2019 ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

കാലൻ

പുള്ളിക്കാരൻ രാവിലെതന്നെ പോത്തിന് കാടിവെള്ളവും കൊടുത്ത്, കുടുക്കിട്ട കയറും കഴുത്തിൽ ചുറ്റി, കോലാപ്പുരി ചെരുപ്പിട്ട കാലുകൾ നല്ല സ്റ്റൈലിൽ പോത്തിന്റെ സൈഡിലോട്ട് തൂക്കിയിട്ട് ഡ്യൂക്ക് ബൈക്കിൽ ചെത്തുപിള്ളേർ പായുന്നതുപോലെ പോത്തുമ്പുറത്ത് പാഞ്ഞുവിടാൻ നോക്കി, പോത്തിന്റെ കൊമ്പിൽ ആഞ്ഞുകറക്കിയിട്ടും ആക്സിലറേറ്റർ കൂടുന്നില്ല, പഴയ പിക്കപ്പ് പോര. സൈക്കിളുചവിട്ടുന്ന കിളവൻമ്മാരൊക്കെ ഓവർടേക്ക് ചെയ്തു പോകുന്നു, പോത്തിനേയുംകൊണ്ട് ഈ സ്പീഡിൽ പോയാൽ വല്ല KSRTCയും കയറി കാലൻ ചത്തെന്ന് പത്രത്തിൽവരും അതുകൊണ്ട് റോഡിന്റെ സൈഡുപിടിച്ച് പതുക്കെ സവാരിതുടങ്ങി.


ജനങ്ങളൊക്കെ അഡ്വാൻസ് ടെക്നൊളജിയിലായി കാലൻമാത്രം കാലങ്ങളായി പോത്തുംതള്ളി നടപ്പാണ്, പണ്ടൊക്കെയാണെങ്കിൽ മാടൻ അടിച്ചെന്നുംപറഞ്ഞ് നാട്ടുകാരെ പറ്റിച്ച് വഴിയേനടക്കുന്നവനെയൊക്കെ പൊക്കി ടാർഗറ്റ് തികയ്ക്കാമായിരുന്നു ഇപ്പൊ കാലം മാറി മാടനടിയൊക്കെ ഹാർട്ടറ്റാക്കാണെന്ന് മനുഷ്യന് മനസ്സിലായി, വെടിച്ചില്ലുപോലെ ബൈക്കിൽ കീച്ചുന്ന പിള്ളാരെ പുറകെ ഓടി കുടുക്കെറിഞ്ഞുപിടിക്കാൻ പോത്തിന് പഴയ പിക്കപ്പ്‌ പോര, ബൈക്കിൽ വച്ചുകീച്ചുന്നവന്റെ മുൻപിൽ കയറു വലിച്ചുകെട്ടി തള്ളിയിട്ട് കുറേയെണ്ണത്തിനെയൊക്കെ പൊക്കാം, എന്നാലും ഓടി നടന്ന് വേട്ടയാടിപ്പിടിക്കുന്ന സുഖം പോരാ, കയറു വലിച്ചുകെട്ടി തള്ളിയിട്ടുകൊന്നതാണെന്നൊക്കെ പരലോകത്തറിഞ്ഞാൽ ആകെ നാണക്കേടാണ്. ഛെ..


കാര്യങ്ങളാലോചിച്ച് കാലൻ സവാരി നടത്തുമ്പോളാണ് കർത്താവും കൃഷ്ണനും നബിയുമൊക്കെ രൂപക്കൂടും കാണിക്കവഞ്ചിയും നേർച്ചപ്പെട്ടിയുമൊക്കെയായിട്ട് നാടുനീളെ ബ്രാഞ്ചുകളുള്ള കോർപ്പറേറ്റുകളായി വളർന്ന കാഴ്ച്ച കാലന്റെ കണ്ണുകളിലൂടെ തുളച്ചുകയറി ചങ്കിൽ കൊണ്ടത്, കാലനാണെന്നു പറഞ്ഞാൽ നാട്ടുകാര് ചാണയ്‌ക്ക് കയറ്റും, പണ്ടേ ഒരു ഇമേജ് ഉണ്ടാക്കിയിരുന്നെങ്കിൽ സൂത്രത്തിൽ കാശുമുണ്ടാക്കി കാശിടുന്നവരെ കശാപ്പിട്ട് ജീവിക്കാരുന്നു, ഇതിപ്പോ പോത്തിന് കാടികൊടുക്കാൻപോലും പരലോകത്തൂന്ന് സഹായധനം കമ്മിയാണ്, ശാസ്ത്രം മനുഷ്യനെ കൊല്ലുന്നുണ്ട് പിന്നെ കാലന്റെ ആവശ്യമില്ലത്രേ, ഡിമാൻഡ് കുറഞ്ഞു, പരലോകത്തൂന്ന് ടെർമിനേഷൻ ലെറ്റർ കിട്ടും മുൻപേ വല്ല രൂപക്കൂടോ, കാണിക്കവഞ്ചിയോ, നേർച്ചപ്പെട്ടിയോ ഒക്കെയായി ഒതുങ്ങാൻ പറ്റിയാലേ ഇനിയുള്ള ജീവിക്കാൻ പറ്റൂ, പശുവിന്റെ അമ്മാവനാണ് പോത്തെന്നും പറഞ്ഞ് വല്ലവനും ചാണയ്‌ക്കിടുന്ന കാലം വരുന്നതിനുമുമ്പേ പോത്തിനെ വല്ല അനാഥാലയത്തിലുമാക്കണം.


കാശില്ലാതെ ജീവിക്കാൻ പാടാണ് ഹേ..

പ്രണയം


ഒരിക്കലാ കുന്നിൻ ചരിവിലൂടെ

ഇലകളിളകുന്ന വഴികളിലേറെ ദൂരം 

കരങ്ങൾ കവർന്നു നടന്ന കാലം 

മനസ്സു പകർന്ന വസന്തകാലം


അവിടെയാ വഴികളിൽ 

പ്രണയം തളിർത്തിരുന്നു 

ഇലകൾ വിരിച്ച പ്രണയ വൃക്ഷം

തണലാക്കി നമ്മൾ കഥകൾ കൂട്ടി 


കണ്ണുകൾ തമ്മിൽ സല്ലപിച്ചു 

മനസ്സുകൾ തമ്മിൽ കഥകൾ പറഞ്ഞു 

ഇരുകൈകളും കൊരുത്തു ചേർത്ത് 

ദൂരേക്കു നോക്കി നടന്ന കാലം 


ഒരിക്കലും തീരാത്ത കഥ പറയവേ 

പൊടുന്നനെ വന്നൊരു കൊടുങ്കാറ്റിലാ 

മരത്തിലെ ചില്ലകൾ അടർന്നു വീണു 

ഇലകൾ അടർന്നു മണ്ണിലണഞ്ഞു 


ഇലകൾ കൊഴിഞ്ഞു വീണ കൊമ്പിലെ 

കിളികൾ കൂട്ടമായ് പറന്നു പോയ്‌ 

പ്രണയ വൃക്ഷത്തിന്റെ വേരുകളിൽ 

ചിതലുകൾ മൺകൂടു കൂട്ടി വാണു


ഇനിയുമൊരിക്കലും തിരികെ 

വരില്ലാ വസന്ത കാലം 

ഇനിയുമീ വൃക്ഷം പൂക്കുകില്ല 

തണലിനു പോലും തളിർക്കുകില്ല 


ഉണങ്ങാതെ ഉള്ളിൽ ജീവനൊളിച്ച  

പ്രണയ വ്യക്ഷം കാലങ്ങളായ് 

ഒരിറ്റു ജീവന്റെ തുടിപ്പേറ്റുവാങ്ങ്ങുവാൻ 

തെളിനീരു തേടി വേരോടിച്ചു 


ഇനിയും കാലങ്ങൾ കൊഴിഞ്ഞുവീഴും 

വരുമോ വസന്തം തളിരായെങ്കിലും 

പച്ചപ്പു പുൽകുവാനാകുമോ ഈ 

വൃക്ഷത്തിൻ വേരുകൾ ബലമേകുമോ


2018 ഏപ്രിൽ 14, ശനിയാഴ്‌ച

വേദനയോടെ പ്രീയ കക്കാട്ടാറെ

(കാക്കാട്ടാറേ നീ കവർന്ന പിഞ്ചു ജീവനെ ഓർത്ത്)

തെളിനീർ തുള്ളികളായൂറിയിറങ്ങി നീ
തടയിണകളിലെ വലിയജലാശയമായ്
പിന്നെ വറ്റിയും വരണ്ടുമിഴഞ്ഞൊഴുകി
ഇരുകരയെ കുളിർക്കുന്ന വലിയ പ്രവാഹമായ്

ഒരുനാടിന്റെ നാഡിയായ്, മിടിപ്പായ്
അരഞ്ഞാണക്കെട്ടുപോലീ ഗ്രാമത്തെ
ചുറ്റിപ്പിണഞ്ഞോരു വലിയപുഴയായി
തുള്ളിച്ചാടിയൊഴുകുന്ന കക്കാട്ടാറെ

എന്റെ നാടിന്റെ ഊർജ്ജമാണു നീ
എന്റെ ഉള്ളിന്റെ കുളിരാണു നീ
തെളിനീരിൻ കുളിർത്ത ജലാശയമാണ് നീ
ഇളം മനസ്സുകൾക്ക് ആവേശമാണ് നീ

ഇരുകരയെയും നനച്ചു കുളിർത്തൊഴുകി
മാമലയുടെ ജീവവാഹിനിയായി മെല്ലെ മെല്ലെ
ദൂരെയാ പമ്പതൻ മാറിലലിയുന്ന നീ
പുണ്യജല വാഹിനിയാം കക്കാട്ടാറെ

ഉണ്ണികൾ നീരാടിവളർന്ന കക്കാട്ടാറെ
ഉണ്ണികളേ മാറിൽ താലോലിച്ച കക്കാട്ടാറെ
"കരളിനു കുളിർമ്മനൽകിയ കക്കാട്ടാറെ
കരളു പറിച്ചെടുത്തു നീ ഒഴുകിയകന്നുവോ?"

പ്രവാസത്തിന്റെ പതിനൊന്നാം വർഷത്തിൽ ഒരു തിരിഞ്ഞുനോട്ടം

നാട്ടിൽ വണ്ടിപ്പണിയും ചെയ്തു ജീവിക്കുന്ന കാലത്താണ് ഗൾഫിലേക്കുപോകാൻ ഞങ്ങൾ ഒരുകൂട്ടം ചെറുപ്പക്കാർക്ക് ദൈവംതമ്പുരാനായിട്ട് ഒരവസരം വച്ചുനീട്ടിയത്, അതും കപ്പലിലെ ജോലി.

സന്തോഷംകൊണ്ട് ശ്വാസംമുട്ടി ഉച്ചിയുംകുത്തിമറിയുവാനുള്ള ആവേശം ഉള്ളിൽ നിറഞ്ഞു, ഒന്നിച്ചു പഠിച്ചവരും ജോലി ചെയ്തവരും ഒരു നാട്ടുകാരുമൊക്കെയായ ഞങ്ങൾ ഒന്നിച്ചുകൂടി കൂലംകശമായ ചർച്ചകളിൽ ഏർപ്പെട്ടു, ദാസനും വിജയനുമൊക്കെ ചർച്ചകളിൽ നിറഞ്ഞാടി.

കപ്പൽ, കടൽ, വെള്ളതൊപ്പി വെള്ളകുപ്പായം, വെള്ള പാന്റ്സ് ഹയ് ഹയ് പൊളിക്കും നമ്മൾ, വണ്ടിപ്പണി പഠിച്ച നമ്മൾ എങ്ങനെ കപ്പലിൽ പണിയും? ഹെയ് ജോലിതരുന്നവനറിയില്ലേ നമ്മുടെ പരിചയം എന്തിന് പേടിക്കാൻ, ആപ്പം തൊപ്പം ഓടിനടന്ന് കിട്ടിയ കാശെല്ലാം കടംവാങ്ങി ബോംബെക്കാരൻ ഏജന്റിന്റെ പള്ളയിൽ തള്ളിയിട്ട് കടൽ കടന്നു.

വിശാലമായ ദുബായ്, അ....ടിപൊളി, കമ്പനിയിൽ ചെന്നു കയറി ചുറ്റുപാടുമൊക്കെ ഒന്നു വീക്ഷിച്ചു, നീലക്കുപ്പായമിട്ടു പൊരിവെയിലത്തു പണിയെടുക്കുന്നവനെ കണ്ടപ്പോ പാവംതോന്നി, ഓരോ മനുഷ്യരുടെ ഗതിയെ, മ്മടെ വെള്ളക്കുപ്പായവും പ്രതീക്ഷിച്ചു കയ്യുംകെട്ടി നിന്നപ്പോൾ ഒരു കിളവൻ ഭയ്യാൻ ധാ കൊണ്ടുവരുന്നു രണ്ടു ജോഡി നീല കവറോളും സ്ഫേറ്റിഷൂവും പിന്നെ എടുത്താൽ പൊങ്ങാത്ത ഒരു ചുറ്റികയും കുറെ സ്പാനറുകളും, രണ്ടുകയ്യും നീട്ടി വാങ്ങിയ ശേഷം പരസ്പരമൊന്നു നോക്കി.

