2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

പ്രതീക്ഷ

കുത്തിയൊലിച്ച മണ്ണിനിടയിലൂടെ നഗ്നപാദയായി അവൾ നടന്നു നീങ്ങി അവളുടെ കണ്ണുകളിലെ  പ്രതീക്ഷയുടെ തീനാളം അണഞ്ഞിരുന്നില്ല, താൻ നെഞ്ചോട്ചേർത്ത് ഉറങ്ങാറുള്ള ആ പാവക്കുട്ടിക്കുവേണ്ടി കടൽ എടുത്ത തന്റെയും അയൽവാസികളുടെയും കുടിലുകൾക്കിടയിലൂടെ പിഞ്ചു പാദങ്ങൾ പിച്ചവച് അവൾ നടക്കുമ്പോൾ,  ഇലകിയൊലിച്ച മണ്ണിനിടയിൽ ആ ഗ്രാമം ഒന്നടങ്കം തിരയുന്നുണ്ടായിരുന്നു തങ്ങളുടെ പ്രീയപ്പെട്ടവരുടെ ജീവൻ തുടിക്കുന്ന ശരീരങ്ങൾക്കായി..

2014, ജൂൺ 12, വ്യാഴാഴ്‌ച

പുലരി

ഇരുളിൻറെ നിഴൽക്കൂത്ത്കളിലൂടെ  ഭയമില്ലാതെ അവളുടെകയ്യുംപിടിച്ച് ദൂരെ പുലരിയിലേക്ക് ഓടി അടുക്കുമ്പോൾ മനസ്സിൽ പ്രതീക്ഷകളായിരുന്നു, പുലരിയുടെ ഇളംചൂട്‌കലര്ന്ന പ്രതീക്ഷകൾ.

ഓടി തളർന്ന് പ്രതീക്ഷയുടെ കടലോരത്ത് ദൂരേക്ക്‌ കണ്ണുംനട്ട് ഞങ്ങൾ ഇരുന്നു, സുന്ദര സ്വപ്നങ്ങളുടെ മന്ദമാരുതൻ മുടിയിഴകളെ തഴുകി കടന്നുപോയി..

ദൂരെ കടലിൽനിന്നും ഉദയ കിരണങ്ങൾ കണ്ണുകളിൽ എത്തുംമുൻപേ അവൾ തിരിഞ്ഞു നടന്നപ്പോൾ എൻറെ കണ്ണുകൾക്കും അവള്ക്കും ഇടയിൽ ഇരുൾ വീണ്ടും മൂടുപടം തീർത്തു.

അവൾ മറ്റേതോ പുലരിയിൽ ചേക്കേറി...

2014, മേയ് 7, ബുധനാഴ്‌ച

നന്മയുടെ ഇത്തിരി ലഹരി

എനിക്കുവേണ്ടത്‌ ഒരുകുടം കള്ളാണ്, മായം ചേരാത്ത ഒരുകുടം കള്ള്, എന്‍റെ ഈ നീണ്ട മീശക്കിടയിലൂടെ പൊടിഅരിച്ചുകുടിക്കണം പിന്നെ നീട്ടി ഒരു ഏമ്പൊക്കവും വിട്ടു വീര്‍ത്തകുംഭയുമായി നെഞ്ചുവിരിച്ചു നടക്കണം ചെളിയും കുണ്ടും ചള്ളക്കുഴിയും നിറഞ്ഞ ഈ സമൂഹത്തിന്റെ നെഞ്ചിലൂടെ..

കള്ളത്തരത്തിന്റെയും ദുഷ്പ്രവര്‍ത്തികളുടെയും ചെളിക്കുണ്ട് ഈ സമൂഹത്തിനു നെഞ്ചേറ്റാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് നന്മയുടെ ഇത്തിരി ലഹരി നുണഞ്ഞുകൂടാ?......

2014, മാർച്ച് 2, ഞായറാഴ്‌ച

സഹോദരി


മുഖത്ത് ചായം പൂശി ചുവന്ന തെരുവിലും കാമാത്തിപുരയിലുമൊക്കെ സ്വന്തം മാംസം  വില്‍ക്കുവാന്‍ ചമഞ്ഞൊരുങ്ങി നില്‍ക്കുന്ന സ്ത്രീകളെക്കുറിച്ച് ഇന്ത്യന്‍ ജനതയ്ക്ക് കെട്ടും ചിലര്‍ക്കൊക്കെ കണ്ടും കൊണ്ടും പരിചയമുണ്ടാകാം, എന്നാല്‍ ലോകം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന ദുബായ് നഗരത്തിന്‍റെ നെഞ്ചില്‍ മാംസം വിറ്റു ജീവിക്കുന്ന കുറേ ജീവനുള്ള ശവങ്ങളെ കണ്ടുകിട്ടും.

