ഇരുട്ടുപടര്‍ന്നു തുടങ്ങിയിരുന്നു, വലതുതോളില്‍ ജീര്‍ണിച്ച ഒരു ഭാണ്ടവും ഇടതു തോളില്‍ പ്രീയതമയുടെ ചേതനയറ്റ ശരീരവുമായി ഗവര്‍ന്മെന്റ് ആശുപത്രിയുടെ വരാന്തയില്‍നിന്നും ഇറങ്ങുമ്പോള്‍ അയാളുടെ മനസ്സ് തകര്‍ന്നുവീണിരുന്നു.
ഇന്നലെവരെയുള്ള വഴിയാത്രയില്‍ കിതച്ചുനിന്നപ്പോളൊക്കെ ഒരു കൈത്താങ്ങായി അവള്‍ കൂടെയുണ്ടായിരുന്നു, ഇനി എങ്ങോട്ട്? ഒരുതുണ്ട് ഭൂമി സ്വന്തമായില്ലാതെ പ്രിയതമയുടെ മണ്കൂടാരവും തോളിലിട്ട് എത്രദൂരം? മക്കള്‍ ഇല്ലാഞ്ഞിട്ടാണോ അല്ല, നാലുപെരുണ്ട് പക്ഷെ സമ്പത്ത് ബന്ധങ്ങളില്‍ നിഴല്‍പടര്‍ത്തിയപ്പോള്‍ മാതാപിതാക്കള്‍ പുറത്തായി.
ഇരുളിന്റെ നിഴല്‍ക്കൂത്ത് മനസ്സില്‍ നൃത്തംചവിട്ടി തുടങ്ങിയപ്പോളെക്കും ആരോക്കെയോ അയാളുടെ അടുത്ത് കൂടിയിരുന്നു, അപരിചിതരുടെ കരുതലില്‍ ഭാര്യയുടെ ശരീരം പോതുശ്മശാനത്തില്‍ മറവു ചെയ്യുമ്പോള്‍ കണ്ണുനീര്‍ അയാളുടെ കാല്‍പാദങ്ങളെ നനച്ചുതുടങ്ങിയിരുന്നു. ഇടറിയ മനസ്സുമായ് പടിയിറങ്ങുമ്പോള്‍ നാളെയുടെ സൂര്യനിലെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു.
പ്രതീക്ഷ അസ്തമിച്ച കണ്ണുകളുമായി ദൂരെ ശ്മശാനവാതിലിലെ വെളിച്ചത്തിലേക് നോക്കി ഇരുന്നപ്പോള്‍, ഓര്‍മ്മകള്‍ യുവത്വത്തിലേക്ക് തിരികെ ഊളിയിട്ടു, പ്രണയകാലം മുതല്‍ ഇങ്ങോട്ട് താളുകള്‍ മറിഞ്ഞു, മക്കള്‍ വീടിന്റെ പടിയടച്ച താളുകളിലൂടെ കടന്നപ്പോളെക്കും, ഉറക്കം ആ കണ്ണുകളെ കീഴ്പ്പെടുത്തിയിരുന്നു, ഭാരമേറിയ കണ്‍പോളകള്‍ തുറക്കാനാവാത്തവിധം അടഞ്ഞിരുന്നു.