നേരെ കപ്പലിലേക്ക്, മനുഷ്യന്റെ മോന്തായത്തിന്റെ വലുപ്പമുള്ള തുരുമ്പിച്ച നട്ടും ബോൾട്ടും കൂടത്തിനടിച്ചു പൊട്ടിക്കുമ്പോൾ നടുവിന്റെ ഊപ്പാട് ഇളകി, വിയർത്തുകുളിച്ചു മേലാകെ വേദനയുമായി കപ്പലിന്റെ ഫോർപീക്കിൽ കടലിലേക്കു നോക്കി കാറ്റുകൊള്ളാനിരുന്നപ്പോൾ വെള്ളക്കുപ്പായവും സ്വപ്നംകണ്ട് കടൽ കടന്നവൻ എന്നെ നോക്കി പല്ലിളിച്ചു.

ഇന്നതൊക്കെ ഓർക്കുമ്പോൾ ഒരു സുഖം മേലനങ്ങി പണിചെയ്തു വന്നതിന്റെ ഒരു മനസ്സുഖം. പിന്നിലുള്ളതൊക്കെയും പിന്നാലെ വന്നവരെയും കൂട്ടത്തിൽ ഓടിയവരെയും മറക്കുന്നവൻ മനുഷ്യനല്ലല്ലോ?

2016 ഓഗസ്റ്റ് 24, ബുധനാഴ്‌ച

കലി

എരിവേനൽപക്ഷികൾ തെളിനീരൂതേടുന്ന
കരിമണ്ണിൻ കനലാഴിക്കാട്ടിൽ
ഉരുകുന്ന മനസ്സിലെ ഉമിനീരുമാത്രമായ്
അലയുന്നോരുയിർ വാടിയ വേഴാമ്പലായ്
ഉലകത്തിൽ ഉയിരോടുയർന്നു പാറുവാൻ
ചിറകുകുകൾ കരുതരായവർ മാത്രമായ്
ഉണ്ണാനു മുറങ്ങാനുമക്ഷരം നേടാനും
മടിയിൽ കനമുള്ള മേലാളർ മാത്രമായ്
ഇവിടെ തെരുവിൽ അലയുന്നായിരങ്ങൾ
പുറമ്പോക്കുഭൂവിലെ ചെറ്റക്കുടിലുകൾ
കാമത്തിൻ കഴുകൻ കണ്ണുകളിൽനിന്നും
കൗമാരത്തെ കാക്കുവാൻ പാടുപെടുന്നില്ലേ
തെരുവിൽ ചിന്തിയ ബാല്യങ്ങളും
നിങ്ങൾ വലിച്ചുകീറിയ കൗമാരങ്ങളും
നിലാവിനെ സ്വപ്നംകണ്ട കതിർ നാമ്പുകളല്ലേ?
സ്വപ്‌നങ്ങളിൽ തളിർത്ത മനസ്സുകളല്ലേ?
ഓടിച്ചു കളഞ്ഞൂനിങ്ങൾ മൊട്ടിട്ട കൗമാരങ്ങളെ
ഇറുത്തു കളഞ്ഞൂനിങ്ങൾ വിടർന്ന പൂവുകളെ
ഇലപോലും ശേഷിക്കാതെ വെട്ടിക്കളഞ്ഞുനിങ്ങൾ
ഈ ഭൂവിലെ തെരുവിൻ ബാല്യങ്ങളെ
ഇവിടെ സ്വപ്നങ്ങൾക്ക് അതിരുകൾ വീണു
ഇതളിനു കരിവിഷം മരുന്നായി മാറ്റി
ഇതാണാ ഇരുണ്ട കാലം കിനാവിനെ
കത്തിച്ചുകളയുന്ന കലിയുടെ വിളയാട്ട കാലം

2016 ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ആത്മാവിന്‍റെ പ്രയാണം

കിടന്നകിടപ്പിൽ വടിയായി, അതൊരു ഈസി പ്രതിഭാസമായിരുന്നു പിന്നീടല്ലേ പാട്, ആത്മാവ് ആ ശരീരത്തീന്നൊന്നു വലിച്ചൂരാൻപെട്ട പാട്, കടക്കാരുടെയും വീട്ടുകാരുടെയും ചിന്താകുടുക്കുകൾ ശരീരത്തിൽ ധാരാളമായിരുന്നു പോരാത്തതിന് ചത്ത ബോഡിയിലോട്ട് ആശുപത്രിക്കാരൻ കാശൊണ്ടാക്കാൻ വച്ച ട്യൂബുകളും അണ്ണാക്കിൽ തള്ളികയറ്റിവച്ച വലിയ പൈപ്പും ഒരു വിധത്തിലാ വലിച്ചൂരി വെളിയിൽചാടിയത്.
പിന്നൊരൊറ്റ വിടീലാരുന്നു ആരോ വലിച്ചോണ്ടു പോകുന്ന പോലുള്ള വേഗത, വെടിയുണ്ട പോലത്തെ പോക്ക്, ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെകടന്ന്‌ കൊറേ ദൂരം. ഈ വേഗത ഭൂമിയിൽ കിട്ടിയിരുന്നെങ്കിൽ നാട്ടീന്ന് അമേരിക്കയിൽ പോയി മീൻവാങ്ങി തിരിച്ചുവരാൻ 10 മിനിട്ട് വേണ്ട അതെങ്ങനാ ക്ളോറിനും തുരിശും കേറ്റിയ മീനല്ല നാട്ടികിട്ടൂ, സായിപ്പിനു നൂലുവലിഞ്ഞ ബോണ്ടായും വിരലിട്ട ചായയും സേവിക്കാൻ വേണേ ഇങ്ങോട്ടും വരാട്ടോ. കയ്യെലാരോ പിടിച്ചു വലിച്ചോണ്ടാ പോകുന്നത് ഒരു ഊഹംമാത്രം. അപ്പൊ ഞാൻ സ്വയം ആ ശരീരത്തീന്നു ചാടിയതല്ലന്നു ചുരുക്ക്കം ദെ മുന്നി വിടുന്ന പുള്ളിക്കാരൻ വലിച്ചൂരികൊണ്ടോടുവാ. "കയ്യെന്നു വിഡ്രോ" ചുമ്മാ ഒച്ചയെടുത്തുനോക്കി "വിടൂല്ലടാ നിനക്കൊള്ളത് മോളി വച്ചിട്ടുണ്ട്" ഞെട്ടിപ്പോയി കർത്താവേ ഇയാളിനി കൊണ്ട് നരകത്തി തള്ളുവോ? "പള്ളീപ്പോക്കും പ്രാർത്ഥനയും വെറുതെയായോ. ഞാൻ പഠിച്ച സ്‌കൂളിനടുത്തൊരു അമ്പലമുണ്ടാരുന്നു അവിടെ ഇടക്കൊക്കെ പോയിട്ടുണ്ട് അതൊന്നു പറഞ്ഞുനോക്കിയാലോ? ഡെയിലി വീട്ടിപ്പോന്ന വഴിയിൽ ഒരു മോസ്‌കും ഉണ്ട് ചുമ്മാ കീച്ചി നോക്കിയാലോ?" വെറുതെ പിറുപിറുത്തു ചിന്തകൾ കാടുകയറിയപ്പോ കയ്യേലൊരു ഞെക്കും തന്നിട്ട് വലിച്ചോണ്ടു പോന്നവൻ അലറി "മിണ്ടാതെ വാടാ". തമ്പുരാനെ ചീറ്റി ഇതൊന്നും ഇവിടെ നടക്കൂല.
വല്യൊരു കൊട്ടാരം, വാതിൽക്കൽ പടയാളികളൊക്കെയുണ്ട് അവൻമ്മാരോക്കെ എന്നെ നോക്കി ഊറി ചിരിക്കുന്നു ദേഷ്യം വരില്ലേ? തിരിഞ്ഞു നിന്നിട്ടു പറഞ്ഞു "ഡാ ഉവ്വേ പടയാളിയൊക്കെ ആയിരിക്കാം ഒരുമാതിരി ഊറിയ ചിരി ചിരിക്കരുത്" ഹല്ല പിന്നെ. വെള്ളച്ചാട്ടം, മഞ്ഞുമല ഹോ ഇതൊരു സംഭവംതന്നെ, വഴിനീളെ ഫലങ്ങൾ നിറഞ്ഞ വൃക്ഷലതാതികൾ, "ഇതിനകത്തെങ്ങാനം വല്ല തൂപ്പുപണിയും തന്നാൽ പൊളിച്ചേനെ" വീണ്ടും കയ്യേലൊരു ഞെക്ക്. എത്തി, കൊട്ടാരത്തിനുള്ളിലെത്തി, സിംഹാസനത്തിൽ വല്യ കിരീടമൊക്കെവെച്ചൊരാൾ ഇരിപ്പുണ്ട് ആ ഹാൾ മുഴുവൻ വല്യ വല്യ ആപ്പീസർമ്മാർ. ചെന്നു കേറിയപാടെ ഒരു ഗ്ലാസ് സർബ്ബത്ത് കിട്ടി, നാട്ടിലെ കുലുക്കി സർബ്ബത്തിന്റെ കഥകളൊക്കെ ഒരുപാട് കേട്ടതാ ആ ഓർമ്മയിൽ സർബ്ബത്ത് തന്നവനെ ഒന്നു നോക്കി അവനും ഒരുമാതിരി ആക്കിയ ചിരി.
സിംഹാസനത്തിൽ ഇരിക്കുന്ന പുള്ളിക്കാരന് ഞാൻ കണ്ടിട്ടും കേട്ടിട്ടുമുള്ള ദൈവങ്ങളുടെ ഒരു ഛായയുമില്ല. ദെ ആ പുള്ളിക്കാരനും ആക്കിയ ചിരി ചിരിക്കുന്നു. ഒരു സുന്ദരി പെണ്ണുംപിള്ള ഒരുഗ്ലാസ്സിൽ എന്തോ പുള്ളിക്കാരന് കുടിക്കാൻ കൊടുത്തു, അയാളത് ഒറ്റവലിക്ക് കുടിച്ചിട്ട് അവളെ നോക്കിയൊരു ചിരി, "ഇതാക്കിയ ചിരിയല്ല അതൊരുമാതിരി ചിരിയാണല്ലോ". എന്നെ വലിച്ചോണ്ടു വന്നപോലെ ഭൂമീന്ന് ഓരോരുത്തരെയും വലിച്ചുകൊണ്ടു വന്നവന്മ്മാർ അവരവരുടെ കസ്റ്റമേഴ്സിനെ കയ്യേൽ പിടിച്ചോണ്ടു മുന്നിൽ നിൽപ്പുണ്ട്, എനിക്കുമുന്പിൽ മൂന്നാലെണ്ണം നില്ക്കുന്നു, എല്ലാവനും ചുമ്മാ നിന്നു മോങ്ങുന്നു. ഓരോരുത്തരെയായി അടുത്തൊട്ടുവിളിച്ചിട്ട് ചെവിയിലാണ് ചോദ്യം "ഇതെന്നതാ ചോദിക്കുന്നെന്നറിഞ്ഞാൽ ഒന്നു തയ്യാറെടുക്കാരുന്നു" വീണ്ടും കയ്യേലൊരു ഞെക്ക്. ധാ ആദ്യത്തവന്റെ ചന്തിക്ക് നല്ല പറപ്പൻ കീറ് കീറുന്നു, മൂന്നാലെണ്ണംകൂടി അവനെ വലിച്ചോണ്ടു പോയി. ദെ ആ പെണ്ണുംപിള്ള വീണ്ടും ഗ്ലാസ്സുമായി വന്നു, ഒറ്റവലിക്ക് അങ്ങേരത് കുടിച്ചു പിന്നെ മറ്റേ ചിരിയും.
അങ്ങനെ എന്റെ ഊഴം വന്നു ചെന്ന പാടെ ഞാനൊന്നു ചിരിച്ചു, പുള്ളിക്കാരനും വെളുക്കെ ഒരു ചിരിപാസ്സാക്കി. "ദൈവമേ, ഞാൻ പള്ളിലൊക്കെ പോകുമായിരുന്നു അമ്പലത്തിലും പോയിട്ടുണ്ട് പിന്നെ വീടിന്റടുത് ഒരു മോസ്‌ക്കുണ്ട് കുറെ മുസ്ലിം ഫ്രണ്ട്സും ഉണ്ട്, നിങ്ങളേതാ ജാതീന്നറിയില്ല ന്നാലും ആക്കിയ ചിരി ചിരിച്ചിട്ട് ചന്തിക്കടിക്കരുത് പ്ലീസ്" ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. "ഞാൻ ദൈവമല്ല" ദേഷ്യത്തോടെ പുള്ളിക്കാരൻ പറഞ്ഞു. "ദൈവമല്ല അല്ലെ? എനിക്ക് ദൈവത്തെ കണ്ടാമതി എന്നെ ദൈവത്തിനറിയാം" ഞാൻ തിരിച്ചു കീച്ചി. പുള്ളിക്കാരൻ ഞെട്ടി അടുത്തു നിന്ന ഭടന്റെ ചെവിയിൽ പറഞ്ഞു "ഡാ ഉവ്വേ ദൈവത്തിന്റാളാന്ന്" "വെറുതെ കീച്ചുന്നതാരിക്കും" ഭടനും തിരിച്ചു പറഞ്ഞു എന്നിട്ട് ഒരു വലിയ ഫയൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി, മീശയൊന്നു പിരിച്ചിട്ട് എന്നെയൊരു നോട്ടം " നീ വല്യ പുള്ളിയാണല്ലോടെ!?" ഏറുകണ്ണിട്ട് ഞാനും ഒന്നുനോക്കി, പിന്നെ ഞാൻ ചന്തിക്കൊന്നു തൊട്ടുനോക്കി "ഇന്ന് പൊളിഞ്ഞതുതന്നെ".
ആളുകളൊക്കെ എന്നെയാണല്ലോ നോക്കുന്നത്, എന്റെ ചെവീലോട്ട് ഞാൻചെയ്ത് തെറ്റുകളൊക്ക പുള്ളിക്കാരൻ തള്ളിക്കയറ്റിക്കൊണ്ടിരുന്നു "ഇതൊക്കെ ഞാൻ ചെയ്തതു തന്നെ??" ആലോചിച്ചിട്ട് തലകറങ്ങി, പുതുപ്പള്ളി പുണ്യാളനെ മനസ്സിൽ ധ്യാനിച്ച് ഒരൊറ്റചോദ്യം "തെളിവുണ്ടോ??" സിംഹാസനത്തിലിരുന്നവൻ തല ചൊറിഞ്ഞു, ഗ്ലാസ്സുമായി വന്ന പെണ്ണുംപിള്ള ഗ്ലാസും കൊണ്ട് തറയിൽ വീണു കുന്തം പിടിച്ചു നിന്ന ഭടൻ കുണ്ടിയും തല്ലി താഴെ വീണു. " തെളിവു കൊടുക്കൂ, തെളിവു കൊടുക്കൂ" മോങ്ങിക്കൊണ്ടു ലൈനിൽ നിന്നവരൊക്കെ വിളിച്ചു കൂവി. "നീ ശരിയല്ല" കലിപൂണ്ട കണ്ണുകളോടെ അയാൾ അലറി. വേലിക്കലെ മാമനെ മനസ്സിൽ ധ്യാനിച്ച് ഞാനും കാച്ചി "ഇയാള് കൂടുതലൊന്നും പറയണ്ടാ, നിങ്ങളും ധാ ആ വീണുകിടക്കുന്ന പെണ്ണുംപിള്ളയും തമ്മിൽ എന്തോ ഒന്നില്ലേ?" വീണുകിടന്ന പെങ്കൊച്ചു ചാടി എഴുന്നേറ്റു അകത്തേക്കോടി, സിംഹാസനത്തിലിരുന്നവൻ ചാടിഎഴുന്നേറ്റ് ചുറ്റുംനോക്കി. ചന്തിക്ക് അടിവാങ്ങാൻ നിന്നവരിലൊരുത്തൻ വിളിച്ചു പറഞ്ഞു "എനിക്കത് വന്നപ്പോളേ തോന്നിയതാ" ഞാൻ അവനെ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ട് മനസ്സിൽ പറഞ്ഞു "താമരാക്ഷണ്ണന്റെ ഡയലോഗ് തള്ളിയല്ലോടാ..."
ആകപ്പാടെ കോലാഹലം അവസാനം എനിക്ക് വിധിച്ച ശിക്ഷ "നീ അനുകരിച്ചവരെയും താങ്ങി ഭൂമിയിൽ കഴിഞ്ഞാൽ മതിയത്രേ" ഓക്സിജൻ ട്യൂബ് പിടഞ്ഞുചാടി, നേരെ പോയ ഹൃദയരേഖ വീണ്ടും വളഞ്ഞു പുളഞ്ഞു....