ഭാരതം എന്‍റെ നാടാണ് എല്ലാഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മ്മാരാണെന്ന് ഹൃദയത്തില്‍ തട്ടി ഏറ്റുചൊല്ലിയിട്ടുള്ളവര്‍ക്ക് സഹോദരന്റെ കണ്ണുകളിലൂടെ മാത്രം ദര്‍ശിക്കാനാകുന്ന കുറേ മാംസപിണ്ടങ്ങളും ഇവിടെ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നു. ആരും ചിന്തിക്കാത്ത ഈ മേഖലയില്‍ ഉള്ളവരെക്കുറിച്ച് ഒന്ന് മനസ്സിലാക്കുവാന്‍ മനസ്സില്‍ തോന്നി.

ഇതൊരു വമ്പന്‍ നെറ്റ്‌വര്‍ക്കാണ് ഇവിടെത്തന്നെ പലതട്ടില്‍ ഉള്ള ആളുകളുണ്ട്, ഇന്റര്‍നെറ്റ്‌ തുടങ്ങി വിസിറ്റിംഗ് കാര്‍ഡ്കള്‍ വരെ അടിച്ചിറക്കി മാര്‍ക്കെടിംഗ് നടത്തുന്ന വന്‍കിട മാംസക്കച്ചവടക്കാരും, കുട്ടി എജെന്റ്കളെ(മാമാമാര്‍) ഇറക്കി ഇറച്ചിക്കച്ചവടം നടത്തുന്നവരും, ഇരുട്ടിനു മറഞ്ഞുനിന്നു കണ്ണ് കാണിച്ച് കസ്റ്റമേഴ്സ് ഉണ്ടാക്കിയെടുക്കുന്ന കറുമ്പിച്ചികളും എന്ന് വേണ്ട എല്ലാവിധ വിഭാഗങ്ങളും ഇവിടെയുണ്ട്, എന്നുവച്ച് ദുബായ് മുഴുവന്‍ ഇങ്ങനെയാനെന്നല്ല അതിനൊക്കെ ചില സ്ഥലങ്ങള്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.

നിശാക്ലബ്ബുകള്‍ ഒരു ബിസിനസ് ഡീലിംഗ് സെന്‍ററാണ് വമ്പന്‍ മുതലാളിമാര്‍ക്ക് ഉല്ലസിക്കാനും ഇഷ്ടപ്പെട്ട മുതല്‍ കരസ്ഥമാക്കാനും ഉള്ള ഒരു സ്ഥാപനം, നമ്മുടെ നാട്ടില്‍നിന്നും കയറി വരുന്ന മുതലാളിമാരില്‍ ചെറിയൊരു പങ്ക് ഈ വഴികളിലൂടെയൊക്കെ കറങ്ങുന്നില്ല എന്ന് ഉറപ്പിക്കാന്‍ വയ്യ. നിശാ ക്ലിബ്ബുകളില്‍ നിന്നും വന്‍കിട ഹോട്ടല്കളിലേക്കും ഫ്ലാറ്റുകളിലേക്കും ഉന്‍മ്മാദ ലഹരിയില്‍ നീങ്ങുന്ന ഒരു കാഴ്ചതന്നെ കാണാം. നിശാക്ലുബ്ബുകള്‍ക്ക് പുറത്ത് വിലപേശലുകള്‍ ഭംഗിയായി നടക്കുന്നുണ്ടാകും.

ജോലി തേടി വിദേശത്ത് എത്തിയ ചില സ്ത്രീകള്‍ പാര്‍ട്ട്‌ ടൈം ജോലിയായും ശരീരത്തെ വില്‍ക്കുന്നു, സമ്പത്തിനോടുള്ള ആര്‍ത്തി അല്ലെങ്കില്‍ ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ വരുമ്പോളുള്ള ചില തീരുമാനങ്ങള്‍, മനപ്പൂര്‍വ്വമല്ലാതെ പെട്ടുപോയ ഒരുപാട് ജീവിതങ്ങള്‍ ഇവിടെയുണ്ട്. പണം സമ്പാതിക്കുവാനുള്ള ഏറ്റവും സുഖകരമായ മാര്‍ഗ്ഗം.

