത്തിലെത്തി, ഒരു കോഫി ആയാലോ? ആവല്ലോ, വീണു... അയാള്‍ മനസ്സിലുറപ്പിച്ചു, ഭാര്യയുടെ ഓര്‍മ്മ പെട്ടന്ന് മനസ്സില്‍ ഓടിയെത്തി അവളോട്‌ പോകാന്‍ പറ മനസ്സില്‍ വീണ്ടും മറ്റൊരു തീരുമാനംകൂടെ എടുത്തു,

ശാലീന സുന്ദരി അല്ലെ മുന്‍പില്‍ നില്‍ക്കുന്നത്? അപ്പൊ ഭാര്യക്ക് അല്പം വിശ്രമം കൊടുക്കാം, അങ്ങനെ കൊഞ്ചലും കുഴയലുമൊക്കെയായി സമയം പോക്കൊണ്ടേയിരുന്നു, രാത്രി ഏറെ വൈകുന്നു സംസാരം ഉച്ചത്തിലായി പൊട്ടിച്ചിരിയായി ഒടുവില്‍ അവള്‍ വെറുതെ അയാളുടെ തോളില്‍ ഒന്നിടിച്ചു, ആഞ്ഞ ഇടിയായിരുന്നു വേദനിച്ചു, അയാള്‍ ഞെട്ടി ഉണര്‍ന്നു "ഭഗവാനെ സ്വപ്നമായിരുന്നോ?" ധാ ഭാര്യ കിടന്നുറങ്ങുന്നു നല്ല ഉറക്കം ഉറക്കത്തില്‍ അവള്‍ എന്തോ സ്വപ്നം കണ്ടിട്ട് കൈവച്ച് ഇടിച്ചതാ.

അയാള്‍ അവളെ സൂക്ഷിച്ചു നോക്കി, ഉറക്കത്തില്‍ അവള്‍ ചിരിക്കുന്നു പിറുപിറുക്കുന്നു, ദേഷ്യത്തോടെ അയാള്‍ തിരിഞ്ഞു കിടന്നുറങ്ങി, അയാള്‍ക്കറിയില്ലല്ലോ, അവളിപ്പോഴും അപരിചിതനായ ആ പുതിയ സുഹൃത്തിനൊപ്പം കോഫീ ഷോപ്പില്‍ ഇരുന്നു പൊട്ടിച്ചിരിക്കുന്നതെ ഉള്ളെന്നു.. 

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ദയനീയമായ ഒരുനോട്ടം

എന്നും ജോലികഴിഞ്ഞു പുറത്തിറങ്ങിയാല്‍ കാറിനുള്ളില്‍ കുറച്ചു നിമിഷം ഇരുന്നശേഷമേ റൂമിലേക്കുള്ള യാത്ര ആരംഭിക്കാറുള്ളു, ഇന്ന് കാറില്‍ ഇരിക്കുമ്പോള്‍ ഒരു യുവാവ് എന്‍റെ ഡോറിന്‍റെ സൈഡില്‍ കുറേനേരമായി നില്‍ക്കുന്നത് ശ്രദ്ധിച്ചു, ഞാന്‍ ഗ്ലാസ്‌ താഴ്ത്തിയപ്പോള്‍ അദ്ദേഹം എന്‍റെ അടുത്തേക്ക് നടന്നുവന്നു, ഒരുപാട് ചോദ്യങ്ങള്‍ ആ കണ്ണുകളില്‍ മങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

"ഭായ് ഇദര്‍ കുച്ച് ജോബ്‌ മിലേഗാ?"