കളിപ്പാട്ടങ്ങളുടെ ബാല്യം


ചെറിയ ഗ്രാമത്തിൽ വളർന്നതുകൊണ്ടാകാം എന്റെ ബാല്യകാലം വലിയ ഓർമ്മകളുടെ നിറക്കൂട്ടുനിറഞ്ഞതായത്.
മലയോരഗ്രാമത്തിലെ എല്ലാ വീടുകളിലുംതന്നെ കാപ്പിയും കൊക്കോയും തെങ്ങും കവുങ്ങും പ്ലാവും മാവും ഒക്കെ ഇടകലർന്നു വളരുന്ന കുറച്ചു സ്ഥലം വീടിനോടു ചേർന്നുണ്ടാകും. അതിനിടയിലൂടെയൊക്കെ ചെറിയ റോഡുകളുണ്ടാക്കും പിന്നെ റോഡിന്റെ വശങ്ങളിൽ ചെറിയ കടകളും പെട്രോൾ പമ്പുമൊക്കെയായി ഒരു ചെറിയ ഗ്രാമംതന്നെ ആ വീട്ടുപറമ്പിൽ നിർമ്മിച്ചിട്ടുണ്ടാകും, പിന്നെ കാർഡ്ബോർഡും ചെരുപ്പുചാടും ഒക്കെക്കൊണ്ട് വണ്ടികൾ ഉണ്ടാക്കുകയായി, ഞാനും എന്റെ കൂടെപ്പിറപ്പുകളും കൂട്ടുകാരുമൊക്കെയായി ആ റോഡിലൂടെ വണ്ടികളുടെ തിക്കും തിരക്കുമായി.
വലിയ ഒരു മൈസൂർ കാപ്പിയുണ്ട് അതിന്റെ ശിഖരങ്ങളിൽ ഏറുമാടം കെട്ടിയും ഊഞ്ഞാലിട്ടും (ഊഞ്ഞാലിട്ട വകുപ്പിൽ ഊഞ്ഞാല് ഉദ്ഘാടനം ചെയ്യാൻ കയറിയ അനിയന്റെ കൈയ്യൊടിഞ്ഞ കഥയുണ്ട്) അങ്ങനെ ഒരു ഉത്സവകാലമായിരുന്നു. പള്ളിക്കൂടം വിട്ടുവന്നാൽ ആദ്യം ഓടുന്നത് എന്റെ സുഹൃത്ത് ബിനോയിയുടെ വീട്ടിലേക്കാണ് അവൻ കഥാപുസ്തകങ്ങളുടെ ഒരു ലൈബ്രെറിയനാണ് ബാലരമയും ബാലമംഗളവും ബാലഭൂമിയുമൊക്കെയാണ് അന്നത്തെ നമ്മുടെ വേദഗ്രന്ഥങ്ങൾ, ഡിങ്കനും മായാവിയും കപീഷും ശക്തിമാനുമൊക്കെ അന്നു താരരാജാക്കൻമ്മാരായി വാഴുന്ന കാലമാണ്. പിന്നെ വാ പൂട്ടി മിണ്ടാതെ തമാശ പറഞ്ഞുതരുന്ന ഒരു പപ്പൂസും ചിത്രകഥയിലെ താരമായിരുന്നു.
ഈ കഥയൊക്കെ ഞാൻ പറഞ്ഞുവന്നത് മറ്റൊന്നിനുമല്ല, ജനിച്ചുവീഴുമ്പോത്തന്നെ ഇന്റർനെറ്റിന്റെ മായാലോകത്തേക്ക് മക്കളെ കൈപിടിച്ചു നടത്തുന്ന മാതാപിതാക്കൾ, ലോകമെന്തെന്ന് അറിയുന്നതിനു മുൻപേ മക്കൾക്ക് നൽകുന്ന കളിപ്പാട്ടങ്ങൾ വരും തലമുറയുടെ സ്വഭാവരൂപീകരണത്തിൽ വരുത്തുന്ന മാറ്റങ്ങൾ ചിലവർഷങ്ങൾകഴിയുമ്പോ നാം നേരിട്ടു കാണേണ്ടതായിവരും. അപ്പോൾ പശ്ചാത്തപിച്ചിട്ട് എന്തു കാര്യം?? മണ്ണിന്റെ മണമുള്ള ബാല്യത്തോളം അടച്ചമുറിയിൽ വളരുന്നവരുടെ ബാല്യകാലം ആസ്വാദ്യമാകില്ല. ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും വില മറ്റൊരുതലത്തിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു..

2016 ഫെബ്രുവരി 3, ബുധനാഴ്‌ച

മരണം


"അപ്പുണ്യായര്‍ മരിച്ചു"  തലയില്‍  ഒരു മുഷിഞ്ഞ തോര്‍ത്തുമുണ്ടും വലിച്ചുകെട്ടി, ഒരു കീറക്കൈലിയും മടക്കിക്കുത്തി മേല്‍മുണ്ടില്ലാതെ എഴുന്നേറ്റുനിന്ന് സൈക്കിള്‍ ചവിട്ടി പാടവരമ്പത്തൂടെ ശരവേഗത്തില്‍ പാഞ്ഞ ശങ്കരന്‍ വിളിച്ചു പറയുന്നതു കേട്ടാണ് നാട്ടുകാര്‍    അപ്പുണ്യായരുടെ വീട്ടിലേക്ക് വച്ചുപിടിച്ചത്.

ആളുടെ പേര് "അപ്പുണ്ണി നായര്‍" എന്നായിരുന്നു, വിളിക്കാന്‍ ഒരു സുഖത്തിന് നാട്ടുകാര് അപ്പുണ്യായരാക്കി. വീട്ടിലാകെ തന്നെത്താനടിയും അലമുറയിടീലും നിലവിളിയും മാത്രം. മുറ്റത്ത്‌ പന്തലു പൊങ്ങി, തെക്കേമൂലയ്ക്ക് പന്തലിച്ചുനിന്ന മാവ് അലച്ചുവിളിച്ച് താഴെവീണു, വിറകായി, ചിതകൂട്ടാനുള്ള സ്ഥലവുമൊരുങ്ങി. ന്യൂജെനറേഷന്‍ ചിതകൂട്ട് സംഘം സ്ഥലത്ത് തമ്പടിച്ചു.

മരിച്ചവീട്ടിലെ അടുപ്പില്‍ തീ പുകഞ്ഞാല്‍ നാട്ടുകാരെന്തുവിചാരിക്കും? അതുകൊണ്ട് പരിയമ്പറത്ത് കല്ലുകൂട്ടി അടുപ്പായി, കട്ടന്‍ കാപ്പിയായി. പന്തലുകെട്ടുകാരും ചിതകൂട്ടുകാരും തലങ്ങനെയും വിലങ്ങനെയും കാപ്പികുടിച്ച് വയറുവീര്‍പ്പിച്ചു. ബന്ധുക്കാരും സ്വന്തക്കാരും വീട്ടിലെക്കൊഴുകിയെത്തിക്കൊണ്ടിരുന്നു. വന്നവര്‍ വന്നവര്‍ മണ്‍കട്ടകെട്ടിയ ആ കൊച്ചുവീട്ടിലേക്കോടിക്കയറി അലമുറയിട്ടുകരയുന്നവരെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. അടുത്ത ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞ് കൂടിനിന്നവരുടെകൂടെ സങ്കടംകൂട്ടി.

മുറ്റത്തെ കാപ്പിച്ചെടിയുടെ കമ്പില്‍ ഇടത്തെക്കൈ മുറുക്കെപ്പിടിച്ച് വലത്തേക്കൈയ്യില്‍ കത്തിച്ചുപിടിച്ച ബീഡിയുമായി ഏങ്ങലടിച്ചു നിന്ന ദേവസി ആരോടെന്നില്ലാതെ പിറുപിറുത്തു "എന്‍റെ ഓര്‍മ്മവെച്ച കാലം മുതലുള്ള കൂട്ടാ, ഒന്നിച്ച് സ്കൂളില്‍ പോയിത്തുടങ്ങിയ സൌഹൃദമാ, എന്‍റെ കൂടെപ്പിറപ്പായിരുന്നു". കൂടിനിന്നവരൊക്കെകൂടി ദേവസിയെ ഒരുവിധത്തില്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. മുറ്റത്ത്‌വട്ടംകൂടി നിന്നവരൊക്കെ അപ്പുണ്യായരുടെ ഗുണഗണങ്ങള്‍ മാത്രം വര്‍ണ്ണിക്കാന്‍ തുടങ്ങി "നല്ല മനുഷ്യനായിരുന്നു".

ഇതൊക്കെ പറഞ്ഞാലും അപ്പുണ്യായര്‍ ആരാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ?, ദേ, ഈ ബഹളം കാണുന്ന വീട്ടിലെ കാരണവരാണ് അപ്പുണ്യായര്‍. ഒരു 80 വയസ്സ് പ്രായംവരും, ഈ കാണുന്ന കാപ്പിയും കുരുമുളകുമൊക്കെ അപ്പുണ്യായരുടെ കൃഷിയാണ്, ദാ. വീടിന്‍റെ പിന്‍ഭാഗത്ത്‌ കാണുന്ന തെങ്ങിന്‍തോട്ടം, ഒരു തെങ്ങില്‍നിന്നു പോലും വിളവെടുക്കാന്‍ അപ്പുണ്യായര്‍ ആളെക്കേറ്റാറില്ല, ഈ പ്രായത്തിലും എല്ലാം തനിച്ച് ചെയ്യുമായിരുന്നു. ഇന്ന് രാവിലെ വീട്ടിലിരുന്ന ഉണക്ക കാപ്പിക്കുരു "അവച്ചിട്ടു"വരാമെന്നും പറഞ്ഞ് സൈക്കിളും എടുത്തോണ്ടുപോയ പോക്കാണ്, ഉച്ചയായപ്പോ കേട്ട വാര്‍ത്ത ഇതാണ്. ഇനി നമുക്ക് സീനോന്നുമാറ്റിപ്പിടിക്കാം അപ്പുണ്യായര്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയണ്ടേ?.

