2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

കളിപ്പാട്ടങ്ങളുടെ ബാല്യം


ചെറിയ ഗ്രാമത്തിൽ വളർന്നതുകൊണ്ടാകാം എന്റെ ബാല്യകാലം വലിയ ഓർമ്മകളുടെ നിറക്കൂട്ടുനിറഞ്ഞതായത്.
മലയോരഗ്രാമത്തിലെ എല്ലാ വീടുകളിലുംതന്നെ കാപ്പിയും കൊക്കോയും തെങ്ങും കവുങ്ങും പ്ലാവും മാവും ഒക്കെ ഇടകലർന്നു വളരുന്ന കുറച്ചു സ്ഥലം വീടിനോടു ചേർന്നുണ്ടാകും. അതിനിടയിലൂടെയൊക്കെ ചെറിയ റോഡുകളുണ്ടാക്കും പിന്നെ റോഡിന്റെ വശങ്ങളിൽ ചെറിയ കടകളും പെട്രോൾ പമ്പുമൊക്കെയായി ഒരു ചെറിയ ഗ്രാമംതന്നെ ആ വീട്ടുപറമ്പിൽ നിർമ്മിച്ചിട്ടുണ്ടാകും, പിന്നെ കാർഡ്ബോർഡും ചെരുപ്പുചാടും ഒക്കെക്കൊണ്ട് വണ്ടികൾ ഉണ്ടാക്കുകയായി, ഞാനും എന്റെ കൂടെപ്പിറപ്പുകളും കൂട്ടുകാരുമൊക്കെയായി ആ റോഡിലൂടെ വണ്ടികളുടെ തിക്കും തിരക്കുമായി.
വലിയ ഒരു മൈസൂർ കാപ്പിയുണ്ട് അതിന്റെ ശിഖരങ്ങളിൽ ഏറുമാടം കെട്ടിയും ഊഞ്ഞാലിട്ടും (ഊഞ്ഞാലിട്ട വകുപ്പിൽ ഊഞ്ഞാല് ഉദ്ഘാടനം ചെയ്യാൻ കയറിയ അനിയന്റെ കൈയ്യൊടിഞ്ഞ കഥയുണ്ട്) അങ്ങനെ ഒരു ഉത്സവകാലമായിരുന്നു. പള്ളിക്കൂടം വിട്ടുവന്നാൽ ആദ്യം ഓടുന്നത് എന്റെ സുഹൃത്ത് ബിനോയിയുടെ വീട്ടിലേക്കാണ് അവൻ കഥാപുസ്തകങ്ങളുടെ ഒരു ലൈബ്രെറിയനാണ് ബാലരമയും ബാലമംഗളവും ബാലഭൂമിയുമൊക്കെയാണ് അന്നത്തെ നമ്മുടെ വേദഗ്രന്ഥങ്ങൾ, ഡിങ്കനും മായാവിയും കപീഷും ശക്തിമാനുമൊക്കെ അന്നു താരരാജാക്കൻമ്മാരായി വാഴുന്ന കാലമാണ്. പിന്നെ വാ പൂട്ടി മിണ്ടാതെ തമാശ പറഞ്ഞുതരുന്ന ഒരു പപ്പൂസും ചിത്രകഥയിലെ താരമായിരുന്നു.
ഈ കഥയൊക്കെ ഞാൻ പറഞ്ഞുവന്നത് മറ്റൊന്നിനുമല്ല, ജനിച്ചുവീഴുമ്പോത്തന്നെ ഇന്റർനെറ്റിന്റെ മായാലോകത്തേക്ക് മക്കളെ കൈപിടിച്ചു നടത്തുന്ന മാതാപിതാക്കൾ, ലോകമെന്തെന്ന് അറിയുന്നതിനു മുൻപേ മക്കൾക്ക് നൽകുന്ന കളിപ്പാട്ടങ്ങൾ വരും തലമുറയുടെ സ്വഭാവരൂപീകരണത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചിലവർഷങ്ങൾകഴിയുമ്പോ നാം നേരിട്ടു കാണേണ്ടതായിവരും. അപ്പോൾ പശ്ചാത്തപിച്ചിട്ട് എന്തു കാര്യം?? മണ്ണിന്റെ മണമുള്ള ബാല്യത്തോളം അടച്ചമുറിയിൽ വളരുന്നവരുടെ ബാല്യകാലം ആസ്വാദ്യമാകില്ല. ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും വില മറ്റൊരുതലത്തിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