2019, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

കാലൻ

പുള്ളിക്കാരൻ രാവിലെതന്നെ പോത്തിന് കാടിവെള്ളവും കൊടുത്ത്, കുടുക്കിട്ട കയറും കഴുത്തിൽ ചുറ്റി, കോലാപ്പുരി ചെരുപ്പിട്ട കാലുകൾ നല്ല സ്റ്റൈലിൽ പോത്തിന്റെ സൈഡിലോട്ട് തൂക്കിയിട്ട് ഡ്യൂക്ക് ബൈക്കിൽ ചെത്തുപിള്ളേർ പായുന്നതുപോലെ പോത്തുമ്പുറത്ത് പാഞ്ഞുവിടാൻ നോക്കി, പോത്തിന്റെ കൊമ്പിൽ ആഞ്ഞുകറക്കിയിട്ടും ആക്സിലറേറ്റർ കൂടുന്നില്ല, പഴയ പിക്കപ്പ് പോര. സൈക്കിളുചവിട്ടുന്ന കിളവൻമ്മാരൊക്കെ ഓവർടേക്ക് ചെയ്തു പോകുന്നു, പോത്തിനേയുംകൊണ്ട് ഈ സ്പീഡിൽ പോയാൽ വല്ല KSRTCയും കയറി കാലൻ ചത്തെന്ന് പത്രത്തിൽവരും അതുകൊണ്ട് റോഡിന്റെ സൈഡുപിടിച്ച് പതുക്കെ സവാരിതുടങ്ങി.


ജനങ്ങളൊക്കെ അഡ്വാൻസ് ടെക്നൊളജിയിലായി കാലൻമാത്രം കാലങ്ങളായി പോത്തുംതള്ളി നടപ്പാണ്, പണ്ടൊക്കെയാണെങ്കിൽ മാടൻ അടിച്ചെന്നുംപറഞ്ഞ് നാട്ടുകാരെ പറ്റിച്ച് വഴിയേനടക്കുന്നവനെയൊക്കെ പൊക്കി ടാർഗറ്റ് തികയ്ക്കാമായിരുന്നു ഇപ്പൊ കാലം മാറി മാടനടിയൊക്കെ ഹാർട്ടറ്റാക്കാണെന്ന് മനുഷ്യന് മനസ്സിലായി, വെടിച്ചില്ലുപോലെ ബൈക്കിൽ കീച്ചുന്ന പിള്ളാരെ പുറകെ ഓടി കുടുക്കെറിഞ്ഞുപിടിക്കാൻ പോത്തിന് പഴയ പിക്കപ്പ്‌ പോര, ബൈക്കിൽ വച്ചുകീച്ചുന്നവന്റെ മുൻപിൽ കയറു വലിച്ചുകെട്ടി തള്ളിയിട്ട് കുറേയെണ്ണത്തിനെയൊക്കെ പൊക്കാം, എന്നാലും ഓടി നടന്ന് വേട്ടയാടിപ്പിടിക്കുന്ന സുഖം പോരാ, കയറു വലിച്ചുകെട്ടി തള്ളിയിട്ടുകൊന്നതാണെന്നൊക്കെ പരലോകത്തറിഞ്ഞാൽ ആകെ നാണക്കേടാണ്. ഛെ..