കാപ്പിക്കുരു സൈക്കിളിന്‍റെ കാരിയറില്‍കെട്ടിവെച്ച് അപ്പുണ്യായര്‍ സൈക്കിളില്‍ കയറി പുരക്കകത്തേക്ക് നോക്കി "ഞാനിത് അവച്ചിട്ടുവരാം"മെന്നു ഉച്ചത്തില്‍ പറഞ്ഞിട്ട് സൈക്കിള്‍ നീട്ടിച്ചവിട്ടി. പറമ്പില്‍നിന്നു റോഡിലേക്കുള്ള ഇടവഴികടന്ന് സൈക്കിള്‍ മണ്‍റോഡിലേക്ക് കയറുമ്പോള്‍ അതാ ഒരു ജീപ്പുവരുന്നു അപ്പുണ്യായര്‍ സൈക്കിള്‍ ഒതുക്കിനിര്‍ത്തി, ആളങ്ങനെയാ റിസ്ക്കെടുക്കില്ല വണ്ടിവന്നാല്‍ സൈക്കിള്‍ സൈഡിലൊതുക്കും.


സൈക്കിള്‍ ചവിട്ടിച്ചവിട്ടി കണ്ടംനികത്തി റോഡ്‌പണി നടക്കുന്ന ഭാഗത്തെത്തിയപ്പോള്‍ നീട്ടി ബെല്ലടിച്ച് "ശങ്കരന്‍റെ" സൈക്കിള്‍ അപ്പുണ്യായരെ ഓവര്‍ട്ടേക്കുചെയ്തു, (അതെ ആ ശങ്കരന്‍തന്നെ, അപ്പുണ്യായര്‍ മരിച്ചുന്ന് പാടത്തൂടെ വിളിച്ചു കൂവിയ അതേ ശങ്കരന്‍) ശങ്കരന്‍ അങ്ങനെയാണ് സൈക്കിള്‍ കിട്ടിയാല്‍ നൂറെ നൂറെ വിടണം. കണ്ടംനികത്താന്‍  കരിങ്കല്ല് കയറ്റിയ ലോറി പതിയെ പതിയെ ഇടുങ്ങിയ വഴിയിലൂടെ വരുന്നു, അപ്പുണ്യായര്‍ വണ്ടിയൊതുക്കി, ഇടുങ്ങിയ റോഡിലൂടെ ശങ്കരന്‍റെ വരവുകണ്ട് ലോറിക്കാരന്‍ ആവുന്നത്ര സൈഡൊഴിച്ചു, കിട്ടിയ സൈഡിലൂടെ ശങ്കരന്‍ വെച്ചലക്കി, സൈക്കിളൊന്നു വെട്ടി, വീലോന്നു പാളി, കണ്ടം നികത്താനിറക്കിയ കരിങ്കല്ലില്‍ ഉച്ചിക്കെട്ടിടിച്ച് ശങ്കരനും പിന്നാലെ സൈക്കിളും താഴെ. കണ്ണിക്കൂടെ പൊന്നീച്ച പറന്ന ശങ്കരന്‍ എഴുന്നേറ്റുനോക്കുമ്പോള്‍, വീഴ്ച്ചകണ്ട് ഭയന്ന ലോറിക്കാരന്‍ പാമ്പ്പുളയുന്നപോലെ റോഡിലൊന്നു തിരിഞ്ഞു മൊത്തത്തില്‍ പൂഴിയും പുകയും, വണ്ടി നിര്‍ത്താതെ പോയി, അപ്പുണ്യായരേകാണാനില്ല. "തീര്‍ന്നു അപ്പുണ്യായരു തീര്‍ന്നു" ശങ്കരന്‍ അലച്ചുവിളിച്ച് സൈക്കിളും ചവിട്ടിപ്പാഞ്ഞു.

അപ്പുണ്യായരുടെ മകന്‍ വീടിനു പുറത്തേക്കിറങ്ങി ചിതയൊരുക്കിയ ഭാഗമൊക്കെ ഒന്നു വീക്ഷിച്ചു എന്നിട്ട് കൂടിനിന്നവരോടായി ചോദിച്ചു "ബോഡി എപ്പോ കൊണ്ടുവരും?" (അപ്പുണ്ണി നായരായിരുന്നു പിന്നെ അപ്പുണ്യായരായി ഇപ്പൊ ബോഡിയായി). ഒരു കാലന്‍കുടയും കുത്തിപ്പിടിച്ച് ഗോപാലന്‍മാഷ്‌ വീട്ടുമുറ്റത്തേക്ക് കയാറിവന്നു എന്നിട്ട് ദേവസിയോടായി പറഞ്ഞു, "നമ്മടെ ശങ്കരനെ ആളുകളെല്ലാംകൂടെ പിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്"
"എന്നാ പറ്റി"
"ഏതോ ലോറിക്ക് സര്‍ക്കസ്സുകാട്ടി കരിങ്കല്ലില്‍ തലയിടിച്ചതാ, സുബോധമില്ല, ഇപ്പൊ പറയുന്നതല്ല പിന്നെപ്പറയുന്നത്‌"
"മ്..." കൂടിനിന്നവരൊക്കെ  ഒന്നുമൂളി.

ദേവസ്സിയാണ് അതുകണ്ടത് ശരവേഗത്തില്‍ മുറ്റത്തേക്ക് ഒരുസൈക്കിള്‍ വരുന്നു "കര്‍ത്താവേ അപ്പുണ്യായര്‍" എല്ലാവരും അങ്ങോട്ടു നോക്കി, അവച്ച കാപ്പിക്കുരുവും കയ്യില്‍പ്പിടിച്ച് അപ്പുണ്യായര്‍ സൈക്കിളീന്നിറങ്ങുമ്പോ മുറ്റം നിറയെ ആളുകള്‍, വീട്ടില്‍ കൂട്ട നിലവിളിയും. അപ്പുണ്യായരേ കണ്ടതും നിലവിളി നിലച്ചു, പന്തലുകാര് പന്തലഴിച്ചു, ചിതയോരുക്കാന്‍ വന്നവന്‍മ്മാര്‍ പതിയെ വലിഞ്ഞു. വായും പൊളിച്ച് അപ്പുണ്യായര്‍ മുറ്റത്തുനിന്നു.

"കൊറേ കാപ്പിപോടീം പഞ്ചാരയും ചിലവായത് മിച്ചം" ഇത് പറഞ്ഞിട്ട് ദേവസി നടന്നു, അപ്പുണ്യായരുടെ മകന്‍ പിന്നീന്നു പറഞ്ഞു " പഞ്ചാര മാങ്ങാ ഉണ്ടായിക്കൊണ്ടിരുന്ന ഒരു മാവാ ദേ കീറിവെച്ചേക്കുന്നു.

കീറിക്കൂട്ടിവെച്ചിരിക്കുന്ന മാവിന്‍ വിറകില്‍ നോക്കി ഒരു ബീഡിയും കത്തിച്ച് അപ്പുണ്യായര്‍ ആ പടിയിലിരുന്നു. ആളും അരങ്ങും ഒഴിഞ്ഞു, അടുപ്പില്‍ തീ പുകഞ്ഞു.

2016 ജനുവരി 25, തിങ്കളാഴ്‌ച

പുണ്യാളൻ

പതിവുപോലെ പാതിരാത്രിവരെ കള്ളും മോന്തിയിട്ട് ലംബോധരൻ ചന്തയുടെ മൂലയിലെ ആൽത്തറയിൽ മലർന്നുകിടന്നു കൂർക്കംവലിച്ചു.. 

      പണ്ടെങ്ങോ നഷ്ടപ്പെട്ട കാമുകിയെ കള്ളുമോന്തിയ സ്വപ്നത്തിൽ കണ്ടിട്ട് ആൽമരത്തെ സാക്ഷിയാക്കി സ്വപ്നത്തിൽതന്നെ താലികെട്ടി സീമന്ത രേഖയിൽ നീട്ടിയൊരു സിന്ദൂരവും വരച്ചു, ഈ പണിയെല്ലാം ലംബു വച്ചുതാങ്ങിയത് വീട്ടിൽ കൊണ്ടുപോകാൻ വാങ്ങി സഞ്ചിയിൽ വച്ചിരുന്ന തേങ്ങാപ്പുറത്തായിരുന്നെന്നത് ഇരുട്ടത്ത് നടന്നസത്യം, സിന്ദൂരം വാരിത്തേച്ച തേങ്ങാ ആൽത്തറയിൽ ഉപേക്ഷിച്ചിട്ട് നീട്ടിയൊരു നടത്തം, 

     ഗീവറുഗീസ് പുണ്യാളന്റെ പ്രതിമയുടെ അടുത്തെത്തിയപ്പോ ഭക്തികൂടി കാലിൽ തൊട്ടുവണങ്ങി സർപ്പത്തിന് ഒരു ചവിട്ടും കൊടുത്തിട്ട് കുതിരപ്പുറത്ത് പുണ്യാളന്റെകൂടെ കയറി ഇരുന്നു, ദൈവമെ പുണ്യാളന്റെ കിരീടത്തിനു പുറകിൽ ഒരു ഓട്ട, കത്തിയുരുകി കിടന്ന മെഴുകുതിരി എല്ലാംകൂടെ വാരി ലംബോധരൻ ഓട്ട നിറച്ചു. സമാധാനം ഇനി പോകാം. 

     നേരം വെളുത്തുവരുന്നതെയോള്ളൂ, ലംബു നീട്ടി നടന്നു വീടിനടുത്തുള്ള മുസ്ലിംപള്ളിയുടെ മുന്നിലുള്ള കടയിലേക്ക് ഒന്ന് നോക്കി, കടയിലെ ചെക്കൻ സ്ഥിരമായി ലംബോധരനെ ചീത്തവിളിക്കാറുണ്ട് മറ്റൊന്നിനുമല്ല കുടുംബം നോക്കാതെ കള്ളുകുടിച്ച് നടക്കുന്നതിന്. കടയിലോട്ടുനോക്കി ലംബു കോക്കിരികാട്ടി, പിന്നെ കുറെ ചള്ളവാരി അവന്റെ ഭിത്തിക്കിട്ടു ഒറ്റയേറ്, ഇനി നടക്കാം.. ലംബു വീട്ടിലെത്തി സുഖമായിട്ടുറങ്ങി. 

നേരം വെളുത്തു ആളുകൾ ജോലിയും വ്യപാരവുമായി ജീവിതത്തിലെ അടുത്തദിവസം തുടങ്ങി, വെയിലുറച്ചപ്പോൾ ആരോ ശ്രദ്ധിച്ചു ആൽത്തറയിൽ ഒരു പുതിയ പ്രതിഷ്ഠ, ആളുകൂടി പൂജയായി സംഭാവനയായി നേർച്ചപ്പെട്ടിയായി. വെയിലുമൂത്തപ്പോൾ വീണ്ടും ആ നാട്ടിൽ അത്ഭുതം, പുണ്യാളച്ചന്റെ കണ്ണിലൂടെ കണ്ണുനീരുവരുന്നു ആളുകൂടി അത്ഭുതം പ്രാര്ത്ഥനതുടങ്ങി കൂട്ടമണിയടിച്ചു. അത്ഭുത കഥകൾ പറഞ്ഞു പള്ളിപ്പടിക്കലെ കടയിലിരുന്ന മുസ്ലിയാരാണ് ആദ്യമത് കണ്ടത് കടയുടെ ഭിത്തിയിൽ അറബിയിൽ എന്തോ എഴുതിവച്ചിരിക്കുന്നു, അർത്ഥംമനസ്സിലാക്കിയ മുസ്ലിയാർ വിളിച്ചുകൂകി പടച്ചോനെ അത്ഭുതം അവിടെയും ആളുകൂടി, നാട് മൊത്തത്തിൽ ഒന്നിളകി സന്ദർശകരുടെ തിക്കും തിരക്കും, സംഭാവനപെട്ടികൾ നിറഞ്ഞുകവിഞ്ഞു.

പതിവുപോലെ ലംബോധരൻ സന്ധ്യയായപ്പോൾ കളത്തിലിറങ്ങി, നാടാകെ മാറിയിരിക്കുന്നു ഉത്സവാന്തരീക്ഷം, കാര്യങ്ങൾ തിരക്കിയറിഞ്ഞ ലംബു വച്ചുപിടിച്ചു, പള്ളിപ്പടിയിലും പുണ്യാളനും നേർച്ചയിട്ടിട്ട് ആൽത്തറയിൽ ഒന്നുവണങ്ങി വീണ്ടും ഷാപ്പിലേക്ക്, പുണ്യഭൂമിയിലെ ആ പുണ്യാളൻ ആരാലും അറിയപ്പെടാതെ അത്ഭുതപ്രവർത്തികളുമായി ആ നാട്ടിൽ കഴിഞ്ഞു കൂടി.

2015 ഡിസംബർ 16, ബുധനാഴ്‌ച

സീതത്തോട്‌


(ഇതൊരു ചരിത്ര രേഖയല്ല, ജനിച്ചുവളര്ന്ന മണ്ണിനെക്കുറിച്ചുള്ള രണ്ടുവാക്ക് അത്രമാത്രം)

പത്തനംതിട്ടയില്നിന്നും ഏകദേശം 36 കിലോമീറ്റര് മണ്ണാരക്കുളഞ്ഞിയും വടശേരിക്കരയും പിന്നിട്ട് പെരുനാട് വഴിയോ മണിയാര് വഴിയോ ചിറ്റാറു കടന്ന് മുന്പോട്ടുപോകുമ്പോള് സീതത്തോടിന്റെ പച്ചപ്പിലേക്ക് നമ്മള് പ്രവേശിക്കുകയായി.