ഇവിടെ സാക്ഷരതയുടെ ഈറ്റില്ലമായ കേരളക്കരയില്‍നിന്നും ചേക്കേറിയ കുറേ അധികം മാംസപിണ്ടങ്ങളും അന്തിയുറങ്ങുന്നു.. സഹോദരിയുടെ മാനം ഒരു സഹോദരന്‍റെ ഉത്തരവാദിത്തം ആണെന്ന് നെഞ്ചില്‍ വാശിയുള്ള ജനത നമ്മുടെ സഹോദരങ്ങള്‍ പാകിസ്ഥാനികളുടെയും വിയര്‍പ്പില്‍ പങ്കാളികളാകുന്നത് അനുവതിക്കാന്‍ പാടുണ്ടോ?

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഇരുളിന്റെ നിഴല്‍ക്കൂത്ത്



ഇരുട്ടുപടര്‍ന്നു തുടങ്ങിയിരുന്നു, വലതുതോളില്‍ ജീര്‍ണിച്ച ഒരു ഭാണ്ടവും ഇടതു തോളില്‍ പ്രീയതമയുടെ ചേതനയറ്റ ശരീരവുമായി  ഗവര്‍ന്മെന്റ് ആശുപത്രിയുടെ വരാന്തയില്‍നിന്നും ഇറങ്ങുമ്പോള്‍ അയാളുടെ മനസ്സ് തകര്‍ന്നുവീണിരുന്നു.

ഇന്നലെവരെയുള്ള വഴിയാത്രയില്‍ കിതച്ചുനിന്നപ്പോളൊക്കെ ഒരു കൈത്താങ്ങായി അവള്‍ കൂടെയുണ്ടായിരുന്നു, ഇനി എങ്ങോട്ട്? ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാതെ പ്രിയതമയുടെ മണ്കൂടാരവും തോളിലിട്ട്‌ എത്രദൂരം? മക്കള്‍ ഇല്ലാഞ്ഞിട്ടാണോ അല്ല, നാലുപെരുണ്ട് പക്ഷെ സമ്പത്ത് ബന്ധങ്ങളില്‍ നിഴല്‍പടര്‍ത്തിയപ്പോള്‍ മാതാപിതാക്കള്‍ പുറത്തായി.

ഇരുളിന്റെ  നിഴല്‍ക്കൂത്ത് മനസ്സില്‍ നൃത്തംചവിട്ടി തുടങ്ങിയപ്പോളെക്കും  ആരോക്കെയോ അയാളുടെ അടുത്ത് കൂടിയിരുന്നു, അപരിചിതരുടെ കരുതലില്‍ ഭാര്യയുടെ ശരീരം പോതുശ്മശാനത്തില്‍ മറവു ചെയ്യുമ്പോള്‍ കണ്ണുനീര്‍ അയാളുടെ കാല്‍പാദങ്ങളെ നനച്ചുതുടങ്ങിയിരുന്നു.  ഇടറിയ മനസ്സുമായ് പടിയിറങ്ങുമ്പോള്‍ നാളെയുടെ സൂര്യനിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.

പ്രതീക്ഷ അസ്തമിച്ച കണ്ണുകളുമായി ദൂരെ ശ്മശാനവാതിലിലെ വെളിച്ചത്തിലേക് നോക്കി ഇരുന്നപ്പോള്‍, ഓര്‍മ്മകള്‍ യുവത്വത്തിലേക്ക് തിരികെ ഊളിയിട്ടു, പ്രണയകാലം മുതല്‍ ഇങ്ങോട്ട് താളുകള്‍ മറിഞ്ഞു, മക്കള്‍ വീടിന്റെ പടിയടച്ച താളുകളിലൂടെ കടന്നപ്പോളെക്കും, ഉറക്കം ആ കണ്ണുകളെ കീഴ്പ്പെടുത്തിയിരുന്നു, ഭാരമേറിയ കണ്‍പോളകള്‍ തുറക്കാനാവാത്തവിധം അടഞ്ഞിരുന്നു.  

