✍🏻: ജോജി തോട്ടത്തിൽ
ആശുപത്രിയുടെ വാതിൽ തുറന്ന് അരുൺ വെളിയിലേക്കിറങ്ങി, വാതിൽ തുറന്നപ്പോൾത്തന്നെ ശരീരത്തിലേക്ക് തണുപ്പ് അരിച്ചുകയറുന്നുണ്ടായിരുന്നു, ഇരുട്ട് മാറിയിട്ടില്ല പക്ഷെ, നേരിയ ചുവപ്പുകലർന്ന ആകാശത്തിന് പതിവിലും ഭംഗിയുള്ളതായിട്ട് തോന്നി, പുൽക്കൊടിത്തുമ്പിൽ ഇളം മഞ്ഞു തുള്ളികൾ ഉറഞ്ഞു നിൽക്കുന്നത് അരണ്ട വെളിച്ചത്തിൽ കാണാൻ നല്ല ഭംഗിയായിരുന്നു. ആശുപത്രിയുടെ പിന്നിൽ നിന്നും ഹെലിക്കോപ്റ്റർ വലിയ ശബ്ദത്തോടെ മേലേക്കുയർന്നു.
ഹെലിക്കോപ്റ്റർ കണ്ണിൽനിന്ന് മറയുവോളം അവൻ ആകാശത്തേക്ക് നോക്കി നിന്നു, ഒരു മനുഷ്യന്റെ ഹൃദയമാണ് ആ പോയത്, ഞാൻ എന്റെ കണ്മുൻപിൽ കണ്ടതാണ് ആ മിടിക്കുന്ന ഹൃദയം, ഇന്നലെ വൈകുന്നേരം ആ വാഹനാപകടം നടന്നതുമുതൽ അല്പം മുമ്പുവരെയും ഞാനും ആ മനുഷ്യനോടൊപ്പമുണ്ടായിരുന്നു, ഡോക്ടറുമാരും നേഴ്‌സുമാരും അല്ലാതെ ആരും കടക്കാത്ത ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ പോലും ഞാനും ഈ രാത്രി മുഴുവൻ ഉണ്ടായിരുന്നു, ഞാനിത് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ആ ജീവൻ രക്ഷിക്കാൻ ആവോളം അവർ ശ്രമിക്കുന്നത് ഞാൻ എന്റെ കണ്ണുകൾകൊണ്ട് കണ്ടു പക്ഷെ അവസാനം, ആ നെഞ്ചുപിളർന്നു വാരിയെല്ലുകൾക്കിടയിൽനിന്ന് മിടിക്കുന്ന ഹൃദയം പുറത്തെടുക്കുന്നതും ഞാൻ കണ്ടു ചുടുചോരയുടെ മനം മടുപ്പിക്കുന്ന ഗന്ധമാണ് അവിടെയെല്ലാം.
അരുൺ മെല്ലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു, "സമയമെന്തായി?" അടുത്തുനിന്ന ആളോട് അവൻ ചോദിച്ചു പക്ഷെ അയാൾ അവനെ കണ്ടഭാവം നടിച്ചില്ല, അപ്പോളാണ് ബസ് ഷെൽട്ടറിലെ ക്ലോക്കിലെ സമയം അവൻ ശ്രദ്ധിച്ചത് നാലര കഴിഞ്ഞു, ഞാനിതുവരെ വീട്ടിൽ വിളിച്ചിട്ടില്ല എന്റെ ഫോൺ എവിടെയെന്ന് പോലും അറിയില്ല, അവളും കുഞ്ഞുങ്ങളും എന്നെ നോക്കിയിരിക്കുന്നുണ്ടാവില്ലേ? ദൂരെനിന്ന് ബസ് വരുന്നത് കണ്ടപ്പോൾത്തന്നെ അരുൺ ഷെൽട്ടറിൽനിന്ന് പുറത്തേക്കിറങ്ങി നിന്നു.