ചിറ്റാറില് നിന്നും സീതത്തോട്ടിലേക്ക് കടക്കുവാന് കുറെ വര്ഷങ്ങള്ക്കുമുന്പ് ഒരു ചെറിയ ചപ്പാത്ത് മാത്രമാണുണ്ടായിരുന്നത്, വലിയ ഒരു മഴപെയ്താല് ആ കുഞ്ഞു ചപ്പാത്ത് നിറഞ്ഞുകവിഞ്ഞ് പുറംലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടിരുന്ന ഒരു കൊച്ചു ഗ്രാമം. ചപ്പാത്തിനു തൊട്ടടുത്തായി ഒരു കമ്പിപ്പാലമുണ്ടായിരുന്നു കാല്നട യാത്രക്കാര്ക്ക് ആ പുഴ മുറിച്ചുകടക്കുവാന് പണ്ടെങ്ങോ നിര്മ്മിച്ച ഒരു പാലം ഈ പറഞ്ഞതൊക്കെയും ഇന്നുവെറും ഓര്മ്മകളിലേക്ക് ഒതുങ്ങിക്കൂടി കാരണം, ഇവിടെ ഇപ്പോള് ചിറ്റാറിനെയും സീതത്തോടിനെയും ബന്ധിപ്പിക്കുന്ന ഒരു തരക്കേടില്ലാത്ത പാലമുണ്ട്.

വര്ഷങ്ങള്ക്കു മുന്പ് ഈ കാണുന്ന വഴികളൊക്കെ വെറും നടപ്പാതകള് മാത്രമായിരുന്നു, സീതത്തോട്ടിലെ ആദ്യകാല കര്ഷകര് തലച്ചുമടായി കൃഷിവിഭവങ്ങള് പെരുനാട്ടിലെക്കും മറ്റും വില്പ്പനക്കായി കൊണ്ടുപോയിരുന്ന കാനനപാതകള്.

ശുദ്ധവായുവിന്റെ തറവാടായ പത്തനംതിട്ടജില്ലയുടെ കിഴക്കുഭാഗത്ത് സീതത്തോടെന്ന ഈ കൊച്ചുഗ്രാമം ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, റോഡിന്റെ ഇരുവശത്തുനിന്നും അല്പം ചരിഞ്ഞു പരസ്പരം പുണര്ന്നുനില്ക്കുന്ന റബ്ബര് മരങ്ങള്ക്കിടയിലൂടെ ഈ നാടിന്റെ പച്ചപ്പിലേക്ക് കടന്നുചെല്ലുമ്പോള് ചരിത്രങ്ങളും ഐതീഹ്യങ്ങളും ഉറങ്ങുന്ന ഒരു പുണ്യ ഭൂമിയിലെക്കാണ് തങ്ങള് എത്തിപ്പെട്ടതെന്നു പല സഞ്ചാരികളും അറിയാതെപോകുന്നു എന്നത് ഒരു വലിയ യാഥാര്ത്ഥ്യംതന്നെയാണ്.

സീതാദേവിയുമായി സാമ്യമുള്ള ഈ നാടിന്റെ പേരുതന്നെ അതിന്റെ ചരിത്രത്തിന്റെയും ഐതീഹ്യത്തിന്റെയും ഭാഗമാണെന്നു എത്ര സഞ്ചാരികള് മനസ്സിലാക്കിയിട്ടുണ്ടാകാം? ലവ കുശന്മ്മാര് വിദ്യഅഭ്യസിചെന്നു കരുതപ്പെടുന്ന ഗുരുനാഥന്മണ്ണും, സീതാദേവിയുടെ ജീവിത ഘട്ടങ്ങളില് ഏറെ പ്രാധാന്യമര്ഹിക്കുന്ന സീതക്കുഴിയും, സീതമുടിപ്പാറയും ഒക്കെ ഈ നാടിന്റെ പരിശുദ്ധിയുടെ നിറങ്ങള് ചാലിച്ച മണ്തരികളാണ്, സീതാദേവിയെ തന്റെ മാറിലേക്ക് ഭൂമീദേവി ചേര്ത്തണച്ച സ്ഥലമാണ് സീതക്കുഴി എന്ന് കരുതിപ്പോരുന്നു, ഇന്നും സീതക്കുഴിയില് പ്രകൃതിതന്നെ ഒരു ക്ഷേത്രസമാനമായി നിര്മ്മിച്ച ആ പുണ്യസ്ഥലം സ്ഥിതിചെയ്യുന്നുണ്ട്. സീത താണുപോയ ആ സ്ഥലത്തുകൂടി ഒഴുകുന്ന തോടിനു “സീതത്തോട്” എന്ന് പേരായി.

ക്രൈസ്തവ വിശ്വാസങ്ങളില് യേശുക്രിസ്തുവിന്റെ ശിഷ്യനായ തോമസ് അപ്പോസ്തോലന്റെ പാദസ്പര്ശമേറ്റ ഭൂമിയാണ് സീതത്തോട്ടിലെ നിലക്കല് എന്നും കരുതിപ്പോരുന്നു, തോമാശ്ലീഹാ സ്ഥാപിച്ചതെന്നു കരുതുന്ന നിലക്കല് പള്ളിയും ഈ നാടിന്റെ പ്രത്യേകതയാണ്. ലോക ചരിത്രത്തില്തന്നെ ആദ്യത്തെ എക്യുമിനിക്കല് ദൈവാലയമാണ് നിലക്കല് പള്ളിയെന്ന് അധികമാര്കും അറിയില്ല.

ശബരിമലയും വാവരുപള്ളിയുമൊക്കെ സീതത്തോട്ടില്നിന്നും ഏറെ ദൂരെയല്ലാതെ സ്ഥിതിചെയ്യുന്നു. അയ്യപ്പസ്വാമിയുടെ പുണ്യപൂങ്കാവനത്തിന്റെ ഏറിയ പങ്കും സീതത്തോട്ടിലാണ്.

പണ്ടെങ്ങോ ആരാധനാലയങ്ങളുടെ പേരില് മനുഷ്യര് ഈ നാട്ടില് കലഹിച്ചിരുന്നു പക്ഷെ, ഇന്ന് ഈ നാട് മറ്റൊന്നാണ് ഇവിടെ മതങ്ങളെക്കാള് മനുഷ്യനെ സ്നേഹിക്കുന്ന ഒരുസമൂഹം ജീവിക്കുന്നു, ഒരു ക്രൈസ്തവ കണ്വെന്ഷനില് പ്രസംഗിക്കുന്ന ഹൈന്ദവ നേതാവിനേയോ മുസ്ലിം സഹോദരനെയോ കണ്ടിട്ടുണ്ടെങ്കില് അത് ഈ നാട്ടില് മാത്രമാണു, ഇവിടെ ഉത്സവങ്ങള്ക്കോ പെരുനാളുകള്ക്കോ മതമില്ല മനുഷ്യര് മാത്രം.

പണ്ട് പന്തളം ഭരിച്ചിരുന്ന കോയിക്കല് രാജാക്കന്മ്മാര് ഭരണ സൌകര്യത്തിനായി നാട്ടുരാജ്യത്തെ രണ്ടായി തിരിച്ചിരുന്നു, പന്തളവും സമീപ പ്രദേശങ്ങളും ഉള്പ്പെടുന്ന വലിയകോയിക്കലും രാജ്യത്തിന്റെ കിഴക്കുഭാഗങ്ങള് ഉള്ക്കൊള്ളിച്ച് കൊച്ചുകോയിക്കലും, അതില് കൊച്ചുകോയിക്കലില് ഉള്പ്പെടുന്ന പ്രദേശമാണ് സീതത്തോട് ഉള്പ്പെടുന്ന ഈ ദേശം. 

കേരളത്തിന്റെ ജലവൈദ്യുത ഭൂപടത്തില് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് സീതത്തോട് ശബരിഗിരിയും കക്കാടും ഉള്പ്പെടുന്ന മൂന്നോളം ജലവൈദ്യുത പദ്ധതികളും അതിനോട് അനുബന്ധിച്ചുള്ള നിരവധി ഡാമുകളും തുരങ്കങ്ങളും കൂറ്റന് പൈപ്പുകളുമൊക്കെ ഈ മണ്ണിന്റെ സൌന്ദര്യം കുറേകൂടി വര്ധിപ്പിക്കുന്നു. 

ആങ്ങമൂഴിയില്നിന്ന് വഴി രണ്ടായി പിരിയുകയാണ് ഒന്നില് നിലയ്ക്കലും ശബരിമലയുമൊക്കെ ഉള്പ്പെടുന്ന പുണ്യഭൂമി മറ്റൊന്ന് മൂഴിയാറും കക്കിയും ആനത്തോടും കൊച്ചുപമ്പയും താണ്ടി സഞ്ചാരികളുടെ പറുദീസയായ ഗവി വഴി വണ്ടിപ്പെരിയാറിലേക്കും തെക്കടിയിലെക്കുമൊക്കെ നീണ്ടുപോകുന്ന മറ്റൊരു വശ്യമനോഹരമായ കാനന പാത. ഡാമുകള്ക്കു മുകളിലൂടെ മൂടല്മഞ്ഞിനെ കീറിമുറിച്ച് ഗവിയിലെക്കുള്ള ആ യാത്ര വാക്കുകള്ക്കൊണ്ട് വര്ണ്ണിക്കാവുന്നതിലും ഒരുപാട് ഒരുപാട് സുന്ദരമാണ്..

2015 നവംബർ 27, വെള്ളിയാഴ്‌ച

ഉപജീവനത്തിനുള്ള പോരാട്ടം

ചുവപ്പു കലര്ന്ന വര്ണ്ണങ്ങളില് ഇലകള് കൊഴിഞ്ഞു വീണു കിടക്കുന്ന ആ ഇടവഴിയിലൂടെ ദൂരെ, മരങ്ങള്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന അസ്തമയ സൂര്യന്റെ കിരണങ്ങളെ നോക്കി അലക്ഷ്യമായ മനസ്സുമായി നടന്നപ്പോള്, വിദൂരതയിലുള്ള നാടും അതിന്റെ കുളിര്ത്ത ഓര്മ്മകളും പതിയെ പതിയെ അയാളുടെ മനസ്സിനുള്ളില് ചേക്കേറിത്തുടങ്ങിയിരുന്നു.

തണുത്ത കാറ്റും, നുരഞ്ഞുപതഞ്ഞൊഴുകുന്ന പുഴകളും, നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുനിറഞ്ഞ പാടവും, നീട്ടിയ ചൂളംവിളിയും കാതടപ്പിക്കുന്ന മിടിപ്പുമായി നീണ്ടുനിവര്ന്നു പായുന്ന തീവണ്ടിയും അങ്ങനെ അങ്ങനെ കണ്ണില് പതിഞ്ഞ ദൃശ്യങ്ങളുടെ ഒരു വലിയ കലവറ ആ മനസ്സിനുള്ളില് പതഞ്ഞുപൊങ്ങി.

നീട്ടിയുള്ള ഒരു മണിനാദം മനസ്സില്നിന്നും കാതുകളിലേക്ക് മുഴങ്ങിയപ്പോള് അയാള് തന്റെ പള്ളിക്കൂടത്തിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു, പഴയ ഒരുപാട് മുഖങ്ങള് കണ്മുന്പിലൂടെ  എതിരെയും വശങ്ങളിലും ഒക്കെയായി നടന്നു നീങ്ങുന്നു. പെട്ടന്ന് മനസ്സ് ഒന്നറച്ചു, നീട്ടിയ ചൂരല് വടിയുമായി എതിരെ നടന്നുവരുന്ന രാഘവന് മാഷ്. ഒരു നിമിഷം ചിന്തിച്ച ശേഷം മുഖത്തുവിരിഞ്ഞ ഒരു ചെറു പുഞ്ചിരിയോടെ മനസ്സിലെ ആ ഭയവും തട്ടിയുണര്ത്തി അയാള് ഓര്മ്മകളുടെ ലോകത്ത് പള്ളിക്കൂടത്തിന്റെ വരാന്തയില്നിന്നും തന്റെ ഗ്രാമത്തിന്റെ നടുമുറ്റത്തേക്ക് ഇറങ്ങിനിന്നു പിന്നെ ചുറ്റും ഒന്നു നോക്കി.

നീണ്ട പാലം, ഇളകി കുഴിഞ്ഞ റോഡ്, തുള്ളിയാടി ഓടുന്ന ഓട്ടോറിക്ഷകള്, ദൂരെ ആല്മരത്തിന്റെ തണലില് കൂട്ടംകൂടി ലോകപ്രശ്നങ്ങളില് ആധികാരിക ചര്ച്ചകള് നടത്തുന്നു ഒരു കൂട്ടം ആളുകള്, പുറത്തേക്കു കൂര്പ്പിച്ച കോളാമ്പിയില് ഉള്ളിലെ സിനിമയുടെ കഥ നാട്ടാരെ കേള്പ്പിക്കുന്ന ഓലകെട്ടിമറച്ച ഒരു സിനിമാകൊട്ടക, ഉന്തുവണ്ടിയില് കപ്പലണ്ടിവറത്തു വില്ക്കുന്ന ഒരു പ്രായമായ മനുഷ്യന്, അങ്ങനെ ഓര്മ്മകളുടെ ഒരു വലിയ വസന്തം മനസ്സില് കൊടിയേറി.