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഒരു പ്രണയമുണ്ടായിരുന്നു

ഒരു പ്രണയമുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളില്‍, സ്വര്‍ണ്ണത്താലത്തില്‍ ചില്ലുകൂടിട്ട് അടച്ചുവച്ച പ്രണയം. പള്ളിക്കൂടത്തിന്റെ നീണ്ടവരാന്തയില്‍ ചമ്രം പടഞ്ഞിരുന്ന്‍ പ്ലാവിലക്കുമ്പിളില്‍ കഞ്ഞി കോരിക്കുടിക്കുംപോള്‍ ഏറുകണ്ണിട്ട് നോക്കാറുണ്ടായിരുന്നു ആ വട്ടമുഖക്കാരിയെ, രണ്ടായിപിന്നിയിട്ട മുടിയും നെറ്റിയിലെ ചന്ദനക്കുറിയും എല്ലാം ഉള്ളിന്റെഉള്ളില്‍ ഒരു നനവ്‌ പടര്‍ത്തിയിരുന്നു പ്രണയത്തിന്റെ അതി തീവ്രമായ ഒരു നനവ്.

കൈത്തണ്ടയില്‍ എന്റെ പേര് ഒരിക്കല്‍ അവള്‍ എഴുതിവച്ചപ്പോള്‍ അവളുടെ കൂട്ടുകാരികള്‍ എന്നെ അസൂയയോടെ നോക്കി. പെരുമഴയത്ത് ഒരു കുടക്കീഴില്‍ എന്നെ മുറുക്കെ പിടിച്ച് അവള്‍ നടക്കുമ്പോള്‍ ആ മുഖത്ത് കൊടുമുടി കീഴടക്കിയവളുടെ സന്തോഷം നിഴലിച്ചിരുന്നു. സ്കൂള്‍ വരാന്തയിലെ ഓടിന്റെ ഇടയിലൂടെ നൂലുപാകി ഒഴുകിവീണ മഴത്തുള്ളികളെ നോക്കി ഹൃദയം കൈമാറിയ ആ കൊച്ചു ദിനങ്ങള്‍..

കണ്പോളകളില്‍ അവളുടെ ചിത്രം അലിഞ്ഞു ചേര്‍ന്നിരുന്നു, ഉറക്കത്തിലെ ചിരിയും വര്‍ത്തമാനവും വീട്ടുകാര്‍ക്കും തെല്ല് പരിഭവം ഉണര്‍തിയിട്ടുണ്ടാവണം. ഒരുപാട് പൂക്കാലങ്ങള്‍ വന്നു മറഞ്ഞിട്ടും ഞങ്ങളുടെ പ്രണയം മരവിചിരുന്നില്ല, ആ നാട്ടിലെ കുഞ്ഞു കുട്ടികള്‍ മുതല്‍ പടുകിളവന്മ്മാര്‍ പോലും അസൂയാലുക്കളായി മാറിയ പ്രണയം.

കാലം അണപൊട്ടി ഒഴുകിയപ്പോളും, സമൂഹം വലിയ മതില്‍ക്കെട്ടുകളായി പ്രതിസന്ധി തീര്‍ത്തപ്പോളും ചങ്കുറപ്പോടെ നിന്ന അവളെ കൈവിടാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, അതിനു കഴിയുമായിരുന്നില്ല. ജീവനും മരണവും അവളുമാത്രമാണെന്ന് മനസ്സില്‍ ഉറപ്പിച്ച കാലം. യുവത്വത്തിന്റെ ചുടു രക്തം സിരകളില്‍ തിളച്ചുമറിഞ്ഞ ആ കാലം.

സ്വര്‍ണ്ണതാലത്തിലെ ചില്ലുകൂട്ടില്‍ ഞാന്‍ സൂക്ഷിച്ച പ്രണയത്തെ കല്ലുകീറിഅടുക്കിയ കുഴിമാടതിലേക് വലിച്ചെറിഞ്ഞിട്ട് അവള്‍ മറ്റൊരാളുടെ കൈപിടിച് നടന്നപ്പോള്‍ പണ്ട് പ്ലാവിലകുമ്പിളില്‍ കോരിക്കുടിച്ച കഞ്ഞിപോലും തികട്ടി വന്നുപോയി...