ബസിന്റെ മുകളിലത്തെ നിലയിലെ മുൻ സീറ്റിൽ ഇരുന്ന് ഇംഗ്ലണ്ടിലെ റോഡും വീടും ചുറ്റുപാടുകളുമൊക്കെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്, നേരം വെളുത്തു വരുന്നുണ്ട്, ഇവിടെയിരുന്ന് ദൂരെയുള്ള ആകാശചരുവിൽ അരിച്ചിറങ്ങുന്ന ഇളം ചുവപ്പു കലർന്ന വെളിച്ചം കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മയാണ്, ചെറു പട്ടണങ്ങളും പാലങ്ങളും കാടും കടന്ന് ബസ് അരുണിന്റെ വീടിനടുത്തെത്തിയപ്പോളേക്കും നേരം വെളുത്തിരുന്നു. ബസിറങ്ങുമ്പോൾ ശ്രീജിത് ബസിലേക്ക് തിരക്കുപിടിച്ചു കയറുന്നുണ്ടായിരുന്നു "ഡാ ശ്രീജിത്തേ" അവൻ ശ്രദ്ധിച്ചുപോലുമില്ല ഫോണിലാണ്. അരുൺ മെല്ലെ നടന്നു,. തലയ്ക്ക് നല്ല ഭാരം തോന്നി ഉറങ്ങാത്ത ക്ഷീണവും ഒരു മനുഷ്യന്റെ മരണം കണ്മുൻപിൽ കണ്ടതിന്റെ മരവിപ്പും. തലച്ചോറിലെ ജീവന്റെ ലക്ഷണങ്ങൾ നിലച്ച മനുഷ്യന്റെ അവയവങ്ങൾ എടുക്കുന്നതിന് ഓർഗൻ ഹാർവെസ്റ്റ് എന്നാണ് പറയുന്നത് "വിളവെടുപ്പ്" മരണത്തിലും മറ്റാളുകളുടെ ജീവനുവേണ്ടി വിളയായി മാറിയവൻ സുഹൃത്തേ നീ അനേകരിലൂടെ ജീവിക്കുന്നു നിന്റെ ശരീരം മണ്ണിലേക്ക് അലിഞ്ഞു ചേർന്നാലും നീ ജീവിക്കും.
ചിന്തകളുടെ ലോകത്തുകൂടെ നടന്ന് വീടെത്തി, ആരും എഴുന്നേറ്റിട്ടുണ്ടാവില്ല, അവൻ കാളിംഗ് ബല്ലിൽ വിരലമർത്തി പക്ഷെ മരവിച്ച വിരലുകൽക്കൊണ്ട് അവനതിൽ തൊടാൻപോലും കഴിയുന്നില്ലായിരുന്നു, വാതിലിൽ മുട്ടിയിട്ടും അവന്റെ കൈകൾക്ക് ബലമില്ലാത്തതുപോലെ, അങ്കലാപ്പോടെ അവൻ ചുറ്റുംനോക്കി, "അനിതാ,,," അവൻ ഉച്ചത്തിൽ വിളിച്ചു, വീടിനു ചുറ്റും നടന്നു ജനലിനുള്ളിലൂടെ അകത്തേക്ക് നോക്കി, ഇല്ല, ആരും എന്നെ കേൾക്കുന്നില്ല! വാതിലിനു മുൻപിലെ തണുത്ത കല്ലിൽ വീടിനുള്ളിലേക്ക് നോക്കിക്കൊണ്ട് അരുൺ ഇരുന്നു.
നേരം മെല്ലെ വെളുത്തു അയല്പക്കത്തുള്ളവർ വീടിനുമുൻപിൽ ഒന്നും രണ്ടുമായി ഒത്തുകൂടി, അനിതയും മക്കളും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് തിരികെയെത്തി, വീട്ടിലേക്ക് പരിചയക്കാരുടെ ഒഴുക്ക് തുടർന്നു, ബ്രിട്ടീഷ് മലയാളികളുടെ സോഷ്യൽ മീഡിയകൾ അരുണിന്റെ ചിത്രവും വിവരണങ്ങളുംകൊണ്ട് നിറഞ്ഞു. "അനേകർക്ക് ജീവൻ പകുത്തുനൽകി മലയാളിയായ യുവാവ് യാത്രയായി". കണ്മുൻപിൽ കണ്ട മരണവും മൊറ്റൊരാൾക്ക് പകുത്തുനൽകിയ മിടിക്കുന്ന ഹൃദയവും തന്റേതായിരുന്നെന്ന യാഥാർഥ്യത്തിൽ വിറങ്ങലിക്കുവാൻ അയാൾക്ക് വേദനിക്കുന്ന ശരീരം ഉണ്ടായിരുന്നില്ല. അരുൺ മെല്ലെ പുറത്തേക്കിറങ്ങി നടന്നു, നടപ്പാതയിൽ കൂടിനിന്ന ആളുകൾക്കിടയിലൂടെ തെളിഞ്ഞ ആകാശാവും ഒഴുകി നടക്കുന്ന മേഘങ്ങളും നോക്കി നടക്കുമ്പോൾ അവന്റെ കൂട്ടുകാർ ആ വഴിയിൽ നിർത്തിയിട്ട ഒരു കാറിന്റെ ബൂട്ടിലെ തുറന്ന കുപ്പിക്കുചുറ്റും അവന്റെ ഓർമ്മകളും നന്മകളും പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. നാടും നഗരവും അതിർത്തികളും കടന്ന് അരുൺ യാത്ര തുടർന്നു.