കാര്യങ്ങളാലോചിച്ച് കാലൻ സവാരി നടത്തുമ്പോളാണ് കർത്താവും കൃഷ്ണനും നബിയുമൊക്കെ രൂപക്കൂടും കാണിക്കവഞ്ചിയും നേർച്ചപ്പെട്ടിയുമൊക്കെയായിട്ട് നാടുനീളെ ബ്രാഞ്ചുകളുള്ള കോർപ്പറേറ്റുകളായി വളർന്ന കാഴ്ച്ച കാലന്റെ കണ്ണുകളിലൂടെ തുളച്ചുകയറി ചങ്കിൽ കൊണ്ടത്, കാലനാണെന്നു പറഞ്ഞാൽ നാട്ടുകാര് ചാണയ്‌ക്ക് കയറ്റും, പണ്ടേ ഒരു ഇമേജ് ഉണ്ടാക്കിയിരുന്നെങ്കിൽ സൂത്രത്തിൽ കാശുമുണ്ടാക്കി കാശിടുന്നവരെ കശാപ്പിട്ട് ജീവിക്കാരുന്നു, ഇതിപ്പോ പോത്തിന് കാടികൊടുക്കാൻപോലും പരലോകത്തൂന്ന് സഹായധനം കമ്മിയാണ്, ശാസ്ത്രം മനുഷ്യനെ കൊല്ലുന്നുണ്ട് പിന്നെ കാലന്റെ ആവശ്യമില്ലത്രേ, ഡിമാൻഡ് കുറഞ്ഞു, പരലോകത്തൂന്ന് ടെർമിനേഷൻ ലെറ്റർ കിട്ടും മുൻപേ വല്ല രൂപക്കൂടോ, കാണിക്കവഞ്ചിയോ, നേർച്ചപ്പെട്ടിയോ ഒക്കെയായി ഒതുങ്ങാൻ പറ്റിയാലേ ഇനിയുള്ള ജീവിക്കാൻ പറ്റൂ, പശുവിന്റെ അമ്മാവനാണ് പോത്തെന്നും പറഞ്ഞ് വല്ലവനും ചാണയ്‌ക്കിടുന്ന കാലം വരുന്നതിനുമുമ്പേ പോത്തിനെ വല്ല അനാഥാലയത്തിലുമാക്കണം.


കാശില്ലാതെ ജീവിക്കാൻ പാടാണ് ഹേ..

പ്രണയം


ഒരിക്കലാ കുന്നിൻ ചരിവിലൂടെ

ഇലകളിളകുന്ന വഴികളിലേറെ ദൂരം 

കരങ്ങൾ കവർന്നു നടന്ന കാലം 

മനസ്സു പകർന്ന വസന്തകാലം


അവിടെയാ വഴികളിൽ 

പ്രണയം തളിർത്തിരുന്നു 

ഇലകൾ വിരിച്ച പ്രണയ വൃക്ഷം

തണലാക്കി നമ്മൾ കഥകൾ കൂട്ടി 


കണ്ണുകൾ തമ്മിൽ സല്ലപിച്ചു 

മനസ്സുകൾ തമ്മിൽ കഥകൾ പറഞ്ഞു 

ഇരുകൈകളും കൊരുത്തു ചേർത്ത് 

ദൂരേക്കു നോക്കി നടന്ന കാലം 


ഒരിക്കലും തീരാത്ത കഥ പറയവേ 

പൊടുന്നനെ വന്നൊരു കൊടുങ്കാറ്റിലാ 

മരത്തിലെ ചില്ലകൾ അടർന്നു വീണു 

ഇലകൾ അടർന്നു മണ്ണിലണഞ്ഞു 


ഇലകൾ കൊഴിഞ്ഞു വീണ കൊമ്പിലെ 

കിളികൾ കൂട്ടമായ് പറന്നു പോയ്‌ 

പ്രണയ വൃക്ഷത്തിന്റെ വേരുകളിൽ 

ചിതലുകൾ മൺകൂടു കൂട്ടി വാണു


ഇനിയുമൊരിക്കലും തിരികെ 

വരില്ലാ വസന്ത കാലം 

ഇനിയുമീ വൃക്ഷം പൂക്കുകില്ല 

തണലിനു പോലും തളിർക്കുകില്ല 


ഉണങ്ങാതെ ഉള്ളിൽ ജീവനൊളിച്ച  

പ്രണയ വ്യക്ഷം കാലങ്ങളായ് 

ഒരിറ്റു ജീവന്റെ തുടിപ്പേറ്റുവാങ്ങ്ങുവാൻ 

തെളിനീരു തേടി വേരോടിച്ചു 


ഇനിയും കാലങ്ങൾ കൊഴിഞ്ഞുവീഴും 

വരുമോ വസന്തം തളിരായെങ്കിലും 

പച്ചപ്പു പുൽകുവാനാകുമോ ഈ 

വൃക്ഷത്തിൻ വേരുകൾ ബലമേകുമോ