2014, ജനുവരി 22, ബുധനാഴ്‌ച

റബ്ബര്‍ മരം

പൂയി............. അക്കരെ മലയില്‍ നിന്നും നീട്ടിയുള്ള കൂവല്‍ കേട്ടിട്ട് അയാളും ഉച്ചത്തില്‍ തിരിച്ചു കൂവി, പിന്നീട് പ്രധിധ്വനി പോലെ ചുറ്റുപാടുള്ള എല്ലാ മലകളില്‍ നിന്നും ഉച്ചത്തില്‍ ശബ്ദം ഉയര്‍ന്നു..

ഇത് പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയിലുള്ള മലനിരകള്‍ റബ്ബര്‍ മരം ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഈ മേഖലയില്‍ വെള്ളി കീറുന്നതിനു  മുന്‍പേ കര്‍ഷകര്‍ തോളില്‍ ഒരു കൂടയും കയ്യില്‍ ടാപ്പിംഗ് കത്തിയും കത്തിയുടെ മൂര്ച്ചകൂട്ടുവാനുള്ള ഒരു കല്ലും പിന്നെ കുറച്ചു കട്ടന്‍ കാപ്പിയുമായി മല കയറും.

റബ്ബര്‍ മരം വെട്ടി കറഎടുക്കുന്നതിനു ഒരു താളമുണ്ട്, ഓരോ മരത്തിന്റെയും ചുവട്ടില്‍ തലയില്‍ വച്ചുകെട്ടിയ ഒരു ടോര്‍ച്ചുമായി തനിയെ നടക്കുമ്പോള്‍ ഒരു മൂളിപ്പാട്ടൊക്കെ അറിയാതെ വന്നുപോകും, കത്തിയുടെ ചലനം യാന്ത്രീകമാണ് മരത്തിന്റെ തടിക്കുള്ളില്‍ തുളഞ്ഞു കയറാതെ തൊലി മാത്രം ചെത്തിക്കളയുംപോള്‍ മനസ്സ് വേറെ എവിടെയൊക്കെയോ ആയിരിക്കും.

മൂടല്‍ മഞ്ഞിനിടയിലൂടെ മലയടിവാരത്ത്നിന്നും തുടങ്ങി മുകളില്‍ എത്തുംപോളെക്കും നേരം വെളുക്കും പിന്നെ അവിടെ ഇരുന്നു ഒരു കട്ടന്‍ ബീഡി വലിക്കും കൂടെ കൊണ്ടുവന്ന കാപ്പി ബാക്കിയുണ്ടെങ്കില്‍ അതും അകത്താക്കും ഉള്ളിലേക്ക് വലിച്ച പുക ഒന്ന് നിര്‍ത്തിയശേഷം ഒരു ആശ്വാസത്തോടെ പുറത്തേക്ക് ഊതിവിടും, മഞ്ഞിന്റെ കുളിരില്‍ നിന്നും ഒരു ആശ്വാസം പിന്നെ കുറെ സമയത്തെ അധ്വാനത്തില്‍ നിന്നും.

പതിയെ മലയിറക്കം താഴെ തന്റെ വീട്ടില്‍ എത്തുംപോളെക്കും അവിടെ രാവിലത്തെ കാപ്പി റെഡി ആയിട്ടുണ്ടാകും, കാപ്പി എന്നുവച്ചാല്‍ കപ്പയോ കാച്ചിലോ പുഴുങ്ങിയതും കാ‍ന്താരി ചമ്മന്തിയും ഹാ ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നു, അല്‍പസമയം വിശ്രമം

പിന്നെ വീണ്ടും ഒരു ബക്കറ്റും ഒരു വലിയ ജാറുമായി മലകയറും ഓരോ മരത്തിന്റെയും ചുവട്ടില്‍ പൊയ് റബ്ബര്‍ കറ ശേഖരിക്കണം, റബ്ബര്‍ കറയുമായി താഴെ എത്തുമ്പോള്‍ അയാളുടെ ഭാര്യ കറ ഉറഒഴിക്കാനുള്ള  വെള്ളവും, ഡിഷും, ആസിഡും എല്ലാം റെഡി ആക്കി വച്ചിട്ടുണ്ടാകും പിന്നെ രണ്ടുപേരും ഒന്നിച്ച് കറ ഡിഷില്‍ ആക്കും, ഇനി ഉറയാന്‍ കുറച്ചു സമയം, അപ്പോളേക്കും ഉച്ച ഊണിനുള്ള വിളിവയറ്റില്‍ തുടങ്ങിയിട്ടുണ്ടാകും.