ഉത്സവവും പള്ളിപ്പെരുനാളും ഒരുമനസ്സോടെ ആഘോഷിക്കുന്ന ഒരു സമൂഹം,, നിറവും പ്രകാശവും നിറഞ്ഞ ഘോഷയാത്രകള്, ഓം കാരവും, ബാങ്കുവിളിയും, പ്രാര്ഥനാ ഗാനങ്ങളും മുഴങ്ങി കേള്ക്കാവുന്ന കൊച്ചുഗ്രാമം... മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തുനിന്നും വൈദ്യുദി വിളക്കുകളിലെക്കുള്ള യാത്രക്കിടയില് എന്റെഗ്രാമം ഒരുപാട് മാറ്റങ്ങള്ക്കു വഴിതെളിച്ചു..

ഓര്മ്മകളുടെ ലോകത്ത് നീട്ടിച്ചവിട്ടി നടന്നപ്പോള് മരുഭൂമിയില് മനുഷ്യന് നിര്മ്മിച്ച തണല്മരങ്ങളും താണ്ടി മണല്പരപ്പിലൂടെ അയാള് തന്റെ പ്രവാസ ലോകത്തെ ഇടുങ്ങിയ ചുവരുകള്ക്കുള്ളില് എത്തിയിരുന്നു, ഇനി ഒന്നു കുളിക്കണം നീണ്ടുനിവര്ന്ന് ഒന്നുറങ്ങണം. ഓര്മ്മകള്ക്ക് വിശ്രമം കൊടുത്ത് നാളെ വീണ്ടും ചുട്ടുപൊള്ളുന്ന വെയിലില് ഉപജീവനത്തിനുള്ള പോരാട്ടം...

മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന ഒരുലോകം

മതസൌഹാർദത്തിനു ലോകത്തിനുതന്നെ മാതൃകയായ നാടാണ് നമ്മുടെ മലയാളക്കര. മതങ്ങൾ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടിഉറപ്പിക്കുന്ന ഒരു ചങ്ങലയാക്കി തീർക്കുവാൻ നമ്മുടെ പൂർവീകർ ശ്രമിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ, മതങ്ങളുടെ പേരിൽ മനുഷ്യൻ പരസ്പരം മുഖം കറുപ്പിക്കാതിരിക്കുവാൻ, നമ്മുടെ മുൻതലമുറ മുൻകൂട്ടി നിശ്ചയിച്ച ചിലആചാരങ്ങളാവാം നാമിന്നു പിന്തുടരുന്ന പലതും.

നഗ്നപാദരായി അയ്യപ്പസ്വാമിയെ വണങ്ങുവാൻ മലച്ചവിട്ടുന്ന അയ്യപ്പന്മ്മാർ എരുമേലിയിൽ വാവരു പള്ളിയിൽ കയറുമ്പോൾ അവിടെ മതത്തിന്റെ മതിൽക്കെട്ടില്ല, മലച്ചവിട്ടിയ അയ്യപ്പൻമ്മാർ അർത്തുങ്കൽ പള്ളിയുടെ കുളത്തിൽ കുളിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ മുന്പിൽ മാലയൂരുമ്പോൾ അവിടെയും മതത്തിന്റെ മതിൽക്കെട്ടുകളില്ല.

പിന്നെ ആരാണ് നമുക്കിടയിൽ ഈ അതിർവരമ്പുകൾ വലിച്ചുകെട്ടുന്നത്? എന്റെയും നിങ്ങളുടെയും രക്തം ഒന്നുതന്നെയല്ലേ? ഞാനും നിങ്ങളും ശ്വസിക്കുന്നത് ഈശ്വരൻ വരദാനം തന്ന വായുവല്ലേ? ഈ ലോകത്തെ സൃഷ്ട്ടിച്ച ഈശ്വരൻ തന്നിൽ വിശ്വസിക്കാതവർക്ക് പോലും ഈ വായുവും ഭക്ഷണവും വിലക്കുകൽപ്പിചിട്ടില്ലല്ലോ? 

ഭിന്നതകളില്ലാതെ  മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന ഒരുലോകം ഇനി സാധ്യമോ?

ചൂരല്‍വടി

ചൂരല്‍ വടിയുടെ ചുംബനം ഏറ്റുവാങ്ങിയ കൈകള് തുടക്കിടയില് തിരുകി സാറിന്റെ മുഖത്തുനോക്കി "പിന്നെ കണ്ടോളാട്ടോ" എന്ന ഭാവത്തില് കണ്ണു നിറഞ്ഞിരുന്ന ആ സ്കൂള് കാലഘട്ടം.

ചന്തിക്ക് തല്ലും വാങ്ങിച്ചിട്ട് ബഞ്ചിലിരുന്നു നിരങ്ങിയും അനങ്ങിയും വേദനമാറ്റിയ ആ ബാല്യം ഓര്ക്കാത്തവരുണ്ടോ?

ആ തല്ലൊക്കെ നമുക്കിട്ടു വച്ചുവിളക്കിയത് നമ്മുടെ നന്മക്കുവേണ്ടിയാണെന്ന് വളര്ന്നുകഴിഞ്ഞപ്പോള് നമുക്ക് തോന്നിത്തുടങ്ങി, അധ്യാപകരോടുള്ള ഭയത്തോടു കൂടെയുള്ള ആ പഴയ ബഹുമാനം ആരാധനയായി മാറിയിരിക്കുന്നു.

ജീവിത വഴിയാത്രയില് ഓരോ ഘട്ടങ്ങളിലും വിളക്കായി ശോഭിച്ച അധ്യാപകരെ സ്നേഹത്തോടെ സ്മരിക്കുന്നു.

കുട്ടിപിശാച്

ഞാൻ മൂന്നാം ക്ലാസ്സിൽ പടിക്കുംമ്പോളാണെന്നു തോന്നുന്നു, 

ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് ഒരു ഓലി ഉണ്ട് ഉച്ചക്ക് കഞ്ഞിയും പയറും തട്ടിവിട്ട ശേഷം കുട്ടികളെല്ലാവരും ഈ ഓലിയിൽനിന്ന്  വെള്ളവും കുടിച്ച് പാത്രവും കഴുകി ക്ലാസ്സുകളിലേക്കും കളിസ്ഥലത്തേക്കുമൊക്കെ മടങ്ങും, ഒരുദിവസം ഓലിയിൽ വെള്ളം കോരാൻ നിൽക്കുമ്പോൾ ഒരു കൊച്ചുപയ്യൻ ( ഒരു കുട്ടിപിശാച് ) അവിടെ ഇടിയും തല്ലുമൊക്കെയായി മിണയ്ക്കുന്നു  വിട്ടുകൊടുക്കാൻ പറ്റുവോ? കുനിച്ചു നിർത്തി എന്റെ കുഞ്ഞു കൈമുട്ടുവച്ച് അവന്റെ ഇളം കൂമ്പിനു ചറപറ ഇടികൊടുത്തു. 

ഇടിയൊക്കെ കഴിഞ്ഞു മടങ്ങുമ്പോൾ ആരോ പറഞ്ഞു "ഡാ അവൻ നമ്മുടെ ക്ലാസ്സിലെ ഒരു പെങ്കൊച്ചിന്റെ ആങ്ങളയാ ഇടിക്കണ്ടായിരുന്നു" "വേണ്ടാരുന്നു അല്ലെ?", വൈകിട്ട്  വീട്ടിൽ ചെന്നപ്പോ ആ കുട്ടിപിശാച് എന്റെ അനിയന്റെ ക്ലാസ്സ്മേറ്റാണെന്ന സത്യവും ബോധ്യമായി. 

കാലം കടന്നുപോയി, പതിയെ പതിയെ അവൻ ഒരു സുഹൃത്തായി മാറി, ഇപ്പോൾ ഈ പ്രവാസലോകത്തും അവനെ  കൂട്ടായി കിട്ടി, പോകെ പോകെ ഇപ്പൊ എന്ത്  നെറികേടിനും ആ കുട്ടിപിശാച് എന്നോടൊപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക്  ആ തെണ്ടി പഴയ ഇടിയുടെ കഥ ആളുകള് കൂടുമ്പോ വിളിച്ചുപറയാറുണ്ട്.

നേരെ ചൊവ്വേ ഇടിക്കാൻ അന്നുപറ്റിയില്ല, ഇനി എന്റെ കൊച്ചിനെക്കൊണ്ട് അവന്റെ കൊച്ചിന്റെ കൂമ്പിനു 4 കുത്ത് കുത്തിച്ചാലെ എനിക്കൊരു സമാധാനമാകു...

2015 നവംബർ 17, ചൊവ്വാഴ്ച

വ്രദശുദ്ധിയുടെ നാളുകൾ

മണ്ഡലകാലം തുടങ്ങിയതുകൊണ്ടാകാം, ഇന്നലെ സ്വപ്നത്തിൽ നാട്ടിലെ ഓർമ്മകളുടെ ചെപ്പ് തുറന്നുവീണത്, നഗ്നപാദരായി ഇരുമുടിക്കെട്ടും ശിരസ്സിൽ വഹിച്ച് ഭക്തിയോടെ നടന്നു നീങ്ങുന്ന അയ്യപ്പന്മ്മാർ, പൂമാലയും ചന്ദനവുമൊക്കെ പൂശി ചീറിപ്പായുന്ന വാഹനങ്ങൾ, അധികം തിരക്കൊന്നുമില്ലാതെയിരുന്ന എന്റെ ഗ്രാമം തിരക്കേറിയ നഗരതെക്കാൾ ജനനിബിഡമായിരിക്കുന്നു. 

നീട്ടിയ ശംഖുവിളി എവിടെയോ മുഴങ്ങി കേൾക്കുന്നു, ശരണ മന്ത്രങ്ങൾ കേൾക്കുന്നില്ല, ഉച്ചത്തിൽ മുഴങ്ങുന്ന ആ വലിയ ശംഖിന് താളത്തിൽ ചുറ്റുപാടുമുള്ള മലകളിൽനിന്നൊക്കെ ചെറിയ ശംഖുമുഴക്കങ്ങളും കേൾക്കുന്നു, മനസ്സ് ഒരു നിമിഷം നിശ്ചലമായി ശംഖുമുഴങ്ങുമ്പോൾ കൂടെ ശരണം വിളി ഉണ്ടാകണമല്ലോ? ഇതെന്താ ഇങ്ങനെ? കിഴക്കേമലയിൽ നിന്നു കേൾക്കുന്ന ശംഖിന്റെ നാദം ഒരു താളമില്ലായിമ പോലെ. ഞാൻ ഞെട്ടിയുണർന്നു, ഓ സ്വപ്നമായിരുന്നോ? പ്രവാസ ലോകത്തെ കുടുസ്സുമുറിയിൽ തന്നെ, കൂടെ റൂമിലുള്ള കാക്കാ നീട്ടി കൂർക്കം വലിക്കുന്നു, കൂട്ടിന് മറ്റുള്ളവന്മ്മാരും ഏറ്റു വലിക്കുന്നു, ഒരുത്തന്റെ വലി അത്ര പോര നാളെ രാവിലെ അവനു പറഞ്ഞുകൊടുക്കാമെന്നു മനസ്സിൽ ഉറപ്പിച്ച് കിടന്നു. എപ്പോളോ ഉറങ്ങിപ്പോയി.

... ശരീരത്തെയും മനസ്സിനെയും ഈശ്വരാഭിമുഖമായി നിർത്തുന്ന വ്രദശുദ്ധിയുടെ നാളുകൾ എല്ലാവര്ക്കും ആശംസിക്കുന്നു...

2015 ഒക്‌ടോബർ 14, ബുധനാഴ്‌ച

ബലം ക്ഷയിച്ചവര്‍


തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ ശൂന്യതയായിരുന്നു, നീറുന്ന മനസ്സും നിറഞ്ഞ കണ്ണുകളുമായി ബലംക്ഷയിച്ച കാലുകള്‍ ഉറപ്പിച്ചു കുത്താന്‍ പാടുപെട്ട് ആ വൃദ്ധ വീണ്ടും തെരുവിന്‍റെ കോണിലെ ഒറ്റപ്പെട്ട കുടിലിലേക്ക് നടന്നുനീങ്ങി.

തെരുവു വിളക്കുകള്‍ക്ക് അന്ന് ശോഭ കുറഞ്ഞുവോ? നിലാവിനും കരിമേഘങ്ങളെ വിട്ടുവരാന്‍ മടിയായോ? ഈ രാത്രി വെളുത്താല്‍ ഇനിയുള്ള പകലുകള്‍ എങ്ങനെ? കീറിഞാന്ന കാതുകളും, ചൊക്കിച്ചുളുങ്ങിയ ത്വക്കും, കുഴിഞ്ഞ കണ്ണുകളുമൊക്കെ കൂടി അസ്ഥിക്കോലം മാത്രമായ ആ സ്ത്രീ, നിറഞ്ഞു തുളുമ്പിയ കണ്ണുനീര്‍ ഒപ്പിമാറ്റുവാന്‍ ഏറെ പാടുപെടുന്നുണ്ടായിരുന്നു.

ഭര്‍ത്താവിന്‍റെ ശരീരം പൊതുശ്മശാനത്തില്‍ അഗ്നിക്കര്‍പ്പിച്ചു മടങ്ങിയ അവര്‍ ചിന്തകളുടെ ലോകത്തുകൂടെ തെരുവിന്‍റെ വശം ചേര്‍ന്നു നടക്കുമ്പോള്‍, അച്ഛന്‍ മരിച്ചതറിയാതെ മക്കള്‍ ആര്‍ഭാടമായി ഭാര്യയും മക്കളും കൂട്ടുകാരുമൊക്കെയായി ഉല്ലാസജീവിതം നയിക്കുന്നുണ്ടായിരുന്നു.