സ്വന്തം ജോലി ആടി നില്‍ക്കുന്ന ഞാന്‍ ഒന്ന് ഞെട്ടി, എങ്കിലും ആ മാന്യനായ യുവാവിന്‍റെ ചോദ്യം മനസ്സില്‍ ഒന്ന് തറച്ചു അതുകൊണ്ട് കാര്യങ്ങള്‍ ഒക്കെ വെറുതെ തിരക്കി, വിസിറ്റ് വിസയില്‍ വന്നതാണ് ദുബായില്‍, കുറെ ഇന്റര്‍വ്യൂസ് നടന്നു ഒന്നും ശരിയായില്ല, ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് നടന്നുവരികയാണ്, ഒരല്‍പം നിര്‍ത്തിയിട്ട് അദേഹം എന്നോട് ചോദിച്ചു, "ഭായ് ഞാന്‍ ഇപ്പൊ ഏകദേശം 4 കിലോമീറ്ററോളം നടന്നു എനിക്ക് മെട്രോ കാര്‍ഡില്‍ ഇടാനുള്ള മിനിമം പൈസ എങ്കിലും തരുമോ? ഇനി നടക്കാന്‍ വയ്യ രാവിലെ ഒരു ചായ മാത്രം കുടിച്ചതാണ് എന്‍റെ കയ്യില്‍ പൈസ ഇല്ല ഞാന്‍ ഇതുവരെ ആരുടേയും മുന്‍പില്‍ കൈനീട്ടിയിട്ടില്ല" ശബ്ദം ഇടറി കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കാണാതെ അയാള്‍ മുഖംതിരിച്ചു.

സത്യം പറയട്ടെ, എന്‍റെ നെഞ്ചില്‍ കനല്‍ വാരിയിട്ടപോലെ വേദന അനുഭവപ്പെട്ടു. കയ്യില്‍ ഉണ്ടായിരുന്ന കുറച്ചു പൈസ അയാള്‍ക് കൊടുത്തു, എന്നിട്ടും എന്തോ കുറ്റം ചെയ്ത ഭാവത്തില്‍ എന്നെ നോക്കി നിന്ന് നിറഞ്ഞ കണ്ണുകളോടെ നന്ദി പറയുന്ന ആ യുവാവിനെ സമാധാനിപ്പിക്കാന്‍ ഒരുപാട് പാടുപെട്ടു, ദൂരെ മെട്രോ സ്റ്റേഷനുള്ളില്‍ കയറുന്നതിനു തോട്ടുമുന്പും അയാള്‍ തിരിഞ്ഞു ദയനീയമായ ഒരുനോട്ടം നോക്കുന്നുണ്ടായിരുന്നു.

മനസ്സില്‍ എന്നെത്തന്നെ അയാളുടെ സ്ഥാനത് സങ്കല്‍പ്പിച്ചപ്പോള്‍ ഉള്ള് നീറി അയാള്‍ എങ്ങോട്ടായിരിക്കാം പോയത്? മറ്റാരെങ്കിലും സഹായിച്ചുകാണുമോ 

2015, ജനുവരി 30, വെള്ളിയാഴ്‌ച

ഒരു സൌഹൃദത്തിന്റെ ഓര്‍മ്മകള്‍

പലരും പല മാര്‍ഗ്ഗങ്ങളാണു സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്,

വടക്കേഇന്ത്യയിലെ ജീവിതകാലഘട്ടങ്ങളുടെ പുസ്തകത്താളുകള്‍ അടച്ചുവച്ച് 2007ല്‍ വീണ്ടും കേരളത്തിലേക്ക് കടന്നുവരുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ വലിയ കോട്ടതീര്‍ത്തിരുന്നു.

വിദേശത്ത് ഒരുജോലി അന്നൊക്കെ ഒരു സ്വപ്നമായിരുന്നു, സ്വപ്നംസാക്ഷാത്കരിക്കുന്നത് വരെ കൊല്ലത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലിക്കുകയറി അവിടെവച്ച് ചുരുക്കം ചില സൌഹൃദങ്ങള്‍ ലഭിച്ചു അവരില്‍ ഒരാളായിരുന്നു കൊല്ലം സ്വദേശി ധനേഷ്, വളരെ വ്യതസ്തനായ ഒരു സുഹൃത്ത്, സൌഹൃദങ്ങള്‍ക്ക് നല്ലവില കല്പിച്ചിരുന്ന ഒരു യുവാവ്.