വേവിച്ച ചക്കയും മീന്‍കറിയും മിക്കപ്പോളും ഉണ്ടാകും, ഊണ് കഴിഞ്ഞിട്ട് നീണ്ടു നിവര്‍ന്നു ഒരു ഉറക്കം, ഉണരുംപോളെക്കും റബ്ബര്‍ഷീറ്റ് അടിക്കാനുള്ള സമയം ആയിട്ടുണ്ടാകും ഷീറ്റടിയും വിരിക്കലും പിന്നെ വീട്ടിലെ അല്ലറ ചില്ലറ പണികളും കഴിയുംപോളെക്കും നേരം സന്ധ്യആയിട്ടുണ്ടാകും പിന്നെ അടുത്തുള്ള കൊച്ചു കവലയില്‍ പൊയ് ഒരു ചായയും കുടിച് കുറച്ചു സമയവും സല്ലപിച്, രാത്രി വീട്ടിലെ അത്താഴവും കഴിയുമ്പോള്‍ കിഴക്കന്‍ മലയോരത്തെ റബ്ബര്‍ കര്‍ഷകന്റെ ഒരു ദിവസം അവസാനിക്കുന്നു.

ഇനി തുടക്കത്തില്‍ നമ്മള്‍ കേട്ട കൂവല്‍ അതിനെകുറിച്ചും അറിയണമല്ലോ? അതൊരു സൂചനയാണ് റബ്ബര്‍ വെട്ടി ജീവിക്കുന്ന കര്‍ഷകര്‍ മാനത്ത് മഴക്കോള് കണ്ടാല്‍ പരസ്പരം അറിയിക്കുന്ന മാര്‍ഗം.


(ഇന്നത്തെക്കാലത്ത് ഇങ്ങനെയുള്ള കര്‍ഷകര്‍ വളരെ കുറഞ്ഞു മലയോരമെഖലയും ഒരുപാട് മുന്പോട്ട് കുതിച്ചു. ഇന്നത്തെ ഞാന്‍ ഉള്‍പെടുന്ന  തലമുറയോട് ടാപ്പിംഗ് എന്ന് പറഞ്ഞാല്‍ പറഞ്ഞവനെ പുഛ്ചിക്കുമായിരിക്കും.)

2014, ജനുവരി 12, ഞായറാഴ്‌ച

കുലത്തൊഴില്‍



പലരാത്രികളെയും പോലെ അന്നും അയാള്‍ ഉറങ്ങിയില്ല, അതിരാവിലെ എഴുന്നേല്‍ക്കണം പിന്നെ കുലതോഴിലിലേക്ക്.

 അന്നും അതിരാവിലെ അയാള്‍ എഴുന്നേറ്റു കുളിച്ചു, അല്‍പനേരം പ്രാര്‍ത്ഥനയിലേക്ക് പിന്നെ ദൂരെ ഇന്നത്തെ അന്നത്തിനായുള്ള നടത്തം, യാത്രയില്‍ ഉടനീളം ചിന്തകള്‍ അയാളെ അലട്ടി, കുലത്തൊഴില്‍ ഇത് നിര്‍ബന്ധിതമാണല്ലോ? സമൂഹം തന്റെ കുടുംബത്തില്‍ അടിച്ചേല്പിച്ച തൊഴില്‍, നിരാശയും മടുപ്പും അയാളുടെ മനസ്സിനെ തളര്‍ത്തി, ഒടുവില്‍ അവിടെ എത്തിയപ്പോളെ ക്കും നന്നായി വിയര്ത്തിരുന്നു.

നേരം പരപരാ വെളുക്കുന്നു ഇരുണ്ടമുറി, തോക്കുധാരികളുടെയും കോട്ടുധാരികളുടെയും ഇടയില്‍  ഇടറിയ മനസ്സോടെ അയാള്‍ വാച്ചിലെ സൂചികളുടെ ചലനം വീക്ഷിച്ചു പിന്നീട് രണ്ടുകണ്ണും അടച്ച് അയാള്‍ ആ ഇരുമ്പുദണ്ടില്‍ വലിച്ചു, അവിടെ ഒരു ജീവിതം കൂടെ കയറില്‍ തൂങ്ങിയാടി. അങ്ങനെ ആരാച്ചാരുടെ ജീവിതത്തിലെ ഒരു ദിനം കൂടി.