മദ്യപിച്ചു ലെക്കുകെട്ട ഒരുവന്‍റെ വാഹനം തെരുവോരത്തെ അരണ്ട വെളിച്ചത്തില്‍ ആ വൃദ്ധ മാതാവിന്‍റെ ശരീരത്തെ ആത്മാവില്‍നിന്നും അടര്‍ത്തിമാറ്റുമ്പോളും, മക്കളുടെ തീന്മേശയില്‍ നുരയുന്ന മദ്യത്തിന്‍റെ അഹന്തയുടെ വിഷം നിറഞ്ഞ ഗ്ലാസ്സുകള്‍ ഒഴിഞ്ഞിട്ടില്ലായിരുന്നു.

ഭര്‍ത്താവിന്‍റെ ചിതയുടെ അരികിലായി തിരിച്ചറിയപ്പെടാത്ത ആ ശരീരത്തെ ആരൊക്കെയോ അഗ്നിക്ക് ദാനം നല്‍കി. അയാളില്ലാതെ ആ വൃദ്ധമാതാവിനു ജീവിക്കാനാവില്ലെന്ന് നിശ്ചയമുള്ള ഭര്‍ത്താവിന്‍റെ ആത്മാവ് ആ ശ്മശാന വാതില്‍ക്കല്‍ അവരുടെ വരവിനായി കാത്തിരുന്നിട്ടുണ്ടാവാം....

2015 ജൂൺ 27, ശനിയാഴ്‌ച

പാലായനം..



ഓട്ടോമൊബൈല്‍ തീയറിയും കക്ഷത്തില്‍ തിരുകി ഉത്തരേന്ത്യയില്‍ മൂന്നുവര്‍ഷം നിരങ്ങി അല്ലറ ചില്ലറ ലൊട്ടുലൊടുക്ക് പണിയും ഉടായിപ്പുമൊക്കെ വശമാക്കി 2007 ഡിസംബര്‍ മാസം പകുതിയോടുകൂടെ ഗള്‍ഫ്‌ എന്ന സ്വപ്നവുമായി കുറെ കൂട്ടുകാരോടൊപ്പം ബോംബെക്ക് വണ്ടി കയറി.

പ്രതീക്ഷകള്‍ ഒരു കുന്നുപോലെ മനസ്സിലും കണ്ണിന്‍മുമ്പിലുമായി തിളങ്ങി നിന്നു, കൂടെ പഠിച്ച കൂട്ടുകാര്‍ക്കൊപ്പം പ്രതീക്ഷകളുടെ ലോകത്തേക്കുള്ള യാത്ര, പേടി തോന്നിയില്ല എല്ലാവരും ഉണ്ടെല്ലോ എന്ന ഒരു വിശ്വാസം. ബോംബെയില്‍ വണ്ടിയിറങ്ങി ട്രാവല്‍ ഏജെന്‍റ്റിന്‍റെ അടുത്തേക് വച്ചുപിടിച്ചു, നാട്ടില്‍നിന്നു പറഞ്ഞുറപ്പിച്ച പ്രകാരം 40,000 രൂപ ബാഗിനുള്ളില്‍ കരുതിയിട്ടുണ്ട് അതൊരു നെഞ്ചിടിപ്പായിരുന്നു, ഏതെങ്കിലും ഒരുത്തന്‍ അടിച്ചോണ്ട് ഓടിയാല്‍ പ്രതീക്ഷകള്‍ ഓട്ടവീണ പാത്രത്തിലെ വെള്ളമാകുമല്ലോ എന്നുള്ള ചങ്കിടിപ്പ്.

നേരെ ഒരു ലോഡ്ജിന്‍റെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് എജെന്റ് നടന്നപ്പോള്‍ തിരിഞ്ഞൊന്നു നോക്കി മനസ്സില്‍ ചോദിച്ചു എത്രദിവസം ഇവിടെ കിടക്കേണ്ടി വരുമെടാ തെണ്ടിന്നു. അതൊരു ചോദ്യംതന്നെയായിരുന്നു, അവിടെ കിടക്കേണ്ടി വന്നു 15 ദിവസത്തോളം. ഒറ്റമുറിക്കുള്ളില്‍ നിരത്തിയിട്ട ശവങ്ങളെപ്പോലെ പത്തിരുപതെണ്ണം, ഒറ്റ കക്കൂസും, അതിനകത്തോട്ട് തിരിഞ്ഞു നോക്കാന്‍ മനശക്തിയില്ലായിരുന്നു.

ഓരോ ദിവസം കഴിയുമ്പോള്‍ ഓരോരുത്തരുടെതായി വിസ വന്നു ഒറ്റക്കും പെട്ടക്കും അക്കരയ്ക്കു പോക്കൊണ്ടിരുന്നു എന്‍റെ വിസ വരുന്നതും കാത്ത് പട്ടിണിയെ കൂട്ടിനു വിളിച്ച് അവിടെ കുത്തിയിരുന്നു. പണ്ട് ബൈബിളില്‍ ഒരു കഥ വായിച്ചിട്ടുണ്ട് യോര്‍ദ്ധാന്‍ നദി ദൈവദൂദന്‍ കലക്കുമ്പോള്‍ അതില്‍ ആദ്യമിറങ്ങുന്ന ആള്‍ക്ക് രോഗശാന്തി ലഭിക്കും പക്ഷെ എല്ലാവര്ക്കും ഒറ്റയടിക്ക് ചാടാന്‍ പറ്റില്ലല്ലോ? എന്‍റെ നമ്പര്‍ വരുന്നതും കാത്ത് അവിടെ കുത്തിയിരുന്നു.

പഠിച്ചത് ഓട്ടോമൊബൈല്‍ അക്കരെ ചെയ്യാന്‍ പോകുന്ന പണി കപ്പലിന്‍റെയാണ് എന്തുകുന്തം ചെയ്യുവോ എന്തോ? കയറിപ്പോയവനോക്കെ എവിടാണോ എന്തോ? ചിന്തകള്‍ കാടുകയറി, ഒരുരാത്രി സഹമുറിയന്‍റെ ബാഗും പാസ്സ്പ്പോര്‍ട്ടുമായി ഒരു പിത്രുശൂന്യന്‍ ഓടിയപ്പോ 40000 സൂക്ഷിച്ച ബാഗ്‌ തലയിണയായി വച്ചുറങ്ങിയ എന്‍റെ അടിവയറ്റില്‍ തീക്കുണ്ടം പുകഞ്ഞു. അതും കെട്ടിപ്പിടിച്ച് രണ്ടു ദിവസംകൂടെ നടന്നു. പിന്നെ എന്‍റെ നമ്പര്‍ വന്നു. 40000 അവന്‍റെ പെട്ടിയില്‍ നേര്ച്ചയിട്ടിട്ട് ബോംബെ വിമാനതാവലതിലെക്ക്

എമിരേറ്റ്സ് വിമാനത്തില്‍ ദുബായിലേക്കുള്ള യാത്ര, ഈശ്വരാ മറ്റൊരു രാജ്യം, കൂട്ടിനു ഒരുതെണ്ടിയുമില്ല, ഒരു വിധത്തില്‍ ദുബായി വിമാനതാവളത്തിനു പുറത്തെത്തി, വിസയും പൊക്കിപ്പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു, എന്‍റെ പേരെഴുതിയ ബോര്‍ഡും പിടിച്ച് ആരെങ്കിലും നില്‍പ്പുണ്ടോ? എവിടെ ഒരു തെണ്ടിയുമില്ല,വൈകുന്നേരം 5:30 മുതല്‍ 07:30 വരെ തേരാപ്പാരാനടന്നു കാലും നടുവും കഴച്ചു, പേടി മനസ്സില്‍ തളംകെട്ടി ആരോട് പറയാന്‍ ആരോട് ചോദിക്കാന്‍? എങ്ങോട്ടുപോകാന്‍?

ഒടുവില്‍ മനസ്സും ശരീരവും തളര്‍ന്ന് അവിടെ ഒരു കസേരയില്‍ ഇരുന്നു, ചുറ്റും നോക്കിയുള്ള ഇരുപ്പ്, അല്പം മാറി ഒരു പട്ടാണി ഉറങ്ങുന്നു, അവന്‍റെ മുമ്പിലൂടെ മൂന്നാല് റൌണ്ട് വച്ചു ഇനി അവനെങ്ങാനും എന്നെ കാത്ത് ഇരിക്കുവാനെങ്കിലോ? കണ്ണു തുറന്ന പട്ടാണി എന്‍റെ വിസ വാങ്ങിച്ച് തിരിച്ചും മറിച്ചും ഒന്നുനോക്കി എന്നിട്ട് രണ്ടു തെറിയും "എന്നെ നോക്കി അവന്‍ മണിക്കൂറുകളായി ഇരിക്കുകയാണത്രെ" അവന്‍റെ അപ്പന്‍ വീട്ടില്‍ തുമ്മി തുമ്മി മൂലം വേദനിച്ചുകാണും അത്രയ്ക്ക് മനസ്സില്‍ തിരിച്ച് തെറിവിളിച്ചു അല്ലാതെ നിവര്‍ത്തിയില്ലല്ലോ?

ഒരു ലോടാക്ക് നിസ്സാന്‍ സണ്ണി കാറില്‍ ദുബൈലൂടെ, പ്രകാശ മുഖരിതമായ ദുബൈക്ക് ഭംഗി ഏറെയാണെന്ന് മനസ്സ് പറഞ്ഞു, പോകെ പോകെ വെട്ടവുമില്ല വെളിച്ചവുമില്ല, ഈ തെണ്ടി കൊല്ലാന്‍ കൊണ്ടുപോകുവാണോ നേരത്തെ പോയവന്‍മ്മാരൊക്കെ എവിടാണോ കര്‍ത്താവേ, മണിക്കൂറുകള്‍ ഓടി ഫുജൈറയിലെ ഒരു പട്ടിക്കാട്ടില്‍ ലേബര്‍ ക്യാമ്പിനുള്ളിലെക്ക്. തുള്ളി വെള്ളം കുടിച്ചിട്ടില്ല, ആ തെണ്ടി ഒട്ടു ചോദിച്ചുമില്ല.

ക്യാമ്പില്‍ ഇറങ്ങി ചുറ്റുപാട് ഒന്നു നോക്കി, മൊത്തത്തില്‍ ഒരു ആട്ടിന്‍ കൂടിന്റെ ലുക്ക്‌, ആട്ടിന്‍ പുഴുക്കയുടെ മണവും, ഒരു ബംഗാളിയാണ് ക്യാമ്പ്ബോസ്സ്, ഒരു മെത്തയും തലയിണയുമൊക്കെ തന്നു ഒരു റൂമും കാട്ടിത്തന്നു, മൂട്ടയുടെ കോളനി രണ്ടുനില കട്ടിലുകളുടെ സംസ്ഥാന സമ്മേളനം ജെനറേറ്റര്‍ ഓണ്‍ ചെയ്തു വച്ചപോലെ കൂര്‍ക്കം വലിച്ചുറങ്ങുന്ന കുറെ ഭൈയ്യാന്മ്മാര്‍, ശബ്ദമുണ്ടാക്കാതെ പതിയെ മുകളിലത്തെതട്ടില്‍ അന്നുരാത്രി ഉറങ്ങാന്‍ കിടന്നു നാട്ടില്‍നിന്നു മാറിയ 30 ദിര്‍ഹംസുമായി.

ഉറങ്ങിയില്ല, ഉറങ്ങാന്‍ കഴിയില്ലല്ലോ? കൂടെയുണ്ടായിരുന്ന ഒരുത്തനെയും കണ്ടിട്ടുമില്ല, അതൊരു തുടക്കമായിരുന്നു, പാഠമായിരുന്നു. ജീവിതം എന്താണെന്ന് പഠിച്ച ദിനരാത്രങ്ങള്‍. 7 വര്ഷം കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോള്‍ ഒന്നും ബുദ്ധിമുട്ടായിരുന്നില്ല നന്മ്മയുടെ പടിവാതിലുകളിലെക്കുള്ള കുഴഞ്ഞ മണ്ണിലൂടെയുള്ള ഓട്ടം അത് അനിവാര്യമായിരുന്നു എന്ന് മനസ്സ് പറയുന്നു... 

2015 ഫെബ്രുവരി 4, ബുധനാഴ്‌ച

ഭാര്യ അറിയാതെ

മനോഹരമായി പ്രകാശ വര്‍ണ്ണങ്ങളാല്‍ അലങ്കരിക്കപ്പെട്ട ബുര്‍ജ്കലീഫയുടെ ഭംഗി ദൂരെ മിന്നി മിനുങ്ങുന്നു, ഒന്ന് ചുറ്റിനോക്കിയാല്‍ എന്ത് ഭംഗിയാണ് ദുബായ്, മനസ്സില്‍ എന്തൊക്കെയോ ഉറപ്പിച്ച് അയാള്‍ ഭാര്യയോടുപോലും പറയാതെ മുറിവിട്ടുപുറത്തേക്കിറങ്ങി വെറുതെ നടന്നു,

തെരുവോരങ്ങള്‍ക്ക് എന്നും കാണുന്നതിലും ഭംഗി അയാള്‍ക്ക്‌ തോന്നി, അരപ്പാവാടയും കുട്ടിനിക്കറുമൊക്കെയായി വിദേശ വനിതകള്‍ കോഫീ ഷോപ്പുകളിലും മാളുകളിലും ഒക്കെ ഒഴുകിനീങ്ങുന്നു, കുറുക്കനെപ്പോലെ അയാള്‍ വെറുതെ കറങ്ങിനടന്നു,

തേടി നടന്നപോലെ ധാ വരുന്നു ഒരു പെണ്‍കുട്ടി, നാടന്‍ സുന്ദരി, നാട്ടില്‍ ബസ്സ്റ്റോപ്പില്‍ എറിഞ്ഞു ശീലമുള്ള ഒരു നോട്ടം അയാള്‍ എറിഞ്ഞുനോക്കി, കിട്ടി....... തിരിച്ചൊരു കൊളുത്തിവലിക്കുന്ന ചിരികിട്ടി, മതി... മൈലെണ്ണ പുരട്ടി നാടന്‍ ചൂരലുകള്‍ വളച്ചിട്ടുള്ള അയാള്‍ക്ക്‌ അത് ധാരാളം, അവളുടെ പുറകെ അങ്ങുകൂടി.

നടത്തം അല്പം വേഗത്തിലാക്കി അയാള്‍ അവളുടെ ഒപ്പത്തിനു പിടിച്ചു, എവിടാ നാട്, എന്താ പേര് അങ്ങനെ സൊള്ളി സൊള്ളി ഒരു വിധം സൌഹൃത വലയത്തിലെത്തി, ഒരു കോഫി ആയാലോ? ആവല്ലോ, വീണു... അയാള്‍ മനസ്സിലുറപ്പിച്ചു, ഭാര്യയുടെ ഓര്‍മ്മ പെട്ടന്ന് മനസ്സില്‍ ഓടിയെത്തി അവളോട്‌ പോകാന്‍ പറ മനസ്സില്‍ വീണ്ടും മറ്റൊരു തീരുമാനംകൂടെ എടുത്തു,

ശാലീന സുന്ദരി അല്ലെ മുന്‍പില്‍ നില്‍ക്കുന്നത്? അപ്പൊ ഭാര്യക്ക് അല്പം വിശ്രമം കൊടുക്കാം, അങ്ങനെ കൊഞ്ചലും കുഴയലുമൊക്കെയായി സമയം പോക്കൊണ്ടേയിരുന്നു, രാത്രി ഏറെ വൈകുന്നു സംസാരം ഉച്ചത്തിലായി പൊട്ടിച്ചിരിയായി ഒടുവില്‍ അവള്‍ വെറുതെ അയാളുടെ തോളില്‍ ഒന്നിടിച്ചു, ആഞ്ഞ ഇടിയായിരുന്നു വേദനിച്ചു, അയാള്‍ ഞെട്ടി ഉണര്‍ന്നു "ഭഗവാനെ സ്വപ്നമായിരുന്നോ?" ധാ ഭാര്യ കിടന്നുറങ്ങുന്നു നല്ല ഉറക്കം ഉറക്കത്തില്‍ അവള്‍ എന്തോ സ്വപ്നം കണ്ടിട്ട് കൈവച്ച് ഇടിച്ചതാ.

അയാള്‍ അവളെ സൂക്ഷിച്ചു നോക്കി, ഉറക്കത്തില്‍ അവള്‍ ചിരിക്കുന്നു പിറുപിറുക്കുന്നു, ദേഷ്യത്തോടെ അയാള്‍ തിരിഞ്ഞു കിടന്നുറങ്ങി, അയാള്‍ക്കറിയില്ലല്ലോ, അവളിപ്പോഴും അപരിചിതനായ ആ പുതിയ സുഹൃത്തിനൊപ്പം കോഫീ ഷോപ്പില്‍ ഇരുന്നു പൊട്ടിച്ചിരിക്കുന്നതെ ഉള്ളെന്നു.. 

2015 ഫെബ്രുവരി 2, തിങ്കളാഴ്‌ച

ദയനീയമായ ഒരുനോട്ടം

എന്നും ജോലികഴിഞ്ഞു പുറത്തിറങ്ങിയാല്‍ കാറിനുള്ളില്‍ കുറച്ചു നിമിഷം ഇരുന്നശേഷമേ റൂമിലേക്കുള്ള യാത്ര ആരംഭിക്കാറുള്ളു, ഇന്ന് കാറില്‍ ഇരിക്കുമ്പോള്‍ ഒരു യുവാവ് എന്‍റെ ഡോറിന്‍റെ സൈഡില്‍ കുറേനേരമായി നില്‍ക്കുന്നത് ശ്രദ്ധിച്ചു, ഞാന്‍ ഗ്ലാസ്‌ താഴ്ത്തിയപ്പോള്‍ അദ്ദേഹം എന്‍റെ അടുത്തേക്ക് നടന്നുവന്നു, ഒരുപാട് ചോദ്യങ്ങള്‍ ആ കണ്ണുകളില്‍ മങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

"ഭായ് ഇദര്‍ കുച്ച് ജോബ്‌ മിലേഗാ?"

സ്വന്തം ജോലി ആടി നില്‍ക്കുന്ന ഞാന്‍ ഒന്ന് ഞെട്ടി, എങ്കിലും ആ മാന്യനായ യുവാവിന്‍റെ ചോദ്യം മനസ്സില്‍ ഒന്ന് തറച്ചു അതുകൊണ്ട് കാര്യങ്ങള്‍ ഒക്കെ വെറുതെ തിരക്കി, വിസിറ്റ് വിസയില്‍ വന്നതാണ് ദുബായില്‍, കുറെ ഇന്റര്‍വ്യൂസ് നടന്നു ഒന്നും ശരിയായില്ല, ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് നടന്നുവരികയാണ്, ഒരല്‍പം നിര്‍ത്തിയിട്ട് അദേഹം എന്നോട് ചോദിച്ചു, "ഭായ് ഞാന്‍ ഇപ്പൊ ഏകദേശം 4 കിലോമീറ്ററോളം നടന്നു എനിക്ക് മെട്രോ കാര്‍ഡില്‍ ഇടാനുള്ള മിനിമം പൈസ എങ്കിലും തരുമോ? ഇനി നടക്കാന്‍ വയ്യ രാവിലെ ഒരു ചായ മാത്രം കുടിച്ചതാണ് എന്‍റെ കയ്യില്‍ പൈസ ഇല്ല ഞാന്‍ ഇതുവരെ ആരുടേയും മുന്‍പില്‍ കൈനീട്ടിയിട്ടില്ല" ശബ്ദം ഇടറി കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കാണാതെ അയാള്‍ മുഖംതിരിച്ചു.

സത്യം പറയട്ടെ, എന്‍റെ നെഞ്ചില്‍ കനല്‍ വാരിയിട്ടപോലെ വേദന അനുഭവപ്പെട്ടു. കയ്യില്‍ ഉണ്ടായിരുന്ന കുറച്ചു പൈസ അയാള്‍ക് കൊടുത്തു, എന്നിട്ടും എന്തോ കുറ്റം ചെയ്ത ഭാവത്തില്‍ എന്നെ നോക്കി നിന്ന് നിറഞ്ഞ കണ്ണുകളോടെ നന്ദി പറയുന്ന ആ യുവാവിനെ സമാധാനിപ്പിക്കാന്‍ ഒരുപാട് പാടുപെട്ടു, ദൂരെ മെട്രോ സ്റ്റേഷനുള്ളില്‍ കയറുന്നതിനു തോട്ടുമുന്പും അയാള്‍ തിരിഞ്ഞു ദയനീയമായ ഒരുനോട്ടം നോക്കുന്നുണ്ടായിരുന്നു.

മനസ്സില്‍ എന്നെത്തന്നെ അയാളുടെ സ്ഥാനത് സങ്കല്‍പ്പിച്ചപ്പോള്‍ ഉള്ള് നീറി അയാള്‍ എങ്ങോട്ടായിരിക്കാം പോയത്? മറ്റാരെങ്കിലും സഹായിച്ചുകാണുമോ 

2015 ജനുവരി 30, വെള്ളിയാഴ്‌ച

ഒരു സൌഹൃദത്തിന്റെ ഓര്‍മ്മകള്‍

പലരും പല മാര്‍ഗ്ഗങ്ങളാണു സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്,

വടക്കേഇന്ത്യയിലെ ജീവിതകാലഘട്ടങ്ങളുടെ പുസ്തകത്താളുകള്‍ അടച്ചുവച്ച് 2007ല്‍ വീണ്ടും കേരളത്തിലേക്ക് കടന്നുവരുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ വലിയ കോട്ടതീര്‍ത്തിരുന്നു.

വിദേശത്ത് ഒരുജോലി അന്നൊക്കെ ഒരു സ്വപ്നമായിരുന്നു, സ്വപ്നംസാക്ഷാത്കരിക്കുന്നത് വരെ കൊല്ലത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലിക്കുകയറി അവിടെവച്ച് ചുരുക്കം ചില സൌഹൃദങ്ങള്‍ ലഭിച്ചു അവരില്‍ ഒരാളായിരുന്നു കൊല്ലം സ്വദേശി ധനേഷ്, വളരെ വ്യതസ്തനായ ഒരു സുഹൃത്ത്, സൌഹൃദങ്ങള്‍ക്ക് നല്ലവില കല്പിച്ചിരുന്ന ഒരു യുവാവ്.

ധനേഷിന് അന്നൊരു പ്രണയമുണ്ടായിരുന്നു അന്ന്, ഞങ്ങള്‍ സുഹൃത്തുക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ അസ്ഥിക്ക് പിടിച്ചപ്രണയം, അവളെക്കുറിച്ച്  എന്തെങ്കിലും പറയാത്ത ദിവസങ്ങള്‍ കുറവായിരുന്നു, ആത്മാര്‍ഥമായി സ്നേഹിച്ച രണ്ട് മനസ്സുകളെ അവിടെ ഞാന്‍ കണ്ടു.

ചിലദിവസങ്ങളായി അവന്‍ വളരെ ദുഖിതനായികണ്ടു, അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച ദിവസം വൈകുന്നേരം ഞാന്‍ ജോലിയുമായി ബന്ധപ്പെട്ട് കൊല്ലത്തുനിന്നും പത്തനാപുരത്തിനു പോകുകയായിരുന്നു എന്‍റെ വണ്ടി ചന്ദനത്തോപ്പ് എത്തിയപ്പോള്‍ ധനേഷ് വണ്ടിക്കു കൈകാണിച്ചു എന്നോട് കാര്യങ്ങള്‍ തിരക്കിയശേഷം അവനും കൂടെവരുന്നെന്നു പറഞ്ഞു, ഞങ്ങള്‍ ഒരുമിച്ച് പൊയ് തിരികെ വരുമ്പോള്‍ അവന് വണ്ടി ഓടിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു അങ്ങനെ അവന്‍ വണ്ടി ഓടിച്ച് കൊട്ടാരക്കര എത്തിയപ്പോള്‍ എന്നെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു, പൊറോട്ടയും ബീഫ്‌ ഫ്രൈ യും വയറുനിറയെ കഴിച്ച ശേഷം, ചന്ദനത്തോപ്പില്‍ ഇറങ്ങി അവന്‍ വീട്ടിലേക്ക് പോയി,

പിറ്റേദിവസം ശനിയാഴ്ച അവന്‍ ജോലിക്കുവന്നില്ല, അന്ന് വൈകുന്നേരം ഞാന്‍ പത്തനംതിട്ടയ്ക്ക് വണ്ടികയറി, വീട്ടില്‍ എത്തുമ്പോളെക്കും എന്‍റെ ഫോണില്‍ ധനേഷിന്‍റെ മരണവാര്‍ത്തയാണ് എത്തുന്നത്‌, ശ്വാസം നിലച്ചുപോയ ചിലനിമിഷങ്ങള്‍, ആ രാത്രിതന്നെ ഞാന്‍ തിരികെ കൊല്ലത്തെക്കുപോയി, പ്രണയനൈരാശ്യത്തില്‍ ആത്മഹത്യചെയ്ത സുഹൃത്തിന്‍റെ ചലനമറ്റ ശരീരം ഇന്നും മായാതെ ഓര്‍മ്മകളുടെ ചെപ്പില്‍ തങ്ങിക്കിടക്കുന്നു. ഏറിയാല്‍ 22 വയസ്സുണ്ടായിരുന്ന ആ ശരീരം മണ്ണോടു ചേര്‍ന്നു.

പിന്നീടു പലപ്പോളും ചന്ദനത്തോപ്പിലൂടെ വണ്ടിയില്‍ വരുമ്പോള്‍ ധനേഷിന്റെ മുഖം മനസ്സിലേക്ക് ഒരു വിങ്ങലായി കടന്നു വരാറുണ്ടായിരുന്നു.

ഓര്‍മ്മകള്‍ സര്‍ക്കാര്‍ ഓഫീസിലെ ഫയലുകള്‍ പോലെയാണ് മനുഷ്യന്‍റെ മനസ്സില്‍ വാരിയിട്ടിരിക്കുന്നത്, ചിലത് നാടകളില്‍ കുടുങ്ങിക്കിടക്കുന്നു, മറ്റു ചിലത് പകുതി കീറിയും ചിതലരിച്ചും അവിടവിടെയായി ചിതറിക്കിടക്കുന്നു. ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലാതെ..