2015, ഫെബ്രുവരി 4, ബുധനാഴ്‌ച

ഭാര്യ അറിയാതെ

മനോഹരമായി പ്രകാശ വര്‍ണ്ണങ്ങളാല്‍ അലങ്കരിക്കപ്പെട്ട ബുര്‍ജ്കലീഫയുടെ ഭംഗി ദൂരെ മിന്നി മിനുങ്ങുന്നു, ഒന്ന് ചുറ്റിനോക്കിയാല്‍ എന്ത് ഭംഗിയാണ് ദുബായ്, മനസ്സില്‍ എന്തൊക്കെയോ ഉറപ്പിച്ച് അയാള്‍ ഭാര്യയോടുപോലും പറയാതെ മുറിവിട്ടുപുറത്തേക്കിറങ്ങി വെറുതെ നടന്നു,

തെരുവോരങ്ങള്‍ക്ക് എന്നും കാണുന്നതിലും ഭംഗി അയാള്‍ക്ക്‌ തോന്നി, അരപ്പാവാടയും കുട്ടിനിക്കറുമൊക്കെയായി വിദേശ വനിതകള്‍ കോഫീ ഷോപ്പുകളിലും മാളുകളിലും ഒക്കെ ഒഴുകിനീങ്ങുന്നു, കുറുക്കനെപ്പോലെ അയാള്‍ വെറുതെ കറങ്ങിനടന്നു,

തേടി നടന്നപോലെ ധാ വരുന്നു ഒരു പെണ്‍കുട്ടി, നാടന്‍ സുന്ദരി, നാട്ടില്‍ ബസ്സ്റ്റോപ്പില്‍ എറിഞ്ഞു ശീലമുള്ള ഒരു നോട്ടം അയാള്‍ എറിഞ്ഞുനോക്കി, കിട്ടി....... തിരിച്ചൊരു കൊളുത്തിവലിക്കുന്ന ചിരികിട്ടി, മതി... മൈലെണ്ണ പുരട്ടി നാടന്‍ ചൂരലുകള്‍ വളച്ചിട്ടുള്ള അയാള്‍ക്ക്‌ അത് ധാരാളം, അവളുടെ പുറകെ അങ്ങുകൂടി.

നടത്തം അല്പം വേഗത്തിലാക്കി അയാള്‍ അവളുടെ ഒപ്പത്തിനു പിടിച്ചു, എവിടാ നാട്, എന്താ പേര് അങ്ങനെ സൊള്ളി സൊള്ളി ഒരു വിധം സൌഹൃത വലയത്തിലെത്തി, ഒരു കോഫി ആയാലോ? ആവല്ലോ, വീണു... അയാള്‍ മനസ്സിലുറപ്പിച്ചു, ഭാര്യയുടെ ഓര്‍മ്മ പെട്ടന്ന് മനസ്സില്‍ ഓടിയെത്തി അവളോട്‌ പോകാന്‍ പറ മനസ്സില്‍ വീണ്ടും മറ്റൊരു തീരുമാനംകൂടെ എടുത്തു,

ശാലീന സുന്ദരി അല്ലെ മുന്‍പില്‍ നില്‍ക്കുന്നത്? അപ്പൊ ഭാര്യക്ക് അല്പം വിശ്രമം കൊടുക്കാം, അങ്ങനെ കൊഞ്ചലും കുഴയലുമൊക്കെയായി സമയം പോക്കൊണ്ടേയിരുന്നു, രാത്രി ഏറെ വൈകുന്നു സംസാരം ഉച്ചത്തിലായി പൊട്ടിച്ചിരിയായി ഒടുവില്‍ അവള്‍ വെറുതെ അയാളുടെ തോളില്‍ ഒന്നിടിച്ചു, ആഞ്ഞ ഇടിയായിരുന്നു വേദനിച്ചു, അയാള്‍ ഞെട്ടി ഉണര്‍ന്നു "ഭഗവാനെ സ്വപ്നമായിരുന്നോ?" ധാ ഭാര്യ കിടന്നുറങ്ങുന്നു നല്ല ഉറക്കം ഉറക്കത്തില്‍ അവള്‍ എന്തോ സ്വപ്നം കണ്ടിട്ട് കൈവച്ച് ഇടിച്ചതാ.

അയാള്‍ അവളെ സൂക്ഷിച്ചു നോക്കി, ഉറക്കത്തില്‍ അവള്‍ ചിരിക്കുന്നു പിറുപിറുക്കുന്നു, ദേഷ്യത്തോടെ അയാള്‍ തിരിഞ്ഞു കിടന്നുറങ്ങി, അയാള്‍ക്കറിയില്ലല്ലോ, അവളിപ്പോഴും അപരിചിതനായ ആ പുതിയ സുഹൃത്തിനൊപ്പം കോഫീ ഷോപ്പില്‍ ഇരുന്നു പൊട്ടിച്ചിരിക്കുന്നതെ ഉള്ളെന്നു.. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