ധനേഷിന് അന്നൊരു പ്രണയമുണ്ടായിരുന്നു അന്ന്, ഞങ്ങള്‍ സുഹൃത്തുക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്ഥിക്ക് പിടിച്ചപ്രണയം, അവളെക്കുറിച്ച്  എന്തെങ്കിലും പറയാത്ത ദിവസങ്ങള്‍ കുറവായിരുന്നു, ആത്മാര്‍ഥമായി സ്നേഹിച്ച രണ്ട് മനസ്സുകളെ അവിടെ ഞാന്‍ കണ്ടു.

ചിലദിവസങ്ങളായി അവന്‍ വളരെ ദുഖിതനായികണ്ടു, അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലത്തുനിന്നും പത്തനാപുരത്തിനു പോകുകയായിരുന്നു എന്‍റെ വണ്ടി ചന്ദനത്തോപ്പ് എത്തിയപ്പോള്‍ ധനേഷ് വണ്ടിക്കു കൈകാണിച്ചു എന്നോട് കാര്യങ്ങള്‍ തിരക്കിയശേഷം അവനും കൂടെവരുന്നെന്നു പറഞ്ഞു, ഞങ്ങള്‍ ഒരുമിച്ച് പൊയ് തിരികെ വരുമ്പോള്‍ അവന് വണ്ടി ഓടിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു അങ്ങനെ അവന്‍ വണ്ടി ഓടിച്ച് കൊട്ടാരക്കര എത്തിയപ്പോള്‍ എന്നെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു, പൊറോട്ടയും ബീഫ്‌ ഫ്രൈ യും വയറുനിറയെ കഴിച്ച ശേഷം, ചന്ദനത്തോപ്പില്‍ ഇറങ്ങി അവന്‍ വീട്ടിലേക്ക് പോയി,

പിറ്റേദിവസം ശനിയാഴ്ച അവന്‍ ജോലിക്കുവന്നില്ല, അന്ന് വൈകുന്നേരം ഞാന്‍ പത്തനംതിട്ടയ്ക്ക് വണ്ടികയറി, വീട്ടില്‍ എത്തുമ്പോളെക്കും എന്‍റെ ഫോണില്‍ ധനേഷിന്‍റെ മരണവാര്‍ത്തയാണ് എത്തുന്നത്‌, ശ്വാസം നിലച്ചുപോയ ചിലനിമിഷങ്ങള്‍, ആ രാത്രിതന്നെ ഞാന്‍ തിരികെ കൊല്ലത്തെക്കുപോയി, പ്രണയനൈരാശ്യത്തില്‍ ആത്മഹത്യചെയ്ത സുഹൃത്തിന്‍റെ ചലനമറ്റ ശരീരം ഇന്നും മായാതെ ഓര്‍മ്മകളുടെ ചെപ്പില്‍ തങ്ങിക്കിടക്കുന്നു. ഏറിയാല്‍ 22 വയസ്സുണ്ടായിരുന്ന ആ ശരീരം മണ്ണോടു ചേര്‍ന്നു.

പിന്നീടു പലപ്പോളും ചന്ദനത്തോപ്പിലൂടെ വണ്ടിയില്‍ വരുമ്പോള്‍ ധനേഷിന്റെ മുഖം മനസ്സിലേക്ക് ഒരു വിങ്ങലായി കടന്നു വരാറുണ്ടായിരുന്നു.

ഓര്‍മ്മകള്‍ സര്‍ക്കാര്‍ ഓഫീസിലെ ഫയലുകള്‍ പോലെയാണ് മനുഷ്യന്‍റെ മനസ്സില്‍ വാരിയിട്ടിരിക്കുന്നത്, ചിലത് നാടകളില്‍ കുടുങ്ങിക്കിടക്കുന്നു, മറ്റു ചിലത് പകുതി കീറിയും ചിതലരിച്ചും അവിടവിടെയായി ചിതറിക്കിടക്കുന്നു. ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലാതെ..